പുത്തൂര്‍: കിണര്‍വെള്ളത്തില്‍ പെട്രോളിന്റെ സാന്നിദ്ധ്യം മൂലം പുത്തൂരിലെ നിരവധി വീട്ടുകാരുടെ കുടിവെള്ളം മുട്ടി. തെക്കുംപുറം വാര്‍ഡില്‍ പുത്തൂര്‍ പട്ടണത്തോട് ചേര്‍ന്നുകിടക്കുന്ന വീടുകളിലെ കിണറുകളിലെ വെള്ളത്തിനാണ് പെട്രോളിന്റെയും മണ്ണെണ്ണയുടേയും ഗന്ധവും രുചിയും അനുഭവപ്പെടുന്നത്. സംഭവത്തെത്തുടര്‍ന്ന് വീട്ടുകാര്‍ പരാതിയുമായി പരിഹാരം തേടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.
രണ്ടാഴ്ചയിലേറെയായി തങ്ങളുടെ കിണറുകളിലെ ജലം ഉപയോഗിക്കാന്‍ കൊള്ളാതായിട്ടെന്ന് പരാതിക്കാര്‍ പറയുന്നു. പെട്രോളിന്റെ ഗന്ധവും രുചിയും അസഹ്യമായതിനെത്തുടര്‍ന്ന് ചിലര്‍ കിണര്‍ വറ്റിച്ച് ശുദ്ധമാക്കിയെങ്കിലും പിന്നെയും ഊറിവരുന്ന വെള്ളത്തിന് മാറ്റമൊന്നുമില്ല. തെക്കുംപുറം സ്മിതഭവനില് പൊടിക്കുഞ്ഞ്, തട്ടാരുതുണ്ടില്‍ മനോജ്, വൈരമണ് ഹൗസില്‍ പൊന്നമ്മ, ദാസ് ക്ലിനിക്, സെന്റ്ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി, സെന്റ് കുര്യാക്കോസ് പള്ളി, പള്ളി പടിഞ്ഞാറ്റതില്‍ രാജു, നടിയന്റഴികത്ത് ചെറിയാന്, ഇലവിളയില് പുത്തന്‍വീട്ടില്‍ ഫാ. ഇ.ജി. തോമസ്, വിളയില്‍ കിഴക്കേതില്‍ കെ.ജോര്‍ജുകുട്ടി, വിളയില്‍വീട്ടില്‍ കെ.വൈ. മാത്തച്ചന്, കിഴക്കേ കാഞ്ഞിയില് ഉണ്ണൂണ്ണി ഗീവര്‍ഗീസ് എന്നിവരുടെ വീടുകളിലെ കിണര്‍ വെള്ളത്തിനാണ് പെട്രോളിന്റെ ഗന്ധവും രുചിയും അനു’വപ്പെടുത്.
ഇതിന്റെ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. നെടുവത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രദേശവാസികള്‍ ഇതുസംബന്ധിച്ച് വിവരം നല്‍കിയിരുന്നു. കൊല്ലം സിഇപിസി ലാബില്‍ കിണര്‍ വെള്ളം പരിശോധിച്ചപ്പോള്‍ ഇതില്‍ ഓയിലിന്റേയും ഗ്രീസിന്റെയും സാന്നിധ്യമുണ്ടെന്നാണ് ഫലം ലഭിച്ചത്. ജില്ലാ കളക്ടര്‍ക്കും മലിനീകരണനിയന്ത്രണബോര്ഡിനും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. പകരം കുഴല്‍ക്കിണറുകള്‍ എന്ന നിര്‍ദേശമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പലരും മുന്നോട്ടുവെക്കുന്നത്. എന്നാല്‍ നാളിതുവരെ തങ്ങള്‍ ഉപയോഗിച്ചുപോന്നിരുന്ന കിണറ്റില്‍ പെട്രോള്‍ കലര്‍ന്നതെങ്ങനെ എന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍. പെട്രോള്ഗന്ധമില്ലാത്ത കിണറുകള്‍ തേടി കുടിവെള്ളം എടുക്കുകയാണ് ഇപ്പോള്‍ പ്രദേശവാസികള്‍. പലരും കുടിവെള്ളം പണം കൊടുത്തു വാങ്ങുന്നുമുണ്ട്. ചിലര്‍ ഇക്കാരണത്താല്‍ താമസം മാറ്റിയിരിക്കുകയാണെന്നും പരാതിക്കാര്‍ പറയുന്നു. വിദഗ്ധ സംഘം പരിശോധന നടത്തി പ്രദേശത്തെ കിണറുകളിലെ എണ്ണയുടെ സാന്നിധ്യത്തിന് പരിഹാരം കാണാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: