തൊടുപുഴ: ശബരിമല അയ്യപ്പസേവാ സമാജം, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, കേരള ക്ഷേത്രസംരക്ഷണ സമിതി തുടങ്ങി വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ ശബരിമല ആചാര രക്ഷാസംഗമം നാളെ കോട്ടയം തിരുനക്കരയില്‍. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് പരിപാടി. തിരുനക്കര തൃക്കൈക്കാട്ട് മഠം ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തില്‍ രാവിലെ 10നാണ് സംഗമം.
ശബരിമല അയ്യപ്പസേവാ സമാജം ദേശീയ അദ്ധ്യക്ഷന്‍ പത്മശ്രീ പി.ആര്. കൃഷ്ണകുമാര്‍ വാര്യര്‍ (കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി), പന്തളരാജാ ശശികുമാര വര്‍മ്മ, തന്ത്രിമുഖ്യന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കൊടുങ്ങല്ലൂര്‍ തന്ത്രി ത്രിവിക്രമന്‍ അടികള്‍, ശബരിമല മുന്‍ മേല്‍ശാന്തിമാരായ ഗോശാല വിഷ്ണുവാസുദേവന്‍, എ.ആര്. രാമന് നമ്പൂതിരിപ്പാട്, അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘ പെരിയോന്മാര്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ ജെ.എസ്.ആര്. കുമാര്‍, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കും.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പറ്റി വസ്തുതാ വിരുദ്ധമായി നിരവധി കാര്യങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ശബരിമല അയ്യപ്പസേവ സമാജം ദേശീയ സെക്രട്ടറി സ്വാമി അയ്യപ്പദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിട്ടുള്ള വിഷയങ്ങള്‍ ഹൈന്ദവ ആചാര്യന്മാരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗവണ്മെന്റ് മുമ്പാകെ സമര്‍പ്പിക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു കോടി ഒപ്പു ശേഖരണത്തില്‍ പങ്കാളികളാകുന്നതിനുവേണ്ടിയാണ് ആചാര രക്ഷാ സംഗമം നടത്തുന്നത്.
ക്ഷേത്രസംരക്ഷണസമിതി രക്ഷാധികാരി സുധാകരന് മണക്കാട്, ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് പി. എം. രാമകൃഷ്ണന്, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ദേവസ്വം പ്രമുഖ് ആര് വാസുദേവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: