മലപ്പുറം: യൗവനം നശിക്കാത്തവന്റെ ജന്മദിനം സ്വന്തം ജന്മനാട് പോലും മറന്നുപോയി. യൗവനം നശിക്കാത്തവന് എന്നര്‍ത്ഥമുള്ള അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമത്തിലൂടെ പ്രശസ്തനായ എഴുത്തുകാരന് പി.സി. കുട്ടികൃഷ്ണന്റെ നൂറ്റിയൊന്നാം ജന്മദിനമായിരുന്നു ഇന്നലെ. ജന്മനാടായ മലപ്പുറം ജില്ലയിലെ പൊന്നാനി ഒരുകാലത്ത് അറിയപ്പെട്ടിരുന്നത് ഉറൂബിന്റെ പേരിലായിരുന്നു. മറ്റെന്തിന്റെയെക്കയോ പേരില്‍ പൊന്നാനി പ്രസിദ്ധമായപ്പോള്‍ ഉറൂബ് വിസ്മരിക്കപ്പെട്ടു.
മലയാള ഭാഷക്ക് ഇത്രത്തോളം സംഭാവനകള്‍ നല്കിയ ഒരു എഴുത്തുകാരന്റെ നൂറ്റിയൊന്നാം ജന്മദിനം ശരിക്കും ഈ നാട് ഉത്സവമാക്കേണ്ടതാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂള്‍ അധികൃതര്‍ പോലും ഒരു നിമിഷം ഉറൂബിനെ ഓര്‍മ്മിക്കാന്‍ സമയം കണ്ടെത്തിയില്ല. പൊന്നാനിയിലും സമീപ പ്രദേശങ്ങളിലുമായി നിലവില്‍ മലയാളസാഹിത്യത്തിലെ പ്രശസ്തരുണ്ട്. പക്ഷേ അവരും ഉറൂബിനെ ഓര്‍ക്കാന്‍ തയ്യാറായില്ല. കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങള്‍ നേടി സ്വന്തം നാടിന്റെയും ഭാഷയുടെയും പേരും പെരുമയും കാത്തുസൂക്ഷിച്ച ഒരു എഴുത്തുകാരനെയാണ് ജന്മനാട് പോലും അവഗണിക്കുന്നത്.
പൊന്നാനിക്കടുത്തുള്ള പള്ളിപ്പുറം ഗ്രാമത്തില്‍ കരുണാകര മേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ എട്ടിനാണ് പരുത്തൊള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണന് എന്ന പി. സി. കുട്ടികൃഷ്ണന് ജനിച്ചത്. പൊന്നാനി എ. വി. ഹൈസ്കൂളില്‍ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തില്‍ തന്നെ കാല്‍പ്പനിക കവിയായ ഇടശ്ശേരി ഗോവിന്ദന് നായരുമായി സൗഹൃദത്തിലായി.
പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കവിതയെഴുതാനാരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും അന്നത്തെ പ്രസിദ്ധമായ ഒരു ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതോടെ പൊന്നാന്നിയിലെ സാഹിത്യമണ്ഡലത്തില്‍ കവിയായി അദ്ദേഹം പേരെടുത്തു. 1934ല്‍ നാടുവിട്ട അദ്ദേഹം ആറുവര്‍ഷത്തോളം കാലം ഭാരതത്തിന്റെ പലഭാഗങ്ങളിലായി പല ജോലികളും ചെയ്തു. 1948ല്‍ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു. പിന്നീട് ആകാശവാണി, മംഗളോദയം മാസിക, കുങ്കുമം, മലയാള മനോരമ എന്നിവയില്‍ ജോലി ചെയ്തു. 1979 ജൂലൈ 10ന് കോട്ടയത്ത് വെച്ചായിരുന്നു മരണം.
‘നീര്‍ച്ചാലുകള്‍’ എന്ന കഥാസമാഹാരമാണ് ഉറൂബിന്റെ ആദ്യകൃതി. പിന്നീട് 25ലേറെ കഥാസമാഹാരങ്ങള്‍ രചിച്ചു. ‘തീ കൊണ്ടു കളിക്കരുത്’, ‘മണ്ണും പെണ്ണും’, ‘മിസ് ചിന്നുവും ലേഡി ജാനുവും’ (നാടകങ്ങള്‍), ‘നിഴലാട്ടം’, ‘മാമൂലിന്റെ മാറ്റൊലി ‘(കവിതകള്‍), ‘ഉറൂബിന്റെ ശനിയാഴ്ചകള്’ (ഉപന്യാസം) എന്നിവയാണ് മറ്റു പ്രധാനകൃതികള്‍.
ഉമ്മാച്ചു (1954), സുന്ദരികളും സുന്ദരന്മാരും (1958) എന്നീ രണ്ടു നോവലുകളാണ് അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതികളായി കരുതപ്പെടുന്നത്. നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1958, ഉമ്മാച്ചു), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും (1960, സുന്ദരികളും സുന്ദരന്മാരും) അദ്ദേഹത്തെ തേടിയെത്തി. അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്മുള്ളുകള് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. അനന്തമായ മനുഷ്യജീവിത വൈചിത്ര്യമായിരുന്നു അദ്ദേഹം പ്രധാനമായും തന്റെ കൃതികളില്‍ പ്രമേയമാക്കിയത്. മലയാളചലച്ചിത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നീലക്കുയില്‍ (1954) എന്ന ചലച്ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് ഉറൂബാണ്. രാരിച്ചന്‍ എന്ന പൗരന് (1956), നായര്‍ പിടിച്ച പുലിവാല് (1958), മിണ്ടാപ്പെണ്ണ് (1970), കുരുക്ഷേത്രം (1970), ഉമ്മാച്ചു (1971), അണിയറ (1978) എന്നീ ചിത്രങ്ങളുടെ രചനയും അദ്ദേഹം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: