കണ്ണൂര്‍: സംസ്ഥാനത്ത് സിപിഎം നേതൃത്വത്തിലുളള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്നാഴ്ച തികയും മുമ്പ് സിപിഎം ജില്ലയിലെ സംഘപരിവാര്‍ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും വീടുകള്‍ക്കും നേരെ നടത്തിയത് നൂറോളം അക്രമങ്ങള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 20 ലേറെ വീടുകള്‍ തകര്‍ത്തു. 15 വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ടു. സംഘപരിവാര്‍ പ്രവര്‍ത്തകരായ 25 ഓളം പേര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ സിപിഎം നടത്തിയ അക്രമങ്ങളില്‍ പരിക്കേറ്റു. നിരവധി പേര് ദിവസങ്ങളായി വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കോടികളുടെ നഷ്ടമാണ് സിപിഎം അക്രമത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും ജില്ലയില്‍ സിപിഎം അധികാരത്തില്‍ വന്ന ശേഷം ഉണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ സിപിഎം അക്രമിസംഘം ഏറ്റവും വലിയ അക്രമം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലായിരുന്നു. സിപിഎം അക്രമി സംഘം പൂര്‍ണ്ണമായി തകര്‍ത്തത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പതിനഞ്ചോളം വീടുകളാണ്. മിക്കവീടുകളിലെയും കിണറുകള്‍ മലിനമാക്കി. കിണറിന്റെ കൈവരികള്‍ തകര്‍ത്ത് ഭാഗികമായി മൂടുക, സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടിയുടെ അവശിഷ്ടം കിണറ്റില്‍ നിക്ഷേപിക്കുക, സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുക, അധിക്ഷേപിക്കുക തുടങ്ങിയ നികൃഷ്ട ചെയ്തികളാണ് സിപിഎം അക്രമിസംഘം നടത്തിയത്. മിക്കവീടുകളും താമസിക്കാന്‍ പറ്റാത്ത വിധത്തില്‍ തകര്‍ക്കുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും തകര്‍ത്ത് കിണറ്റിലെറിയുകയും ചെയ്ത അക്രമിസംഘം ഗൃഹോപകരണങ്ങള്‍ മാത്രമല്ല, അരിയുള്‍പ്പെടെയുള്ള സാധന സാമഗ്രികളും നശിപ്പിക്കുകയും കുട്ടികളുടെ പുസ്തകങ്ങളടക്കം കത്തിക്കുകയും ചെയ്തു.
ഇതിന്റെ തുടര്‍ച്ചയെന്നോണം തലശ്ശേരി എരഞ്ഞോളി കുടക്കളത്ത് ബിഎംഎസ് തലശ്ശേരി മേഖലാ സെക്രട്ടറിയെ സിപിഎം സംഘം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ബിഎംഎസ് പ്രവര്ത്തകന് ദിവസങ്ങളായി അത്യാസന നിലയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ മുണ്ടേരി കാനച്ചേരിയില്‍ വലിയപറമ്പില്‍ ബിജെപി അനുഭാവിയായ അമ്മയേയും മകനേയും സിപിഎമ്മുകാര്‍ വീട്ടില്‍ കയറി അക്രമിച്ച സംഭവമുണ്ടായി. വീട്ടിനകത്ത് കയറിയ അക്രമികള്‍ ടിവിയുള്‍പ്പടെയുള്ള സാധനസാമഗ്രികള്‍ അടിച്ച് തകര്‍ക്കുകയും വീട്ടിനകത്ത് സൂക്ഷിച്ച അന്‍പതിനായിരം രൂപ അക്രമികള്‍ എടുത്ത് കൊണ്ട് പോവുകയും ചെയ്തു.
അഴീക്കോട് നിയോജകമണ്ഡലത്തിലെ മണലില്‍ ബിജെപി പ്രവര്‍ത്തകനെ അക്രമിക്കുകയും വീട് തകര്‍ക്കുകയും ചെയ്ത സിപിഎമ്മുകാര്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് പൂര്‍ണമായും അടിച്ച് തകര്‍ക്കുകയും ചെയ്യുകയുണ്ടായി. പന്നയാംപാറ ചാക്കാട്ടെ പീടികയില്‍ ദേശസേവാസംഘത്തിന്റെ ഓഫീസും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജിംനേഷ്യവും സിപിഎം സംഘം അടിച്ച് തകര്‍ത്തു. നാറാത്ത് മാരാര്‍ജിമന്ദിരം ഏതാണ്ട് പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. മട്ടന്നൂര്‍ ഏളക്കുഴിയില്‍ വീടുകള്‍ക്കും വായനശാല, അംഗന്‍വാടി എന്നിവക്കു നേരെയും അക്രമമുണ്ടായി. മട്ടന്നൂര്‍ ഉരുവച്ചാലില്‍ ബിജെപി പ്രവര്‍ത്തകനെ അക്രമിച്ചു. ബിജെപി മാങ്ങാട്ടിടം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. പയ്യന്നൂര്‍ കോറോത്ത് ബിജെപി പ്രവര്ത്തകന് അക്രമിക്കപ്പെട്ടു. പന്തക്കലിനു സമീപം വയലില്‍ പീടികയിലെ നവോദയം വായനശാല ആക്രമിച്ചു തകര്‍ത്തു. തലശ്ശേരി മേലൂരില്‍ സിപിഎം അക്രമത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവവുമുണ്ടായി. തളിപ്പറമ്പ് കുറുമാത്തൂര്‍ പഞ്ചായത്തിലെ മഴൂരില്‍ ബിജെപി ഓഫീസായ മാരാര്‍ജി മന്ദിരം സിപിഎമ്മുകാര്‍ എറിഞ്ഞു തകര്‍ക്കുകയുണ്ടായി. പേരാവൂര്‍ മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമമുണ്ടായി. അക്രമങ്ങളില്‍ പരിക്കേറ്റ അഞ്ചോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പെരിങ്കരിയില്‍ വീടിനു സമീപം ഇന്റര്‍ലോക്ക് കമ്പനി നടത്തുന്ന സുരേന്ദ്രന്റെ ഇഷ്ടികക്കമ്പനിക്കും വീടിനും നേരെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തി. തൂവ്വക്കുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.
കരേറ്റയില്‍ സിപിഎം വിജയാഹ്ലാദത്തിനിടെ വ്യാപക അക്രമം അഴിച്ചുവിടുകയുണ്ടായി. പ്രകടന വാഹനവുമായി വന്ന സിപിഎമ്മുകാര്‍ കരേറ്റ ജയന്തി ആഘോഷക്കമ്മറ്റി, ഏളക്കുഴി അഗണവാടി, വായനശാല, ബിജെപി മാങ്ങാട്ടിടം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ്, നീര്‍വേലി ക്ഷീരോല്പാദന സൊസൈറ്റി കെട്ടിടം, ഉരുവച്ചാലില്‍ ബിജെപി പ്രവര്‍ത്തകരുടെ ഇലക്ട്രിക്കല്‍ ഷോപ്പ്, ബാര്‍ബര്‍ഷോപ്പ് എന്നിവ അക്രമിച്ച് നശിപ്പിച്ചു. ഏളക്കുഴിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടാക്രമിക്കപ്പെട്ടു. ചോതാരയിലെ വീടിനുനേരെ ബോബെറിഞ്ഞു. കാവുംഭാഗത്തെ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ഒരുസംഘം സിപിഎം ക്രിമിനലുകള്‍ ബോംബെറിഞ്ഞു. ബിജെപി കല്ല്യാശ്ശേരി മണ്ഡലം ട്രഷററുടെ വീടും കാറും സിപിഎം സംഘം തല്ലിത്തകര്‍ത്തു. കരേറ്റയില്‍ ശ്രീനാരായണ ഗുരുമന്ദിരം തകര്‍ത്ത സിപിഎം സംഘം മന്ദിരത്തിനകത്തുള്ള ദേശീയപതാകയും കത്തിച്ചു. ചെറുതാഴം ഹനുമാരമ്പലത്തിനടുത്തുള്ള വിവേകാനന്ദ സേവാകേന്ദ്രം ഓഫീസ് തകര്‍ത്തു.
പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ കോറോത്തെ യുവാവിനെ സിപിഎം സംഘം മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു. കുന്നരു പുതിയ പുഴക്കര പാലത്തിന് സമീപത്ത് താമസിക്കുന്ന ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് അടിച്ചു തകര്‍ത്തു. കോടിയേരി പപ്പന്റെ പീടികക്കടുത്ത് ബിജെപി പ്രവര്‍ത്തകന്റ വീട് സിപിഎമ്മുകാര്‍ ബോംബെറിഞ്ഞു തകര്‍ത്തു. കുഞ്ഞിമംഗലം തെക്കുമ്പാട്ടെ ബിജെപി പ്രവര്‍ത്തകന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിനുനേരേ ഒരു സംഘം സിപിഎമ്മുകാര്‍ കല്ലേറ് നടത്തി. കതിരൂര്‍ കാപ്പുമ്മല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ പൊയ്കയില്‍ വീട്ടില്‍ വിമിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് അടിച്ചു തകര്‍ത്തു. പയ്യന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം സംഘം അഴിഞ്ഞാടി. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കോളേജ് അധ്യാപകരുടെ കാറുകള്‍ അഗ്നിക്കിരയാക്കി. കടവത്തൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. എരുവട്ടി ഓലായിക്കരയിലെ മഹാത്മാ സ്മാരക വായനശാലക്കുനേരെ അക്രമം നടത്തി. ആര്‍എസ്എസ് കാവുംഭാഗം മണ്ഡല് കാര്യവാഹിന്റെ വീടിന് നേരെയും ബിജെപി പ്രവര്‍ത്തകന്റെ ഇല്ലത്ത് താഴെ വീടിന് നേരെയും ബോംബെറിഞ്ഞു. കാവുംഭാഗത്തെ അയോധ്യാ ബസ് ഷെല്‍ട്ടര്‍ കരിയോയില്‍ ഒഴിച്ച് വൃത്തിഹീനമാക്കി. പൊന്ന്യം പുല്ലോടിയിലെ ബിജെപി പ്രവര്‍ത്തകന്റെ സ്കൂട്ടര്‍ തീവെച്ചു നശിപ്പിച്ചു. നാറാത്ത് സിപിഎം അക്രമത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പാറാല്‍ പെട്രോള്‍ പമ്പിന് സമീപം വെച്ച് ബിജെപി പ്രവര്‍ത്തകരെ അക്രമിക്കുകയും ബൈക്ക് അടിച്ചു തകര്‍ക്കുകയും ചെയ്തു. കണ്ണൂര്‍ അമ്പാടിമുക്കില്‍ സിപിഎം-ഡിവൈഎഫ്ഐ സംഘം നടത്തിയ അക്രമത്തില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ആര്‍എസ്എസ് മട്ടന്നൂര്‍ താലൂക്ക് സഹശാരീരിക് ശിക്ഷണ്‍ പ്രമുഖിന്റെ വീടിന് നേരെ ബോംബേറുണ്ടായി. എബിവിപി കൂത്തുപറമ്പ് നഗര്‍ ജോയന്റ് സെക്രട്ടറിയുടെ വീടിന് നേരെ അക്രമം നടത്തി. ബിജെപി പ്രവര്‍ത്തകനും ചെണ്ടയാട് ക്വാറി വിരുദ്ധസമിതി നേതാവുമായ കെ.പി.ദിനേശന് നേരെ സിപിഎം അക്രമം നടന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നിന്നും മത്സരിച്ച ബിജെപി വനിതാ സ്ഥാനാര്‍ഥിയുടെ എഴു വയസ്സുള്ള മകനെ സിപിഎം സംഘം വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പിഞ്ചു കുഞ്ഞുങ്ങളൈ പോലും വെറുതെ വിടില്ലെന്ന് ഈ അക്രമത്തിലൂടെ പാര്‍ട്ടി സ്വയം തെളിയിച്ചു. വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ ചാമ്പാട് ആര്‍എസ്എസ് കാര്യാലയം സിപിഎം സംഘം തീയിട്ട് നശിപ്പിച്ചു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം മാങ്ങാട്ടിടം പഞ്ചായത്തിലെ ശങ്കരനെല്ലൂര്‍ എല്‍പി സ്കൂളിന് സമീപം ബിജെപി പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ നടത്തിയ അക്രമം ഉള്‍പ്പെടെ നൂറോളം അക്രമങ്ങളാണ് സിപിഎമ്മുകാര്‍ ജില്ലയില്‍ മൂന്നാഴ്ചക്കിടയില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: