രാമരാവണ യുദ്ധത്തില്‍ ഇന്ദ്രജിത്തിന്റെ നാഗബാണമേറ്റ് ശ്രീരാമനും ലക്ഷ്മണനും ബോധരഹിതരായി നിലംപതിച്ചു. അല്‍പ്പസമയത്തിനകം രാമന് തന്റെ അബോധാവസ്ഥയില്‍ നിന്നുമുണര്‍ന്നു.
അപ്പോള്‍ കണ്ട കാഴ്ച രാമനെ നടുക്കി. തന്റെ പ്രിയ സഹോദരനായ ലക്ഷ്മണന് ചോരയില്‍ കുളിച്ചു കിടക്കുന്നു! ദുഃഖം സഹിക്കവയ്യാതെ രാമന് വിലപിക്കാന്‍ തുടങ്ങി:
“അയ്യോ! സീതയെ വീണ്ടെടുക്കാനുള്ള ഈ യുദ്ധത്തില്‍ എന്റെ ലക്ഷ്മണനെ നഷ്ടപ്പെടുന്നത് എനിക്കു ആലോചിക്കാന്‍ വയ്യ. സീതയെപ്പോലൊരു ഭാര്യയെ ആ ഭൂമി മുഴുവന്‍ തിരഞ്ഞാല്‍ ഒരു പക്ഷെ കിട്ടുമായിരിക്കാം. എന്നാല്‍, ലക്ഷ്മണനെപ്പോലൊരു സഹോദരനെ കണ്ടുകിട്ടില്ല തന്നെ.
ലക്ഷ്മണന്റെ ജീവന് നഷ്ടപ്പെടുകയാണെങ്കില്‍ ഈ വാനരസൈന്യത്തിന്റെ മുന്നില്‍വെച്ച് ഞാന്‍ ജീവത്യാഗം ചെയ്യും, തീര്‍ച്ച. വനവാസത്തിനിറങ്ങിത്തിരിച്ചപ്പോള് ലക്ഷ്മണന് എന്നെ അനുഗമിച്ചതുപോലെ യമപുരിയിലേക്കു ഞാനും ലക്ഷ്മണനെ അനുഗമിക്കും.”ഇതായിരുന്നു രാമലക്ഷ്മണ ബന്ധത്തിന്റെ ദൃഢത. ശ്രീരാമന് ധര്‍മത്തെ പരമോന്നതമായി കണ്ടപ്പോള്‍, ലക്ഷ്മണന് ആ സ്ഥാനത്തു പ്രതിഷ്ഠിച്ചത് ശ്രീരാമനെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: