കാസര്‍കോട്: മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് 3.50 കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. അപ്രൈസര്‍മാരും ഇടപാടുകാരുമായ പള്ളിക്കര പേരോലിലെ ടി.വി. സത്യപാലന് (45), ഭീമനടി കുച്ചപ്പാറ വാലുപറമ്പിലെ ജയരാജന് (45), സിറ്റിസണ്‍ നഗര്‍ കപ്പണയിലെ കെ.എ. അബ്ദുല്‍ മജീദ്(29) എന്നിവരാണ് അറസ്റ്റിലായത്.
മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ ബാങ്കിന്റെ രണ്ട് ശാഖകളുടെയും മാനേജര്‍മാരെ ഭരണസമിതി സസ്പെന്‍ഡ് ചെയ്തു. മുക്കുപണ്ടം പണയം വെക്കാന്‍ ഇടപാടുകാര്‍ക്ക് ഒത്താശ നല്‍കിയത് അപ്രൈസര്മാരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തട്ടിപ്പുമായി ബാങ്ക് മാനേജര്‍മാര്‍ക്ക് ബന്ധമുണ്ടോയെന്നതു സംബന്ധിച്ചും പോലീസ് അന്വേഷണം തുടങ്ങി. കേസില്‍ സഹകരണ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
ഇതിനിടെ, മുട്ടത്തൊടി ശാഖയിലെ മാനേജര്‍ ടി.ആര്. സന്തോഷ്കുമാര്‍ ഒളിവില്‍പോയി. മുട്ടത്തൊടി ശാഖയില്‍ മാത്രം 30 ലക്ഷത്തോളം രൂപയുടെ മുക്കുപണ്ടം പരിശോധനയില്‍ കണ്ടെത്തി. പതിമൂന്നുകോടിയോളം രൂപയുടെ സ്വര്‍ണപണയ വായ്പ ഈ ശാഖയില്‍നിന്നു നല്‍കിയിട്ടുണ്ട്. എതിര്‍ത്തോടുള്ള എടനീര്‍ ശാഖയിലും സിറ്റിസണ്‍ നഗറിലുള്ള ഹെഡ് ഓഫീസിലും കഴിഞ്ഞ ദിവസം
സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സഹകരണവകുപ്പിലെ ഇന്‍സ്പെക്ടര്‍മാരുടെയും സമീപ ബാങ്കുകളിലെ അപ്രൈസര്‍മാരുടെയും സഹായത്തോടെ പരിശോധന. ഒമ്പത് മാസം കൊണ്ടാണ് 3.50 കോടിയുടെ തട്ടിപ്പ് നടന്നത്. മുക്കുപണ്ടം യഥാര്‍ഥ സ്വര്‍ണമാണെന്ന വ്യാജേന പരിചയക്കാരെക്കൊണ്ട് പണയം വെപ്പിച്ചാണ് ഇടപാട്.
കേസില്‍ മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്ക് അപ്രൈസര്‍ നീലേശ്വരം പേരോരിലെ സതീഷിനെ പോലീസ് കസ്റ്റഡിയിലിടെത്തു. തട്ടിപ്പിലൂടെ കിട്ടിയ പണം ലോട്ടറി ചൂതാട്ടത്തിനാണ് സതീഷ് ഉപയോഗിച്ചതെന്നു സൂചന. വീടും സ്ഥലവും മറ്റൊരു ബാങ്കില്‍ പണയപ്പെടുത്തി 13 ലക്ഷം രൂപ വായ്പയെടുത്ത സതീഷ് ഈ പണവും ലോട്ടറി ചൂതാട്ടത്തിന് ഉപയോഗിച്ചു. കസ്റ്റഡിയിലെടുത്ത ദിവസം സതീഷിന്റെ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റ് പിടികൂടിയത് അന്വേഷണ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ചു.
സതീഷിന്റെ വീട് റെയ്ഡ് ചെയ്തപ്പോഴും ലക്ഷങ്ങളുടെ ലോട്ടറി ടിക്കറ്റ് കണ്ടെടുത്തു. സതീഷിന്റെ കൂട്ടാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഉന്നതരുള്‍പ്പെടെ വന്‍ റാക്കറ്റ് സംഭവത്തിന് പിന്നിലെന്നും സംശയം. വരും ദിവസങ്ങളിലെ കണക്കെടുപ്പ് പൂര്ത്തിയാകുന്നതോടെയെ തട്ടിപ്പിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂയെന്ന് ബാങ്ക് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: