പത്തനംതിട്ട: പമ്പാനദിയുടെ ജനവാസ കേന്ദ്രങ്ങളിലെ ശോചനീയാവസ്ഥ നേരില്‍ കണ്ട് മനസ്സിലാക്കി കേന്ദ്രസംഘം. പമ്പാകര്‍മ്മ പദ്ധതി തയ്യാറാക്കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല കേന്ദ്രസംഘം ഇന്നലെ ചെറുകോല്‍പ്പുഴ മുതല്‍ കുട്ടനാട് വരെ പമ്പാനദിക്കുനേരെ പരിഷ്കൃത മനുഷ്യര്‍ ചെയ്തു കൂട്ടിയ കൊടുംപാതകങ്ങള്‍ കണ്ടു.
അശാസ്ത്രീയമായി മണല്‍വാരിയും നദീതീരം കൈയേറിയും പമ്പയുടെ സുഗമമായ പ്രവാഹം പോലും തടഞ്ഞതും മണല്പ്പരപ്പുതാണ് ചെളിനിറഞ്ഞ് മണ്‍പുറ്റുകള്‍ രൂപം കൊണ്ടതുമെല്ലാം കണ്ടും ഇവ നീക്കം ചെയ്ത് പമ്പയുടെ പ്രൗഢി വീണ്ടെടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നാട്ടുകാര്‍ക്ക് നല്‍കിയുമാണ് കേന്ദ്രസംഘം ജില്ലയില്‍നിന്ന് മടങ്ങിയത്.
ഇന്നലെ കേന്ദ്രസംഘത്തിന്റെ ആദ്യസന്ദര്‍ശനം ആറന്മുള സത്രക്കടവിലായിരുന്നു. ഇവിടെ എത്തിയ കേന്ദ്രസംഘത്തോട് ആറന്മുള എംഎല്‍എ വീണാജോര്‍ജ്ജും പമ്പ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി വിശദീകരിച്ചു.
ആറന്മുള ഉതൃട്ടാതി ജലമേളയ്ക്കെത്തുന്ന പള്ളിയോടങ്ങള്‍ക്ക് മണ്പുറ്റുകളുണ്ടാക്കുന്ന പ്രയാസങ്ങളെപ്പറ്റി ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി അദ്ധ്യക്ഷന്‍ പി. ഇന്ദുചൂഡന് സംഘത്തോട് വിശദീകരിച്ചു. സത്രക്കടവിന് താഴെ ആറന്മുള ഉതൃട്ടാതി വള്ളം കളിയുടെ ജല ഘോഷയാത്ര ആരംഭിക്കുന്ന മാലേത്ത് കടവിലും സംഘം സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ആറന്മുള ക്ഷേത്രക്കടവും സന്ദര്‍ശിച്ചു.
കോഴഞ്ചേരി മാര്‍ക്കറ്റിലെത്തി പമ്പയിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത് നേരില്‍ കണ്ടു. കേന്ദ്രസംഘത്തിന്റെ വരവ് അറിഞ്ഞുകൊണ്ട് പമ്പാനദിക്കരയില്‍ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ക്കുമേല്‍ പഞ്ചായത്ത് അധികൃതര്‍ മണ്ണ് നികത്തിയിരുന്നു. മാരാമണ്കണ്വന്ഷന് നഗറും സംഘം സന്ദര്‍ശിച്ചു.
ഇവിടെ നിന്നും ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്വന്ഷന് നഗറിലെത്തി. തുടര്‍ന്ന് വാഴക്കുന്നം നീര്‍പ്പാലവും സന്ദര്‍ശിച്ച ശേഷം ചെങ്ങന്നൂര്‍ ഇടനാട്ടിലെത്തി. പമ്പയുടെ കൈവഴിയായ വരട്ടാര്‍ പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് നാട്ടുകാരുടെ അഭ്യര്‍ത്ഥന സ്വീകരിച്ച സംഘാംഗങ്ങള്‍ അതിനുള്ള നടപടികള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചു. തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ പ്രവാഹവീഥി സന്ദര്‍ശിക്കാനായി പോയി.
കേന്ദ്ര ജല കമ്മീഷന് ചീഫ് എന്‍ജിനീയര്‍ ജെ.സി.അയ്യര്‍ തലവനായ സംഘത്തില്‍ സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് റീജണല്‍ ഡയറക്ടര്‍ വി.കുഞ്ഞമ്പു, കേന്ദ്ര ജല കമ്മീഷനിലെ ഡോ.ആര്.എന്‍.സംഖ്വെ എന്നിവരുമുണ്ടായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, ജില്ലാ സെക്രട്ടറി പി.ആര്.ഷാജി എന്നിവരും സംഘത്തെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: