വി.രവികുമാര്‍
ഓച്ചിറ: ഓച്ചിറക്കളിക്ക് സമയമായതോടെ ഓച്ചിറ കളരികളില്‍ പരിശീലനം പുരോഗമി ക്കുന്നു. മിഥുനം ഒന്ന്, രണ്ട് തീയതികളിലാണ് (ജൂണ്‍ 15, 16) ഓണാട്ടുകരയിലെ ഓച്ചിറക്കളി. ഓച്ചിറ പടനിലം വിപുലമായ ആഘോഷപരിപാടികള്‍ക്കായി ഒരുങ്ങി. യുദ്ധഭൂമിയില്‍ ജീവന് അര്‍പ്പിച്ച ധീരയോദ്ധാക്കളുടെ സ്മരണകള്‍ ഉണര്‍ത്താന്‍ പടനായകന്മാരുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ യോദ്ധാക്കള്‍ ഓച്ചിറ പടനിലത്ത് എത്തുന്നതോടെ ഓച്ചിറകളി നടക്കും. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍പ്പെട്ട 52 കരകളില്‍ നിന്നും 130 സംഘങ്ങള്‍ കളിയാശാന്മാരുടെ നേതൃത്വത്തിലാണ് 15ന് രാവിലെ ചെറുസംഘങ്ങളായി പടനിലത്ത് എത്തുന്നത്. മൂന്നു വയസുള്ള ഉണ്ണിക്കുട്ടന് മുതല്‍ 110 വയസുള്ള പപ്പു ആശാന് വരെയുള്ള യോദ്ധാക്കളെ കൊണ്ട് പടനിലം നിറയും.
പഴയ ഓണാട്ടുകര പ്രദേശം ഉള്‍പ്പെട്ട കായംകുളം രാജ്യത്തെ വേണാട് രാജ്യം ആക്രമിച്ച് കീഴ്പ്പെടുത്താനുള്ള ശ്രമം നടന്നു. വേണാട് സൈന്യത്തെ നേരിടാന്‍ എല്ലാ വിഭാഗം ജനങ്ങളും സൈന്യത്തോടൊപ്പം അണിചേര്‍ന്നു. ശക്തമായ യുദ്ധം ചെയ്തു. ഈ യുദ്ധം നടന്നത് അക്കാലത്ത് ഓച്ചിറ ക്ഷേത്രത്തോടു ചേര്‍ന്ന കേന്ദ്രത്തിലാണ്. ഈ ഓര്‍മ്മയിലാണ് ഓരോ വര്‍ഷവും മിഥുനം ഒന്ന്, രണ്ട് തീയതികളില്‍ കളി ആശാന്മാരുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ യോദ്ധാക്കള്‍ എത്തി ഓച്ചിറക്കളി നടത്തുന്നത്. ഈ വിശ്വാസം നിലനിര്‍ത്തി ആചാരത്തിനപ്പുറം വിളംബരം ചെയ്യുന്ന അനുഷ്ഠാനമാണ് ഓച്ചിറക്കളി.
ഒരു മാസക്കാലം കളരിയില്‍ പോരാളികള്‍ വ്രതം നോറ്റ് ആയോധനകല കളി ആശാന്മാരുടെ നേതൃത്വത്തില്‍ പരിശീലിച്ചശേഷമാണ് പടനിലത്ത് എത്തുന്നത്. മിഥുനം ഒന്നിന് രാവിലെ ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ കളരികളുടെ സമീപത്തുള്ള കേന്ദ്രങ്ങളില്‍ എത്തി കാഴ്ച പയറ്റ് നടത്തിയ ശേഷമാണ് ഓച്ചിറ പടനിലത്ത് ചെറുസംഘങ്ങളായി വാളും പരിചയും മറ്റുമായി എത്തുന്നത്. പടനിലത്ത് കര ആശാന്മാരുടെ നേതൃത്വത്തില്‍ അണിനിരക്കുന്നവരെ ക്ഷേത്രഭരണസമിതി സ്വീകരിക്കുന്നു. തുടര്‍ന്ന് ആല്‍ത്തറകളെയും, എട്ടുകണ്ടത്തേയും ചുറ്റി എത്തുന്ന വമ്പിച്ച ഘോഷയാത്ര എട്ടുകണ്ടത്തിന്റെ കിഴക്കും പടിഞ്ഞാറും അണിനിരക്കും. ആകാശത്ത് കൃഷ്ണപരുന്ത് വട്ടമിട്ടുപറക്കുമ്പോള്‍ ക്ഷേത്രഭരണസമിതി അംഗങ്ങളും കര നായകന്മാരും എട്ടുകണ്ടത്തിലേക്ക് ഇറങ്ങി കണ്ടത്തിന്റെ മധ്യഭാഗത്ത് എത്തുമ്പോള്‍ ഇരുചേരികളും ഹസ്തദാനം നടത്തി കര പറയുന്നതോടെ ഇരുവശങ്ങളിലും കാത്തുനില്ക്കുന്ന പടയാളികള്‍, പടനിലത്തേക്ക് ഉച്ചത്തില്‍ ശബ്ദിച്ചുക്കൊണ്ട് ചാടിയിറങ്ങി പടവെട്ടും. രണ്ടാം ദിവസം കളിയാശാന് മാത്രം ഭരണസമിതി ഏര്‍പ്പെടുത്തിയിട്ടുള്ള പണക്കിഴി നല്കി യാത്രയാക്കും. മൂന്നാം ദിവസം പടനിലത്ത് നടക്കുന്ന കന്നുകാലി പ്രദര്‍ശനവും കാലിചന്തയും, മറ്റു കച്ചവടങ്ങളും ഏറെ ശ്രദ്ധേയമാണ്. കരുനാഗപ്പള്ളി, ആലപ്പാട്, തൊടിയൂര്‍, തഴവ, കുലശേഖരപുരം, ക്ലാപ്പന, ഓച്ചിറ തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നുമാണ് കൂടുതല്‍ പടയാളികള്‍ ഓച്ചിറക്കളിക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: