ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ വലിയ അഴിച്ചുപണി വരുന്നു. ദേശീയതലത്തിലും കേരളത്തിലും ഭാരവാഹികളില്‍ അഴിച്ചുപണിയുണ്ടാകും. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ അധ്യക്ഷ പദവി സംബന്ധിച്ച സമവായം ഇനിയും കോണ്‍ഗ്രസിലുണ്ടായിട്ടില്ല.
രാഹുലിനെ ദേശീയ അധ്യക്ഷനാക്കി ഉയര്‍ത്തിയാല്‍ പത്തംഗ ഉപദേശക സമിതി കൂടി രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ധാരണയായിട്ടുണ്ട്. എ.കെ. ആന്റണി, ചിദംബരം, ഗുലാംനബി ആസാദ് എന്നിവരുള്‍പ്പെട്ട സമിതിയാണ് രാഹുലിന് ഉപദേശങ്ങള്‍ നല്‍കുന്നതിനായി രൂപീകരിക്കുന്നത്. എന്നാല്‍ സോണിയാഗാന്ധിയുടെ വിശ്വസ്തര്‍ ഉപദേശക സമിതിയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്നാണ് വിവരം. അഹമ്മദ് പട്ടേലുള്‍പ്പെടെയുള്ള നേതാക്കളെയാണ് രാഹുല്ക്യാമ്പ് ലക്ഷ്യമിടുന്നത്. സോണിയാഗാന്ധി കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററിപാര്‍ട്ടി നേതാവായി തുടരാനും ധാരണയായിട്ടുണ്ട്.
അതിനിടെ വിവിധ സംസ്ഥാന ഘടകങ്ങളിലെ പ്രതിസന്ധി കോണ്‍ഗ്രസിന് തലവേദനയായി തുടരുകയാണ്. ഛത്തീസ്ഗഢില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തെ തള്ളിപ്പറഞ്ഞ് പ്രാദേശിക പാര്‍ട്ടി പ്രഖ്യാപനം നടത്തിയ മുന്‍മുഖ്യമന്ത്രി അജിത് ജോഗിയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ബംഗാളിലെ സിപിഎം കോണ്‍ഗ്രസ് സഖ്യത്തെ തുടര്‍ന്ന് അതൃപ്തി രൂക്ഷമായ ത്രിപുരയില്‍ മുന്‍ മുഖ്യമന്ത്രി സമീര്‍ രഞ്ജന്‍ ബര്‍മനും മറ്റ് ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ത്രിപുര നിയമസഭയിലെ കോണ്‍ഗ്രസ് അംഗസംഖ്യ പത്തില്‍ നിന്നും നാലായി ചുരുങ്ങി.
കേരളത്തിലെ കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ പുനസ്സംഘടനയ്ക്ക് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് രാഹുല്‍ഗാന്ധി അനുമതി നല്‍കിയിട്ടുണ്ട്. എ, ഐ ഗ്രൂപ്പുകളെ പരമാവധി ഒഴിവാക്കിക്കൊണ്ട് ജില്ലാ, സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കാനാണ് സുധീരന്റെ ശ്രമം. ഒരു മണിക്കൂര്‍ നീണ്ടുനിന്ന രാഹുല്‍ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ കെപിസിസി ഭാരവാഹികളില്‍ മാറ്റം വരുത്താന്‍ ധാരണയായി.
കെപിസിസി ഭാരവാഹി യോഗത്തില്‍ സുധീരന് മാറണമെന്ന് മുറവിളി കൂട്ടിയവരെ നിര്‍ണ്ണായക ചുമതലകളില്‍ നിന്നും ഒഴിവാക്കുന്നതിന് രാഹുല്‍ഗാന്ധിയുടെ പിന്തുണയും നേടിയാണ് സുധീരന് കേരളത്തില്‍ തിരികെ എത്തുന്നത്. വരും നാളുകളില്‍ കോണ്‍ഗ്രസിലെ പോര് കൂടുതല്‍ രൂക്ഷമാകും എന്ന സൂചനകള്‍ തന്നെയാണ് പാര്‍ട്ടി നേതാക്കളില്‍ നിന്നും ലഭിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: