ന്യൂദല്‍ഹി: പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയെ ഗാന്ധി സമാധാന സമ്മാനത്തിന് നിര്‍ദ്ദേശിച്ച സാംസ്കാരിക മന്ത്രാലയത്തിന്റെ നടപടി പ്രധാനമന്ത്രിയുടെ ഓഫീസ് തടഞ്ഞു.
അണ്ണാ ഹസാരെയുടെ പേര് ഉള്‍പ്പെടുത്തി സാംസ്കാരിക മന്ത്രാലയം തയ്യാറാക്കിയ പട്ടികയാണ് ജൂറിക്ക് കൈമാറാതെ പിഎംഒ തടഞ്ഞുവെച്ചിരിക്കുന്നത്. ഇപ്പോഴുള്ള നാമനിര്‍ദ്ദേശങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് അസന്തുഷ്ടിയുണ്ടെന്നും കൂടുതല്‍ പേരുകള്‍ ചേര്ക്കണ്ടതിനാല് ജൂറിക്ക് കൈമാറിയിട്ടില്ലെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
ഹസാരെക്ക് പുറമെ നൊബേല്‍സമ്മാന ജേതാവ് ഓങ്ങ് സാന്‍ സൂകി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം, രാജ്യസഭാംഗം കരണ്‍സിംഗ്, കാര്‍ഷികശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥന്, ഗായകനായിരുന്ന ഭൂപന്‍ ഹസാരിക എന്നീ പേരുകളും സാംസ്കാരികമന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു.
മൂന്ന് എക്സ് ഒഫീഷ്യോ സ്ഥിരാംഗങ്ങളായ പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ്ജസ്റ്റിസ്, ലോക്സഭാ പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് പുറമെ ശ്യാം ബനഗല്‍, ഇന്‍ഫോസിസ് മെന്റര്‍ എന്‍.ആര്. നാരായണമൂര്‍ത്തി എന്നിവരും ജൂറിയിലുണ്ട്. മഹാത്മാഗാന്ധിയടെ പേരിലുള്ള അന്താരാഷ്ട്ര സമാധാന സമ്മാനം ഒരു കോടി രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: