കൊച്ചി: മലാപ്പറമ്പ് സ്കൂള്‍ എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്ന് വീണ്ടും ഹൈക്കോടതി. ഉത്തരവ് നടപ്പാക്കിയേ മതിയാവൂ എന്നും കോടതി നിരീക്ഷിച്ചു. സ്കൂള്‍ പൂട്ടി നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഉത്തരവ് ഇതുവരെ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന കാര്യം അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ് കോടതിയെ അറിയിച്ചു. നിയമസഭയുടെ അനുമതിയോടെ മാത്രമേ സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാന്‍ കഴിയൂ എന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍ ഇക്കാര്യങ്ങളൊക്കെ സര്‍ക്കാരിന്റെ കാര്യമാണെന്നും സ്കൂള്‍ പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാവൂ എന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ജനുവരി 18-നാണ് സ്കൂള്‍ മാര്‍ച്ച് 31-നകം പൂട്ടണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയുണ്ടായത്. പറഞ്ഞ സമയത്തിന് ശേഷവും സ്കൂള്‍ പൂട്ടാതിരുന്നതോടെ മാനേജര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കി. ഇതോടെയാണ് സ്കൂള്‍ ജൂണ്‍ എട്ടിനകം പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: