ഇരിട്ടി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാടെങ്ങും മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ മത്സരം നടക്കുമ്പോള്‍ ഇരിട്ടി പട്ടണത്തിന് മനോഹാരിതയും തണലും നല്കുന്ന വൃക്ഷങ്ങള്‍ പരസ്യ പ്രചാരകരുടെ ക്രൂരതയില്‍ ഉണങ്ങിയും ഒടിഞ്ഞും നശിക്കുന്നു. നഗരത്തില്‍ പോലീസിന്റെയും കീഴൂര്‍-ചാവശേരി പഞ്ചായത്തിന്റെയും നേതൃത്വത്തിലും പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഗ്രീന്‍ലീഫിന്റെ നേതൃത്വത്തിലും നട്ടുപിടിപ്പിച്ച ഇരുന്നൂറോളം തണല്‍ മരങ്ങളാണ് അതിജീവനത്തിനായി നിയമപാലകരുടെയും ജനപ്രതിനിധികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സന്മനസ്സ് തേടുന്നത്.
ഇന്നിപ്പോള്‍ മരങ്ങളുടെ തായ്ത്തടിപോലും കാണാനാവാത്ത വിധമാണ് പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കയറുകൊണ്ട് കെട്ടിയിരുന്ന താല്‍ക്കാലിക നടപടി പോലും ഒഴിവാക്കി ഇരുമ്പ് ആണികള്‍ മരത്തിലേക്ക് അടിച്ചുകയറ്റിയും ഇരുമ്പുകമ്പി ഉപയോഗിച്ച് ചുറ്റി വലിച്ചുമുറുക്കി കെട്ടിയുമാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. മരങ്ങളില്‍ ആണി അടിക്കരുതെന്ന ഹൈക്കോടതി ഉത്തരവും പരസ്യങ്ങള്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവും അവഗണിച്ചാണ് ഈ ക്രൂരത.
കാലപ്പഴക്കം മൂലം ബോര്‍ഡുകള്‍ നശിക്കുമ്പോഴും ആണിയും കമ്പിയും മാറ്റപ്പെടുന്നില്ല. ഇരുമ്പാണികള്‍ തായ്ത്തടിയ്ക്കുള്ളിലാക്കി മരം വളരുമ്പോള്‍ ചുറ്റിവരിഞ്ഞ ഇരുമ്പു കമ്പിയാവട്ടെ മരത്തെ മരണത്തിലേക്ക് നയിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് ഇരിട്ടി മുസ്ലിം പള്ളിക്ക് സമീപം ചെറിയ കാറ്റില്‍ മരം വൈദ്യുതി തൂണിലേക്ക് ഒടിഞ്ഞു വീണ് അപകടം ഉണ്ടായിരുന്നു. അഗ്നിശമനസേനയെത്തിയാണ് മരം നീക്കിയത്. കാരണമന്വേഷിച്ചപ്പോള്‍ ഇപ്രകാരം ചുറ്റിക്കെട്ടിയ ഇരുമ്പുകമ്പി ഉള്ളിലേക്ക് കടന്ന് ബലവും ജീവനും നഷ്ടപ്പെട്ടാണ് മരം വീണതെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇരിട്ടിയിലെ മരങ്ങളുടെ ചുവട് പോലും പരസ്യബോര്‍ഡുകളും കൂറ്റന്‍ ബോക്സുകളും മൂലം കാണാനില്ലാത്ത സ്ഥിതിയാണ്.
തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് നേരിയ മറവ് സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ് സ്വാര്‍ത്ഥ താല്പര്യത്തിന്റെപേരില് ചിലര്‍ വെട്ടിയും കൃത്രിമ മാര്‍ഗങ്ങളിലൂടെ ഉണക്കിയും നടത്തുന്ന ദ്രോഹങ്ങള്‍ക്ക് പുറമെയാണിത്. 10 വര്‍ഷത്തിനിടയിലായി നഗരത്തില്‍ നട്ടുപിടിപ്പിക്കപ്പെട്ടിട്ടുള്ള തണല്‍ മരങ്ങള്‍ കഴിഞ്ഞ വേനലിലെ അത്യുഷ്ണത്തില്‍ നഗരത്തില്‍ എത്തുന്നവര്‍ക്കും നഗരത്തിലുള്ളവര്‍ക്കും ആശ്വാസം പകര്ന്നിരുന്നുവെന്നുള്ളത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സമീപ നഗരങ്ങളിലൊന്നും ഇല്ലാത്ത പച്ചപ്പും ജൈവവൈവിധ്യവുമാണ് ഈ തണല്‍ മരങ്ങള്‍ ഇരിട്ടിക്ക് സമ്മാനിക്കുന്നത്. ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍ വിവിധ അതിക്രമങ്ങള്‍ അതിജീവിച്ച് വളര്‍ന്നു പന്തലിച്ചിട്ടുള്ള മരങ്ങള്‍ ഓരോന്നോരോന്നായി നശിച്ചുപോകുന്നത് കാണേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: