പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയാണ് ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളില്‍ പലതും നിഷേധിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത്. 2016 ജൂണ്‍ 26 ആകുമ്പോള്‍ ഈ ഫാസിസ്റ്റ് വാഴ്ച പ്രഖ്യാപിച്ചിട്ട് 41 വര്‍ഷം ആവുകയാണ്. ഈ വൈകിയ വേളയില്‍ കേരളത്തിലെ ചില സാഹിത്യകാരന്മാര്ക്ക് ഒരു വെളിപാടുണ്ടായിരിക്കുന്നു. അടിയന്തരാവസ്ഥയിലെ തടവുകാര്‍ക്ക് പെന്ഷന് നല്‍കണമെന്ന് കവി സച്ചിദാനന്ദനും കഥാകൃത്ത് എന്‍.എസ്.മാധവനും ഉള്‍പ്പെടെ ചില എഴുത്തുകാര്‍ ഒരു കത്തുമുഖേന (മലയാള മനോരമ-03/06/2016) കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ആവശ്യം തീര്‍ത്തും ന്യായമാണ്. അംഗീകരിക്കപ്പെട്ടേണ്ടതാണ്. എന്നാല്‍ മനോരമയ്ക്കുള്ള കത്തില്‍ അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തെക്കുറിച്ച് ഈ സാഹിത്യകാരന്മാര് പ്രകടിപ്പിച്ചിട്ടുള്ള ചില അഭിപ്രായങ്ങള്‍ അങ്ങേയറ്റം ദുരുപദിഷ്ടവും ഇങ്ങനെയൊരു കത്തെഴുതിയതിനു പിന്നിലെ ദുഷ്ടലാക്ക് പുറത്തുകൊണ്ടുവരുന്നതുമാണ്. ”ഇന്ന് ഫാസിസം പൊതുബോധമാക്കാനുള്ള പദ്ധതിയുടെ പ്രായോജകര്‍ ഇന്ത്യന്‍ ഭരണകൂടംതന്നെ ആയിരിക്കെ, അടിയന്തരാവസ്ഥയുടെ പാഠങ്ങള്‍ വിലപ്പെട്ടതാണ്.
അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടം മൂന്നാം സ്വാതന്ത്ര്യസമരമായി മനസ്സിലാക്കപ്പെടുന്ന ഒരു ചരിത്രവീക്ഷണത്തിനു മാത്രമേ ഇന്ന് നടക്കുന്ന ഫാഷിസ്റ്റ് പോരാട്ടത്തിന്റെ പ്രസക്തി മനസ്സിലാക്കാനാകൂ. ഇന്ന് ഭാരതത്തിലെ വിവേകമുള്ള മനസ്സുകള്‍ ഫാഷിസത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുവെങ്കില്‍, അതിനുള്ള ത്രാണി തന്നത് അന്നത്തെ സമരനേതാക്കളാണ്” എന്ന് കത്ത് പറയുന്നു.
ഹിറ്റ്ലറുടെ നാസി ജര്‍മനിയിലും സ്റ്റാലിന്റെ സോവിയറ്റ് യൂണിയനിലും നടമാടിയിരുന്ന വ്യത്യസ്തരൂപത്തിലുള്ള ഫാസിസത്തെക്കുറിച്ച് പുസ്തകജ്ഞാനവും കേട്ടറിവും മാത്രമുണ്ടായിരുന്ന ഭാരതത്തിലെ ജനങ്ങള്‍ ഫാസിസം എന്തെന്ന് നേരിട്ടനുഭവിച്ചത് അടിയന്തരാവസ്ഥയിലൂടെയാണ്. പിതാവായ ജവഹര്‍ലാല്‍ നെഹ്റുവില്‍നിന്ന് കൈമാറിക്കിട്ടിയ കുടുംബഭരണം നഷ്ടമാകുമെന്ന ഭയംമൂലം ജനാധിപത്യവിരുദ്ധമായി അത് തുടര്‍ന്നും നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഇന്ദിരാഗാന്ധിയാണ് അടിയന്തരാവസ്ഥ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്.
ഇതിനെതിരെ ജീവന്‍കൊടുത്തും പോരാടിയവരുടെ മുന്‍നിരയില്‍ ആര്‍എസ്എസിന്റെയും ഇന്നത്തെ ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘത്തിന്റെയും നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. ആര്‍എസ്എസ് മുന്‍കൈയെടുത്ത് രൂപീകരിച്ച ‘ലോകസംഘര്‍ഷ സമിതി’യുടെ നേതൃത്വത്തില്‍ സമരം നടത്തിയതിന് രാജ്യമൊട്ടാകെ 1,74,000 പേരാണ് ജയിലിലടയ്ക്കപ്പെട്ടത്.
കേരളത്തില്‍ മാത്രം 7000-ലേറെപ്പേര്‍. അന്നത്തെ ഭരണകൂട ഭീകരതയ്ക്ക് പിടികൊടുക്കാതെ അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തിന് നേതൃത്വം നല്കിയവരില് ഒരാളാണ് ഇന്ന് ഭാരതം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ബിജെപിയുടെ എംപിമാരും കേന്ദ്രമന്ത്രിമാരും ആയിരിക്കുന്ന നിരവധി പേര് അടിയന്തരാവസ്ഥക്കെതിരായ സമരത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും പകല്‍പോലെ വ്യക്തമാവുന്ന ഈ സത്യം മറച്ചുപിടിച്ചുകൊണ്ടാണ് ഇന്ന് ഫാസിസം പൊതുബോധമാക്കാനുള്ള പദ്ധതിയുടെ പ്രായോജകര്‍ ഇന്ത്യന്‍ ഭരണകൂടം തന്നെയാണെന്ന് സച്ചിദാനന്ദനും കൂട്ടരും ജനങ്ങളെ ക്രൂരമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
”കേരളത്തില്‍ അധികാരത്തിലെത്തിയത് ഫാസിസ്റ്റ് വിരുദ്ധ സര്‍ക്കാരാണ്” എന്ന് സച്ചിദാനന്ദനും മറ്റും കത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നിടത്തുമുണ്ട് അറപ്പുളവാക്കുന്ന കാപട്യം. കേരളത്തില്‍ ഇപ്പോള്‍ അധികാരത്തിലെത്തിയിരിക്കുന്ന എല്‍ഡിഎഫിലെ രണ്ടാമത്തെ ഘടകകക്ഷിയാണ് സിപിഐ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസിനും ഇന്ദിരാഗാന്ധിക്കുമൊപ്പം അടിയുറച്ചുനിന്ന പാര്‍ട്ടിയാണ് സിപിഐ എന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്? സി.അച്ചുതമേനോന് മുഖ്യമന്ത്രിയും കെ.കരുണാകരന് ആഭ്യന്തരമന്ത്രിയുമായിരുന്നുകൊണ്ട് കേരളത്തില്‍ കിരാതഭരണം നടത്തിയത് ഈ അവിശുദ്ധ സഖ്യമാണ്.
ചില നേതാക്കളൊക്കെ അറസ്റ്റുചെയ്യപ്പെട്ടെങ്കിലും അടിയന്തരാവസ്ഥക്കെതിരെ സമരംചെയ്യേണ്ടെന്ന് തീരുമാനിച്ച പാര്‍ട്ടിയാണ് സിപിഎം. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച കോണ്‍ഗ്രസുമായി ചേര്‍ന്ന് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും ഇപ്പോള്‍ പശ്ചിമബംഗാളില്‍ പരസ്യവും കേരളത്തില്‍ രഹസ്യവുമായ സഖ്യത്തിലേര്‍പ്പെടാനും സിപിഎമ്മിന് മടിയില്ലാത്തത് ഇതുകൊണ്ടുകൂടിയാണ്. വസ്തുതകള്‍ ഇതായിരിക്കെ, ഫാസിസം നടപ്പാക്കിയവരെ ഫാസിസ്റ്റ് വിരുദ്ധരും, പല്ലുംനഖവും ഉപയോഗിച്ച് അതിനെ ചെറുത്തവരെ ഫാസിസ്റ്റുകളുമാക്കുന്ന സച്ചിദാനന്ദന് ആരുടെ കയ്യില്‍നിന്ന് എന്ത് പ്രതിഫലംവാങ്ങിയിട്ടാണ്, പ്രത്യുപകാരം പ്രതീക്ഷിച്ചാണ് ജനങ്ങളെയും, അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തിന്റെ ബലിദാനികളെയും, ജീവച്ഛവങ്ങളായി കഴിയുന്നവരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചിട്ടുള്ളതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
ഒരു ഒറ്റുകാരന്റെ മുഖം കാലാതീതമായി കാത്തുസൂക്ഷിക്കുന്നതിനാലാണ് കത്തെഴുതിയവരില്‍ സച്ചിദാനന്ദന്റെ പേര് എടുത്തുപറയുന്നത്. അടിയന്തരാവസ്ഥക്കെതിരെയും അക്കാലത്തെ ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിന്റെ പ്രസക്തിയെക്കുറിച്ചും പറയാന്‍ സച്ചിദാനന്ദനും എന്‍.എസ്.മാധവനും എന്ത് അര്‍ഹതയാണുള്ളത്? അടിയന്തരാവസ്ഥയെ പ്രതിരോധിച്ച് ‘നാവുമരം’ എന്നൊരു കവിത സച്ചിദാനന്ദന് എഴുതിയിട്ടുണ്ട് എന്നത് സത്യമാണ്. അടിയന്തരാവസ്ഥ കത്തിനില്ക്കുമ്പോഴല്ല, പൊതുതെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി 42-ാം ഭരണഘടനാ ഭേദഗതിയെക്കുറിച്ച് ചര്‍ച്ചയാവാമെന്ന് പറഞ്ഞ് അടിയന്തരാവസ്ഥയില്‍ ചില ഇളവുകള്‍ വരുത്തിയിരുന്നു. ഈ സുരക്ഷിതകാലത്താണ് സച്ചിദാനന്ദന് ‘നാവുമരം’ എഴുതിയത്.
അടിയന്തരാവസ്ഥയെ പ്രത്യക്ഷത്തില്‍ എതിര്‍ക്കാതിരുന്നിട്ടും ”കിട്ടേണ്ടതു കിട്ടി ഞങ്ങള്‍ അടങ്ങിയിരിക്കുന്നു, സ്വാതന്ത്ര്യത്തിന് മദ്യക്കോപ്പ കമഴ്ത്തിയിരിക്കുന്നു” എന്ന് കുറിച്ച സുഗതകുമാരിയുടെ ധീരത ഒരുകാലത്തും സച്ചിദാനന്ദനില്‍നിന്ന് പ്രതീക്ഷിക്കാനാവില്ല.
അടിയന്തരാവസ്ഥാവിരുദ്ധ സമരംനയിച്ച് യാതൊരു ത്യാഗവും സഹിക്കേണ്ടിവന്നിട്ടില്ലാത്ത, അതിനുള്ള നട്ടെല്ല് അന്നും ഇന്നുമില്ലാത്തയാളാണ് സച്ചിദാനന്ദന്.
അടിയന്തരാവസ്ഥക്കാലത്ത് തന്നെ അറസ്റ്റുചെയ്ത് ജയിലിലടച്ചതായി സച്ചിദാനന്ദന് പറഞ്ഞുനടക്കുന്നുണ്ട്. ഇതൊരു അതിരുകവിഞ്ഞ അവകാശവാദം മാത്രമാണ്. അടിയന്തരാവസ്ഥക്കാലത്തല്ല, അടിയന്തരാവസ്ഥ കഴിഞ്ഞ് നക്സലുകളുടെ ജനകീയ സാംസ്കാരികവേദിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ നടവരമ്പില്‍ പോലീസിനെതിരെ ഒരു പ്രകടനം നടന്നിരുന്നു. ഇതില്‍ പങ്കെടുത്തതിനാണ് സച്ചിദാനന്ദനെ പിടിച്ചുകൊണ്ടുപോയത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ ഒരു പകല്‍ കഴിച്ചുകൂട്ടിയതല്ലാതെ ഒരു മര്‍ദ്ദനവും ഈ കവിക്ക് അനുഭവിക്കേണ്ടിവന്നില്ല. ലോക്കപ്പ് എന്താണെന്നുപോലും സച്ചിദാനന്ദന് ശരിക്കറിയില്ല. പോലീസിന്റെ പിടിയിലായ സച്ചിദാനന്ദന്റെ ആവശ്യം ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവുമൊന്നും ആയിരുന്നില്ല.
ഒരു മസാലദോശ വേണമെന്ന് മാത്രമായിരുന്നു. പഴയൊരു ശിഷ്യനായിരുന്ന എസ്ഐ അത് സാധിച്ചുകൊടുക്കുകയും ചെയ്തു. ഇതിനെക്കാള്‍ അപഹാസ്യമാണ് എന്‍.എസ്.മാധവന് അടിയന്തരാവസ്ഥയിലെ ഫാസിസ്റ്റ് വിരുദ്ധസമരത്തില്നിന്ന് ഇപ്പോള്‍ ആവേശം കൊള്ളുന്നത്. അക്കാലത്ത് നക്സലായിരുന്ന മാധവന് ആചാര്യന് ചാരുമജുംദാറെ കണ്ട് പ്രത്യയശാസ്ത്ര ഭിന്നതകളില്‍ ആശയവ്യക്തത വരുത്താന്‍ പോയതാണ്. എന്നാല്‍ ‘സായുധ വിപ്ലവകാരി’യായിരുന്ന മാധവന് വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവന്നത് ബൂര്‍ഷ്വാ ഭരണകൂടത്തിന്റെ ലക്ഷണമൊത്ത പ്രതിനിധിയായ ഐഎഎസുകാരനായിട്ടാണ്!! നക്സല്‍ ഭൂതകാലം സിവില്‍ സര്‍വീസ് പ്രവേശനത്തിന് തടസ്സമായപ്പോള്‍ എസ്.ഗുപ്തന് നായര്‍ വഴിയാണത്രെ ‘ആള് കുഴപ്പക്കാരനല്ല’ എന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയതെന്നാണ് കേട്ടിട്ടുള്ളത്.
‘കാര്‍മെന്‍’ പോലുള്ള ഉജ്വലകഥകളിലൂടെ സാഹിത്യലോകത്ത് ചിരപ്രതിഷ്ഠ നേടിയ ആളാണ് മാധവന്. പക്ഷെ രാഷ്ട്രീയ നിലപാടുകളിലേക്കു വരുമ്പോള്‍ ബുദ്ധിപരമായ സത്യസന്ധത ഈ കഥാകൃത്തില്‍ തീരെ കുറവായാണ് കാണപ്പെടുന്നത്. ‘തിരുത്ത്’ പോലുള്ള കഥകളിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ഇങ്ങനെയൊരാള്‍ അടിയന്തരാവസ്ഥാ പീഡിതരെക്കുറിച്ച് വിലപിക്കുന്നത് ജുഗുപ്സാവഹമാണ്.
അടിയന്തരാവസ്ഥയിലെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവര്ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന സച്ചിദാനന്ദന്റെയും മാധവന്റെയും അറിവിലേക്കായി ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടട്ടെ. അടിയന്തരാവസ്ഥയില്‍ 7,314 പേര് കേരളത്തില്‍ തടവുകാരായതില് ഏതാണ്ട് 3000 പേര് ഇതിനകം മരിച്ചുകഴിഞ്ഞു. ഇതിലേറെയും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.
അടിയന്തരാവസ്ഥയിലെ കരാളദിനങ്ങള്‍ പിന്നിട്ട കാലം മുതല്‍ അതിന്റെ ഇരകള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുപോരുന്നതാണ്. എന്നാല്‍ കേരളം മാറി മാറി ഭരിച്ചവര്‍ ഇവരുടെ ആവശ്യം നിരസിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ ‘അസോസിയേഷന് ഓഫ് ദ എമര്‍ജന്‍സി വിക്ടിംസ്’ എന്ന 4000-ലേറെ അംഗങ്ങളുള്ള സംഘടന ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്കുകയുണ്ടായി. മതഭ്രാന്തിന്റെ സൃഷ്ടിയായിരുന്ന 1921-ലെ മാപ്പിളലഹളയില്‍ പങ്കെടുത്തവര്‍ക്കും, പുന്നപ്ര-വയലാര്‍ സമരംപോലുള്ള കമ്യൂണിസ്റ്റ് അതിക്രമങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും ഇവയൊക്കെ സ്വാതന്ത്ര്യസമരങ്ങളായി പരിഗണിച്ച് പെന്ഷന് കൊടുക്കുന്നുണ്ട്.
എന്നാല്‍ അടിയന്തരാവസ്ഥാ വിരുദ്ധസമരത്തെ സ്വാതന്ത്ര്യസമരമായി കാണാനാവില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. അടിയന്തരാവസ്ഥാ വിരുദ്ധസമരത്തെ മൂന്നാം സ്വാതന്ത്ര്യസമരമായി ഇപ്പോള്‍ വിലയിരുത്തുന്ന സച്ചിദാനന്ദനും മാധവനുമൊക്കെ ഇക്കാലമത്രയും എന്താണ് ഒരേസമയം ജീവിതത്തോടും മരണത്തോടും മല്ലടിക്കുകയായിരുന്ന ഈ സ്വാതന്ത്ര്യദാഹികള്ക്കുവേണ്ടി ശബ്ദിക്കാതിരുന്നത്?
അടിയന്തരാവസ്ഥക്കാലത്തെ ഫാസിസ്റ്റ് വിരുദ്ധ സമരത്തിന് ഐതിഹാസികമായ നേതൃത്വം നല്കിയവരാണ് ഇന്ന് കേന്ദ്രഭരണത്തിന് നേതൃത്വം നല്‍കുന്നത്. അവരെയാണ് ബുദ്ധിപരമായ സത്യസന്ധതയൊ രാഷ്ട്രീയ സദാചാരമൊ തൊട്ടുതെറിക്കാതെ ഫാസിസ്റ്റുകളെന്ന് സച്ചിദാനന്ദനും മാധവനും മുദ്രകുത്തുന്നത്. ഈ ‘ഫാസിസ്റ്റുകള്‍ക്ക്’ ഭരിക്കാന്‍ അവസരം ലഭിച്ച സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥയിലെ പീഡിതര്‍ക്ക് വര്‍ഷങ്ങളായി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചുപോരുന്നുണ്ട് എന്ന വിവരം സച്ചിദാനന്ദനെപ്പോലുള്ളവര്‍ അറിയണം.
രാജസ്ഥാന്, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, എന്‍.എസ്.മാധവന് നന്നായറിയാവുന്ന ബീഹാര്‍ എന്നിവയാണിത്. രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ മാസംതോറും 15,000 രൂപ പെന്‍ഷനും 1,500 രൂപ ചികിത്സാ സഹായവുമാണ് നല്‍കുന്നത്. അടിയന്തരാവസ്ഥയുടെ വക്താക്കളായ കോണ്‍ഗ്രസിനെ വെറുതെവിടുക. നസ്രേത്തില്‍നിന്ന് നന്മ പ്രതീക്ഷിക്കരുതല്ലോ.
20 വര്‍ഷത്തിലേറെ കേരളം ഭരിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. അപ്പോഴൊന്നും അടിയന്തരാവസ്ഥാ തടവുകാരുടെ പെന്ഷന് പ്രശ്നം ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങളോട് വിശദീകരിക്കാനുള്ള മാന്യത സച്ചിദാനന്ദനും മാധവനും കാണിക്കണം.
”ഞാന്‍ പുരുഷനല്ല, സ്ത്രീയുമല്ല. അടിയന്തരാവസ്ഥയുടെ ഇരുപത്തിരണ്ടാം വാര്‍ഷികം ആചരിക്കുമ്പോള്‍ എന്റെ രണ്ട് വൃഷണങ്ങളും മുറിച്ചുകളയുകയുണ്ടായി, അനസ്തേഷ്യ തരാതെ തുടയില്‍ക്കൂടി രക്തവും പഴുപ്പും ഒഴുകി. 22 വയസ്സുകാരനായിരുന്ന എന്റെ നട്ടെല്ല് കുലുക്കി കശേരുവിന് മുട്ടുകൊണ്ട് പോലീസ് ഇടിച്ചതിന്റെ ഫലമായി അത് അകന്നുപോയി. ചെവിയുടെ കേള്‍വി കുറഞ്ഞു. തണുപ്പടിച്ചാല്‍ വിറച്ചു താഴെവീഴും.
” ഇത് കവിതയല്ല, ജീവിതമാണ്. അടിയന്തരാവസ്ഥയിലെ ഫാസിസ്റ്റ് വാഴ്ച ചവച്ചുതുപ്പിയ വൈക്കം ഗോപകുമാര്‍ എന്ന മനുഷ്യന്റെ, ഒരു മുന്‍ ആര്‍എസ്എസ് പ്രചാരകന്റെ അനുഭവസാക്ഷ്യമാണ്. ചോരവാരുന്ന ഈ വരികള്‍ക്കുമുന്നില്‍ സച്ചിദാനന്ദന്റെ ‘നാവുമരം’ അസംബന്ധമല്ലെങ്കില്‍ അശ്ലീലമാണ്.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: