തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. പലപ്രദേശത്തും കാറ്റിനൊപ്പം തിരയുടെ ശക്തികൂടുന്നതും തീരദേശവാസികളെ ഭീതിയിലാഴ്ത്തുന്നുണ്ട്.
തലസ്ഥാനത്ത് ബീമാപ്പള്ളി, പൂന്തുറ, വലിയതുറ, തിരുവല്ലം, പനത്തുറ എന്നിവിടങ്ങളില്‍ ശക്തമായ കടലാക്രമണത്തില്‍ തീരപ്രദേശം കടലെടുത്തു. ആലപ്പുഴയിലും കടലാക്രമണം രൂക്ഷമാണ്. പുറക്കാടും അമ്പലപ്പുഴയിലും കടല്‍ക്ഷോഭം ശക്തിപ്രാപിക്കുന്നു. നിരവധി വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍. പുറക്കാട് പഞ്ചായത്തിലെ 18ാം വാര്‍ഡും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 15, 16, 17 വാര്‍ഡുകളും തെക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലുമാണ് കടല്‍ക്ഷോഭം ശക്തിപ്രാപിച്ചിരിക്കുന്നത്.
വടക്കുപഞ്ചായത്ത് 15ാം വാര്‍ഡില്‍ നീര്‍ക്കുന്നം പുതുവല്‍ ഹംസാബീവിയുടെ ഷെഡ് പൂര്‍ണമായും കടലാക്രമണത്തില്‍ തകര്‍ന്നു. ഷെഡ്ഡ് വീഴുന്നതുകണ്ട് കുഴഞ്ഞുവീണ ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുവാര്‍ഡുകളിലായി അമ്പതോളം വീടുകളാണ് തകര്‍ച്ചാഭീഷണി നേരിടുന്നത്.
പുറക്കാട് പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ പതിമൂന്നോളം വീടുകള്‍ ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.ഇവിടെ പുലിമുട്ടു നിര്‍മ്മാണത്തിനായി എത്തിച്ച ജെസിബി കേടായതിനെത്തുടര്‍ന്ന് മൂന്നു ദിവസമായി പണി മുടങ്ങിയിരുന്നു. നിലവിലുള്ള കടല്‍ഭിത്തിക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വീടുകളാണ് തകര്‍ച്ചാഭീഷണി നേരിടുന്നത്.
കടലാക്രമണം രൂക്ഷമായതോടെ കടല്‍ഭിത്തി നിര്‍മ്മാണവും പുനരധിവാസവും ആവശ്യപ്പെട്ട് തീരവാസികള്‍ പ്രതിഷേധവുമായി പലസ്ഥലത്തും സംഘടിച്ചിട്ടുണ്ട്.
മഴയെ തുടര്‍ന്ന് കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായി. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി അനുഭവപ്പെട്ട ശക്തമായ കാറ്റില്‍ പരക്കെ നാശനഷ്ടമുണ്ടായി.
മഴ രണ്ട് ദിവസം കൂടി തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കടലാക്രമണവും കാറ്റും ശക്തമായ സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: