തിരുവനന്തപുരം: സിപിഎം അഭിമാനപ്പോരാട്ടം കാഴ്ചവച്ച പൂഞ്ഞാര്‍ മണ്ഡലത്തിലെ തോല്‍വി പ്രത്യേകം പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം. പൂഞ്ഞാറില്‍ പി.സി. ജോര്‍ജിനെ പരാജയപ്പെടുത്താന്‍ പിണറായി വിജയന് അടക്കമുള്ള നേതാക്കള്‍ രണ്ടുതവണ നേരിട്ടെത്തിയാണ് പൂഞ്ഞാറിലെത്തി പ്രവര്‍ത്തിച്ചത്. എന്നാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കെട്ടിവച്ച കാശുപോലും കിട്ടിയില്ല. പി.സി. ജോര്‍ജ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. പാര്‍ട്ടി വോട്ടുകളടക്കം പി.സി. ജോര്‍ജിന് ലഭിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പൂഞ്ഞാറിലെ തോല്‍വി സംബന്ധിച്ച ജില്ലാ കമ്മറ്റിയോട് പ്രത്യേകം പരിശോധിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതുപോലെ വട്ടിയൂര്‍ക്കാവ്, അഴീക്കോട് മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ചും അതത് ജില്ലാ കമ്മറ്റികള്‍ പ്രത്യേകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൂഞ്ഞാറിലും വട്ടിയൂര്‍ക്കാവും അഴീക്കോടും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നാണ് ജില്ലാ കമ്മറ്റികള്‍ വോട്ടെടുപ്പ് കഴിഞ്ഞ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഫലം വിപരീതമായിരുന്നു. അഴീക്കോട് രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ സാഹചര്യത്തിലാണ് മൂന്ന് മണ്ഡലങ്ങളിലും പ്രത്യേകപരിശോധന നടത്താന്‍ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. മൂന്നു മണ്ഡലങ്ങളിലും പാര്‍ട്ടി വോട്ട് ചോര്‍ന്നിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
അതിനിടെ വട്ടിയൂര്‍ക്കാവിലെ പരാജയം പരിശോധിക്കാന്‍ കോലിയക്കോട് കൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മറ്റിയെ സിപിഎം ജില്ലാ നേതൃത്വം നിയോഗിച്ചു. ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പുറകില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ടി.എന്‍. സീമ മൂന്നാം സ്ഥാനത്തെത്തിയത് പാര്‍ട്ടിയെ ഞെട്ടിച്ചുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സെക്രട്ടേറിയറ്റിന്റെ തുടര്‍ച്ചയായി 10, 11 തീയതികളില്‍ സംസ്ഥാന കമ്മറ്റി ചേരാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: