കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടരുതെന്നാവശ്യപ്പെട്ട് സ്കൂള്‍ സംരക്ഷണസമിതി നടത്തുന്ന ജനകീയ ഉപരോധ സമരം കൂടുതല്‍ ശക്തമാക്കി. സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന സമരത്തിന് പിന്തുണയുമായി കൂടുതല്‍ പേരെത്തി. എഇഒയും സംഘവും സ്കൂള്‍ അടച്ചുപൂട്ടാന്‍ എത്തുമെന്ന സൂചനയെത്തുടര്‍ന്ന് സംരക്ഷണസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ തന്നെ സ്കൂളിന്റെ പ്രവേശന കവാടം ഉപരോധിച്ചിരുന്നു.
കോടതി ഉത്തരവ് നടപ്പാക്കാന്‍ എത്തുന്ന എഇഒക്ക് സംരക്ഷണം നല്‍കാനായി വന്‍ പോലീസ് സംഘവും രാവിലെ മുതല്‍ സ്കൂള്‍ പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു. ജലപീരങ്കി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായാണ് പോലീസ് എത്തിയത്. സ്കൂളിന്റെ പിന്‍വശത്തെ വഴിയിലേക്ക് പോലീസ് ആരെയും കടത്തിവിടാതെ തടയുകയും ചെയ്തു.
എഇഒയും സംഘവും രാവിലെ പത്തോടെ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. അതു കൊണ്ടുതന്നെ രാവിലെ മുതല്‍ ഉപരോധസമരം കൂടുതല്‍ ശക്തമായിരുന്നു. വിദ്യാര്‍ത്ഥി- യുവജന സംഘടനാ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി സമരത്തില്‍ പങ്കുചേര്‍ന്നു. രാവിലെ പതിനൊന്ന് ആയതോടെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പോലീസ് സംഘത്തെ പിന്‍വലിക്കാന്‍ തുടങ്ങി. എന്നാല്‍ ഉച്ചയ്ക്കു ശേഷം എഇഒ എത്തുമെന്ന് അഭ്യൂഹം പരന്നതോടെ കൂടുതല്‍ നാട്ടുകാര്‍ സ്കൂള്‍ പരിസരത്തെത്തി.
എന്നാല്‍ എഇഒയും സംഘവും എത്തിയില്ല. രാവിലെ മുതല്‍ ഉപരോധം സമരം നടത്തിയ പ്രവര്‍ത്തകര്‍ വൈകീട്ടോടെ പിരിഞ്ഞുപോയി. സമരം ഇന്നും കൂടുതല്‍ ശക്തമായി തുടരുമെന്ന് സ്കൂള്‍ സംരക്ഷണസമിതി ഭാരവാഹികള്‍ അറിയിച്ചു. സ്കൂള്‍ അടച്ചുപൂട്ടാനായി ഹൈക്കോടതി നല്കിയ സമയപരിധി ഇന്ന് അവസാനിക്കും. അതേസമയം സ്കൂള്‍ ഇന്നലെയും തുറന്നു പ്രവര്‍ത്തിച്ചു. ഇതിനിടെ സ്കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം ഉണ്ടായേക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: