തിരുവനന്തപുരം: സ്ഥലംമാറ്റ ഭീതിയില്‍ സെക്രട്ടേറിയറ്റില്‍ ഭരണസ്തംഭനം. പുതിയ സീറ്റ് ഏതെന്ന് അറിയാത്തതിനാല്‍ തങ്ങളുടെ കൃത്യനിര്‍വ്വഹണത്തില്‍ ജിവനക്കാര്‍ വേണ്ടത്ര ശുഷ്ക്കാന്തി കാണിക്കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണം ഏറ്റെടുത്ത് രണ്ടാഴ്ച പിന്നിട്ടിട്ടും സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകീകരണം ഉണ്ടാക്കാന്‍ സാധിക്കാത്തതും ഭരണസ്തംഭനത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാര്‍ അവസാന നാളുകളില്‍ എടുത്ത വിവിധ തീരുമാനങ്ങളില്‍ പലതും പുനപരിശോധിക്കാനുള്ള നിലപാടുകൂടി എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടതോടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീര്‍പ്പാക്കിയ ഫയലുകളില്‍ ഒപ്പിടുന്നതില്‍നിന്നും അണ്ടര്‍സെക്രട്ടറിമാര്‍ പിന്മാറി.
ജീവനക്കാരെ മാറ്റുന്നത് സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്താല്‍ സര്‍ക്കാര്‍ അനുകൂല യൂണിയന് നല്കുന്ന പട്ടികപ്രകാരമാണ് സ്ഥലംമാറ്റ ഉത്തരവ് നടപ്പിലാക്കാറ്. ഇതനുസരിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എന്‍ജിഒ യൂണിയന് സ്ഥലം മാറ്റേണ്ട ജീവനക്കാരുടെ പട്ടിക നല്‍കിയിരുന്നു. എന്നാല്‍ ഈ പട്ടിക പ്രകാരം സ്ഥലംമാറ്റം നടപ്പിലാക്കേണ്ടന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. യൂണിയന് നേതാക്കള്‍ കൊടുത്ത പട്ടികയില്‍നിന്നും ഒരാളെ മാത്രമാണ് കടുത്ത സ്ഥലം മാറ്റത്തിന് ഇരയാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ സെക്രട്ടേറിയറ്റിനുള്ളില്‍ ഫഌക്സ് പതിപ്പിച്ച് വിവാദം ഉണ്ടാക്കിയ സെക്രട്ടേറിയറ്റ് അസോസിയേഷന് നേതാവിനെ ദല്‍ഹി കേരള ഹൗസിലേക്ക് മാറ്റി.
ധനകാര്യവകുപ്പിലും നിയമവകുപ്പിലും ഭരണസ്തംഭനം പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്. അടിയന്തരമായി നടപ്പിലാക്കേണ്ട ഒട്ടുമിക്ക ഫയലുകളിലും തീര്‍പ്പ് കല്പിക്കുന്നില്ല. മഴക്കാലമായതോടെ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയുള്ളതിനാല്‍ അവശ്യമരുന്നുകള്‍ മുന്‍കൂറായി ആശുപത്രികളില്‍ എത്തിക്കണം. അതിനുള്ള തുക ധനവകുപ്പ് ആര്യോഗ്യവകുപ്പിന് നല്‍കണം. എന്നാല്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് പുതിയ ധനമന്ത്രി പഠിച്ചുവരുന്നതേ ഉള്ളൂ. സാധാരണ അടിയന്തര സ്വഭാവമുള്ളവ സെക്രട്ടറിമാര്‍ മന്ത്രിയെ ധരിപ്പിക്കാറുണ്ട്. ഇതിനുള്ള വിവരശേഖരണം സെക്രട്ടേറിയറ്റിലെ അണ്ടര്സെക്രട്ടറിമാരാണ് നല്‍കുന്നത്. എന്നാല്‍ സ്ഥലംമാറ്റ ഭീതിയില്‍ അണ്ടര്‍ സെക്രട്ടറിമാര്‍ വേണ്ടവിധത്തില്‍ വിവരശേഖരണം നടത്തുകയോ നോട്ട് തയ്യാറാക്കി ഫയലുകള്‍ സെക്രട്ടറിമാര്‍ക്ക് കൈമാറുകയോ ചെയ്യുന്നില്ല.
സര്ക്കാരിനെതിരെയുള്ളതും സര്‍ക്കാര്‍ വാദിയായിട്ടുള്ളതുമായ ഒട്ടനവധി കേസുകള്‍ കോടതികളില്‍ മാറ്റിവയ്ക്കുന്നുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച സര്‍ക്കാര്‍ അഭിഭാഷകര്‍ കേസുകള്‍ നടത്തുന്നതില്‍ വേണ്ടത്ര ശുഷ്ക്കാന്തി കാണിയ്ക്കാത്തതാണ് കേസുകള്‍ മാറ്റിവയ്ക്കുന്നത്. പകരം അഭിഭാഷകരെ നിയമിക്കുന്നതിന് കാലതാമസം നേരിടാന്‍ സാധ്യതയുണ്ട്.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനെച്ചൊല്ലി യൂണിയന് നേതാക്കളും മുഖ്യമന്ത്രിയും തമ്മില്‍ ഇതിനകം ഇടഞ്ഞു. എന്‍ജിഒ യൂണിയന് കൊടുത്തപട്ടികയില് നിന്നും പേഴ്സണല്‍ സ്റ്റാഫിലേക്കുള്ളവരെ നിയമിേക്കണ്ട എന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സിപിഎം മന്ത്രിമാരും. പാര്‍ട്ടി ഏര്യാകമ്മറ്റികളില് ചര്‍ച്ചചെയ്ത് പട്ടിക തയ്യാറാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സിപിഎം സംസ്ഥാന നേതൃത്വം ഏര്യകമ്മറ്റികളില് അറിയിച്ചിരിക്കുന്നത്. ഭരണം ലഭിച്ചാല്‍ പേഴ്സണല്‍ സ്റ്റാഫാകും എന്ന മോഹവുമായി നടന്നവരെ പരിഗണിക്കരുതെന്ന നിര്‍ദ്ദേശവും ഇതിനകം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അഭിഭാഷകരെ നിയമിക്കുന്നത് സംബന്ധിച്ചും പാര്‍ട്ടി ഏര്യാകമ്മറ്റികളില് ചര്‍ച്ചചെയ്യണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഇത്തരം നിലപാടുകള്‍ എന്‍ജിഒ യുണിയനെ കടുത്ത അതൃപ്തിയിലാക്കിയിട്ടുണ്ട്. നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ അവസരം മനപ്പൂര്‍വ്വം നിഷേധിക്കുകയാണെന്ന് നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു.
സിപിഎമ്മിന്റെ ചുവടുപിടിച്ച് സിപിഐയും പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള മാനദണ്ഡം ജില്ലാഘടകങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. മന്ത്രിപദം ലഭിക്കാത്ത സിപിഐയിലെ മുതിര്‍ന്ന എംഎല്‍എമാര്‍ നേതൃത്വത്തിനെതിരെ പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. ജോയിന്റ് കൗണ്‍സില്‍ നേതാക്കളും ഈ തീരുമാനത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: