കൊട്ടാരക്കര: വിവാദമായ വാളകം കേസിലെ അദ്ധ്യാപകന് ആര്. കൃഷ്ണകുമാറിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ജോലി നേടിയത് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് വാളകം ആര്‍വിഎച്ച്എസ്എസ് സ്കൂള്‍ മാനേജര്‍കൂടിയായ മുന്‍മന്ത്രി ആര്. ബാലകൃഷ്ണപിള്ള, കൃഷ്ണകുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
നേരത്തെ സ്കൂള്‍ പിടിഎ പ്രസിഡന്റ് തേവന്നൂര്‍ കൃഷ്ണസദനത്തില്‍ ജി.ശ്യാംകുമാര്‍ ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്സഹിതമായിരുന്നു പരാതി. ഒഡീഷയിലെ ഉത്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിഎഡ് ഡിഗ്രി രേഖകളുടെ അടിസ്ഥാനത്തിലാണ് കൃഷ്ണകുമാര്‍ 1992ല്‍ ജോലിയില്‍ പ്രവേശിച്ചത്. ഉത്കല്‍ യൂണിവേഴ്സിറ്റിയിലെ റെഗുലര്‍ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും കൃഷ്ണകുമാര്‍ റെഗുലര്‍ കോഴ്സ് നടത്തിയില്ലെന്ന് ഇവിടെ നിന്നുമുള്ള രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. നിയമന സമയത്തോ അതിന് ശേഷമോ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
മുന്‍പ് ഈ വിഷയം ചൂണ്ടിക്കാട്ടി ശ്യാംകുമാര്‍ സ്കൂള്‍ മാനേജരായ ആര്. ബാലകൃഷ്ണപിള്ളയ്ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് കൃഷ്ണകുമാര്‍ വിശദീകരണം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് തൃപ്തികരമല്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലിയില്‍ പ്രവേശിച്ചതെന്നും കാട്ടിയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ നിയമപരമായ നീക്കം നടത്തുമെന്ന് കൃഷ്ണകുമാര്‍ അറിയിച്ചു. വാളകം സംഭവത്തെ തുടര്‍ന്ന് കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയേയും ഈ സ്കൂളിലെ പ്രഥമാദ്ധ്യാപിക സ്ഥാനത്ത് നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇവരുടെ സസ്പെന്ഷന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും റദ്ദുചെയ്തിട്ടില്ല. 2011 സെപ്തംബര്‍ 27ന് രാത്രി 10.10നായിരുന്നു പിള്ളയുടെ ഉടമസ്ഥയിലുള്ള വാളകം രാമവിലാസം സ്കൂളിലെ അദ്ധ്യാപകനായ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടത്. വാളകം എംഎല്‍എ ജംഗ്ഷനില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. കൃഷ്ണകുമാര്‍ മാനേജരായ പിള്ളക്കെതിരെ നിയമയുദ്ധം നടത്തിവരുന്നതിനിടയിലായിരുന്നു സംഭവമെന്നതിനാല്‍ പിള്ളക്ക് ഇതുമായി ബന്ധമുണ്ടെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അടക്കം ആരോപണം ഉന്നയിച്ചതിനാലാണ് വാളകം കേസിന് രാഷ്ട്രീയ പ്രാധാന്യം കൈവന്നത്. പിള്ളയെയും ഗണേശനയെും ചോദ്യം ചെയ്യുകയുമുണ്ടായി.
അന്വേഷണം വേണ്ടരീതിയില്‍ പുരോഗമിക്കുന്നില്ലെന്ന കാരണത്താല്‍ കേസ് സിബിഐക്ക് കൈമാറി. എന്നാല്‍ സിബിഐയും കാര്യമായ പുരോഗതി കണ്ടെത്താതെ കേസ് അവസാനിപ്പിക്കുകയായിരുന്നു, കൃഷ്ണകുമാറിനും ഗീതക്കും ഒപ്പം നിന്ന് സംഭവത്തെ വിവാദമാക്കിയ സിപിഎം ഇപ്പോള്‍ പിള്ളക്ക് ഒപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: