ന്യൂദല്‍ഹി: ഉന്നതനേതാക്കളായിരുന്ന അജിത് ജോഗിയുടെയും ഗുരുദാസ് കാമത്തിന്റെയും രാജി കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഗൗരവമായി പരിഗണിച്ചില്ലെങ്കിലും കൂടുതല്‍ നേതാക്കള്‍ ഇവരെ പിന്തുടര്ന്നേക്കും. മറ്റ് പല സംസ്ഥാന നേതൃത്വങ്ങളിലും പാര്‍ട്ടി വിട്ടുപോകല്‍ ഉണ്ടായേക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയുടെ ഏകാധിപത്യ ശൈലിയിലും നേതൃത്വ പരാജയത്തിലും പല സംസ്ഥാന നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. രാഹുല്‍ ഭക്തരായ നേതാക്കള്‍ മാത്രമാണ് അനുകൂലമായിട്ടുള്ളത്.
മഹാരാഷ്ട്രയില്‍ ശിവസേനയില്‍നിന്ന് കോണ്‍ഗ്രസില്‍ വന്ന താണ് സംസ്ഥാന പാര്‍ട്ടി നേതാവ് സഞ്ജയ് നിരുപം. സമാജ് വാദി പാര്‍ട്ടിവിട്ടെത്തിയ ആളാണ് എഐസിസി ജനറല്‍ സെക്രട്ടറി മോഹന്‍ പ്രകാശ്. മുതിര്‍ന്ന കോണ്‍ഗ്രസുകാരെ പാര്‍ട്ടി നയവും ആദര്‍ശവും പഠിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഇവരെ ചുമതലപ്പെടുത്തുന്നത് അസംബന്ധമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഏറെ നാളായി ഈ രണ്ടു പേരും ചേര്‍ന്ന് പാര്‍ട്ടിയെ സംസ്ഥാനത്ത് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവര്‍ക്കെതിരേ പരാതി പറഞ്ഞിട്ട് അഹമ്മദ് പട്ടേലിനെ വിശ്വസിച്ച് കാമത്തിനെ ഇല്ലാതാക്കുകയായിരുന്നു സോണിയ.
ഛത്തീസ്ഗഢില്‍ അജിത് ജോഗിയെ മറ്റെല്ലാവരുടെയും എതിര്‍പ്പവഗണിച്ച് അജിത്ജോഗിയെ സോണിയ മുഖ്യമന്ത്രിയാക്കി. അന്ന് സോണിയയുടെ പാദസേവയിലായിരുന്നു ജോഗി. ഇപ്പോള്‍ ജോഗിയെ രാഹുല്‍ തഴയുന്നു. കാര്യങ്ങള്‍ വ്യക്തമാണ്. നാലു മാസമായി രാജസ്ഥാന്, ഹരിയാന, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ സംസ്ഥാന നേതാക്കള്‍ക്കെതിരേ പരാതികളുണ്ട്. പക്ഷേ പരിഹാരമില്ല. എഐസിസി സംവിധാനത്തിനുള്ളില്ത്തന്നെ സി. പി. ജോഷി, മോഹന്‍ പ്രകാശ്, മധുസൂദന്‍ മിസ്ത്രി തുടങ്ങിയവരടങ്ങിയ സമാന്തര സംവിധാനമുണ്ട്. രാഹുലിന് പക്ഷേ ഇതൊന്നും കാണാനും പരിഹരിക്കാനും താല്പര്യമില്ല, കഴിവില്ല.
രാഹുല്‍ ഗാന്ധിയും ഉപജാപകസംഘങ്ങളും കാട്ടിക്കൂട്ടുന്ന നടപടികളിലും പാര്‍ട്ടിയെ വലിയ പ്രതിസന്ധിയില്‍ എത്തിക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈയിലെ ജനകീയനായ കാമത്തിനെപ്പോലുള്ള പാരമ്പര്യമുള്ള നേതാക്കളുടെ രാജി കാണിക്കുന്നത് രാഹുലിന്റെ ഏകാധിപത്യത്തിനെതിരെയുള്ള പ്രതിഷേധമാണ്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് നിരുപം പ്രകാശിനെപ്പോലുള്ളവര് ഗാന്ധി നേതൃത്വങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചിരുന്നു. സോണിയ ഗാന്ധിയുടെ സഹായിയായ അഹമ്മദ് പട്ടേല്‍ കാമത്തിനെതിരെ കരുക്കള്‍ നീക്കുകയായിരുന്നുവെന്ന് പറയുന്നു. പാര്‍ട്ടിയില്‍ ജനാധിപത്യപരമായ രീതിയില്‍ കാര്യങ്ങള്‍ വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
മുതിര്‍ന്ന നേതാക്കള്‍ക്ക് വേണ്ടത്ര അംഗീകാരം രാഹുല്‍ നല്കുന്നില്ലായെന്ന ആക്ഷേപവും ശക്തമാണ്. പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിനെപ്പോലുള്ളവര്‍ പരസ്യമായിത്തന്നെ രാഹുലിനെ വിമര്‍ശിച്ചിരുന്നു. രാഹുല്‍ കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യുമെന്ന് പാര്‍ട്ടി വിട്ടുപോയ ആസാമിലെ ഹിമന്ത ബിശ്വ ശര്‍മ്മയെപ്പോലുള്ളവര്‍ പറഞ്ഞത് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. വരും നാളുകളില്‍ അജിത് ജോഗിയുടെയും കാമത്തിന്റെയും പാത കൂടുതല്‍ നേതാക്കള്‍ തേടുമെന്നുതന്നെയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: