ആലപ്പുഴ/ ചേര്‍ത്തല: കാലവര്‍ഷം കനത്തതോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ അടഞ്ഞുകിടക്കുന്നതാണ് പ്രശ്നം വഷളാക്കുന്നത് കുട്ടനാട്ടിലെ ഇടത്തോടുകളും നഗരങ്ങളിലെ കാനകളും മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്കുനിലച്ച നിലയിലാണ്. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നഗരത്തിലെ കാനകള്‍ വൃത്തിയാക്കല്‍ ജോലികള്‍ ഇതുവരെ നടന്നിട്ടില്ല. മഴ ആരംഭിച്ചപ്പോള്‍ത്തന്നെ ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗങ്ങള്പോലും വെള്ളത്തിനടിയിലായി. മുട്ടൊപ്പം വെള്ളമാണ് പലയിടത്തുമുള്ളത്. ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്നത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിന് ഇടയാക്കും. ഇപ്പോള്‍ത്തന്നെ ഡെങ്കിപ്പനി എലിപ്പനി എന്നിവ ജില്ലയില്‍ വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുകഴിഞ്ഞു. കൂടാതെ അമ്പലപ്പുഴയിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. പുറക്കാട്, അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിലാണ് കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നത്. പറവൂര്‍ പൂന്തോട്ടം സ്കൂളില്‍ 55 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. തോട്ടപ്പള്ളി എട്ട്,ത ഒന്‍പത് വാര്‍ഡുകളില്‍ അഞ്ചുസ്ഥലങ്ങളില്‍ ക്യാമ്പു തുടങ്ങും. ആലപ്പുഴനഗരത്തില്‍ പള്ളാത്തുരുത്തി ചുങ്കം പാലത്തിനു സമീപം നിരവധി വീടുകള്‍ വെള്ളത്തിലാണ്. ഇരവുകാട് ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്.
കാലവര്‍ഷം കനത്തതോടെ ചേര്‍ത്തല താലൂക്കിന്റെ വിവിധ മേഖലകള്‍ വെള്ളക്കെട്ടില്‍. തീരപ്രദേശത്തടക്കം നൂറുകണക്കിന് വിടുകളില്‍ വെള്ളം കയറി ജനജീവിതം ദുസഹമായി. റോഡുകള്‍ വെള്ളത്തിനടിയിലായതോടെ ഗതാഗതവും താറുമാറായി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ മഞ്ചാടിക്കല്‍ കോളനി മുതല്‍ മാലിയില്‍ വരെയുംപത്താം വാര്‍ഡിലെ കിഴക്കന്‍ മേഖലയിലെ കുഴിയാട് പ്രദേശത്തുമായി അനവധി വീടുകളാണ് വെള്ളത്തിലായത്. വീടിനുള്ളില്‍ വെള്ളം കയറിയതോടെ ഭക്ഷണം പാകം ചെയ്യാനും അന്തിയുറങ്ങാനും കഴിയാത്ത സ്ഥിതിയിലായി പ്രദേശവാസികള്‍.
മേഖലയിലെ റോഡുകളും വെള്ളത്തിനടിയിലായി. ചേര്‍ത്തല തെക്ക്, പട്ടണക്കാട് എന്നീപഞ്ചായത്തുകളിലെ തീരമേഖലയിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ശക്തമായ മഴയിലും കാറ്റിലും മരം വീണ് കനത്ത നാശനഷ്ടമുണ്ടായി. കടക്കരപ്പള്ളി പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ തറയില്‍ സുഗുണന്, പത്താം വാര്‍ഡില്‍ ഡെന്നി ഭവനത്തില്‍ ഡെന്നി എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. നെടുങ്ങാട്ട് വിജയന്റെ വീട്് മരം വീണ്് തകര്‍ന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിലെ തോടുകളിലും, കാനകളിലും മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമായത്.
കൈത്തോടുകളും റോഡിനോട് ചേര്‍ന്നുള്ള കാനകളും അഴുക്ക് നിറഞ്ഞ് ഒഴുക്ക് നിലച്ച സ്ഥിതിയാണ്. കെ.എസ്.ആര്.ടി.സി സ്റ്റാന്റ്, ഗവ. ഗേള്‍സ് ഹൈസ്കൂളിന് കിഴക്ക് ഭാഗം, ദേവിക്ഷേത്രത്തിന് വടക്ക,് നഗരസഭ ഓഫിസിന് മുന്‍ഭാഗം, നടക്കാവ് റോഡ്, ഇരുമ്പ് പാലത്തിന് പടിഞ്ഞാറ്, വടക്കേ അങ്ങാടി, വയലാര്‍ കുറിയമുട്ടം പാലത്തിന് തെക്ക്, സെന്റ് മേരീസ് പാലത്തിന് സമീപം, ഗവ. താലൂക്ക് ആശുപത്രിയ്ക്ക് മുന്‍ വശം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ജനതിരക്കേറിയ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപവും നഗരസഭ ഓഫീസിന് മുന്നിലും മുട്ടറ്റം വെള്ളമുണ്ട്. നീന്തിയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്.
ഇരുചക്ര വാഹനങ്ങള്‍ക്ക് അടക്കം സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം പ്രദേശത്തെ വ്യാപാരികളും പ്രതിസന്ധിയിലായി. കാല് നടയാത്രക്കാര്‍ അധികമുള്ള നടക്കാവ് റോഡിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് മൂലം യാത്ര ദുസഹമായി.
മഴക്കാലം തുടങ്ങുന്നതിന് മുന്‍പ് തോടുകളിലെ മാലിന്യം നീക്കി ശുചീകരിക്കുന്ന പതിവ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും ഇക്കുറി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നഗരസഭ അധികൃതര്‍ വിമുഖത കാട്ടിയതായി വിമര്‍ശനം ഉയര്‍ന്നു. നഗരത്തിലെ ചില കാനകളില്‍ നിന്നും മഴയ്ക്ക് മുന്‍പ് മാലിന്യങ്ങള്‍ കോരി മാറ്റിയിരുന്നു. കാനയുടെ ഓരത്ത് വച്ചിരുന്ന മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാതിരുന്നതു മൂലം മഴ തുടങ്ങിയതോടെ ഇവ വീണ്ടും കാനയിലേക്ക് വീണ് ഒഴുക്ക് തടസപ്പെടുകയായിരുന്നു.
റോഡിലെ വെള്ള കെട്ടിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നട, ഇരുചക്ര യാത്രക്കാരുടെ ദേഹത്ത് മലിന്യങ്ങള്‍ കലര്‍ന്ന ചെളിവെള്ളം തെറിച്ചു വീഴുകയാണ്. മഴക്കാലത്തിന് മുന്‍പ് കാനകളും കൈത്തോടുകളും വൃത്തിയാക്കി നീരൊഴുക്കിന് സൗകര്യമൊരുക്കാത്ത നഗരസഭ അധികാരികളുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: