കൊല്ലം: മഴക്കാലത്ത് റോഡപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്ക് പ്രഥമപരിഗണന നല്കി അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിര്‍ദ്ദേശിച്ചു. റോഡുകളുടെ നിലവാരം അവലോകനം ചെയ്യുന്നതിനായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
റോഡുകളുടെ കുഴിയടക്കുന്ന പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കണം. മഴ മൂലം ഒലിച്ചുപോകാത്ത തരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് വേണം ഇത്തരം പ്രവൃത്തികള്‍ നടത്താനെന്ന് മന്ത്രി എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്കി. തീരദേശത്തും പുഴയോടടുത്തുമുള്ള പ്രദേശങ്ങളിലും റോഡ് പ്രവൃത്തികള്‍ക്ക് റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിക്കാം. ഇതിനായി അടിയന്തരമായി റിവര്‍ മാനേജ്മെന്റ് സൊസൈറ്റി പുനഃസംഘടിപ്പിക്കാന്‍ ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി. കൊല്ലം ബൈപ്പാസിന്റെ നിര്‍മാണ പുരോഗതി അവലോകനം ചെയ്തു റിപ്പോര്‍ട്ട് നല്‍കാനും ഫിഷറീസ് മന്ത്രി കളക്ടറെ ചുമതലപ്പെടുത്തി. റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓടകള്‍ വൃത്തിയാക്കണം. ഓടകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി. ജില്ലയിലെ പുതിയ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള പ്രോജക്ടുകളും എസ്റ്റിമേറ്റുകളും എംഎല്‍എമാരുമായി ചര്‍ച്ച ചെയ്ത് നിയമസഭ മണ്ഡലാടിസ്ഥാനത്തില്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും പൊതുമരാമത്ത് വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ മേയര്‍ വി.രാജേന്ദ്രബാബു, എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്, ജി.എസ്.ജയലാല്‍, പി.അയിഷാപോറ്റി, ആര്.രാമചന്ദ്രന്, എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: