ചെങ്ങന്നൂര്‍: ക്രിസ്ത്യന്‍ കോളേജിന്റെ മൂന്നാം നിലയില്‍ നിന്നു ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വെണ്മണി യുകെ സദനത്തില്‍ വിമുക്തഭടന് ഉണ്ണികൃഷ്ണപിള്ളയുടെ മകള്‍ ആതിര യു. കൃഷ്ണനാ(19)ണ് ആത്മഹത്യ ചെയ്തത്. ബിഎസ്സി ബോട്ടണി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ രാവിലെ 11.40നാണ് സംഭവം. കോളേജില്‍ ഇന്റേണല്‍ പരീക്ഷ നടക്കുന്നതിനിടെ ആദ്യ പരീക്ഷ കഴിഞ്ഞുള്ള ഇടവേളയിലാണ് കൈത്തണ്ട മുറിച്ചശേഷം വിദ്യാര്‍ത്ഥിനി താഴേക്കു ചാടിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കോളേജിന്റെ മുകളിലെ ഹാളിലായിരുന്നു പരീക്ഷ. എന്നാല്‍ ഈ ഹാളും ഇവിടേക്ക് കയറുവാനുള്ള പടിക്കെട്ടുകളുടെ ഒരു ഭാഗവും ഗ്രില്ല് ഉപയോഗിച്ച് അടച്ചുകെട്ടിയിരുന്നില്ല. പടിക്കെട്ടുകളുടെ ഏറ്റവും മുകളിലത്തെ തുറസായ ഭാഗത്തുനിന്നു വിദ്യാര്‍ത്ഥിനി താഴേക്ക് ചാടുകയായിരുന്നു. കോളേജ് ഓഫീസിലേക്ക് കയറുന്ന പടിക്കെട്ടിന് മുന്‍ഭാഗത്തെ ടാര്‍ ചെയ്ത ഭാഗത്താണ് വീണത്.
വീഴ്ചയില്‍ ബാഹ്യമായ മുറിവുകള്‍ ഉണ്ടായില്ലെങ്കിലും വലതുകൈക്കും ഒരു കാലിനും ഒടിവ് സംഭവിച്ചു. അബോധാവസ്ഥയിലാണ് ആതിരയെ ആശുപത്രിയിലെത്തിച്ചത്.
തന്റെ നോട്ടു ബുക്കിലും പരീക്ഷാ പേപ്പറിലുമായി ഇംഗഌഷില്‍ നീണ്ട ആത്മഹത്യക്കുറിപ്പും ആതിര എഴുതിവെച്ചിരുന്നു. ഇതില്‍ ഇന്ന് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്നും ഏറ്റവും നല്ല ദിവസമാണെന്നും സൂചിപ്പിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ കുറേ ദിവസങ്ങളായി ആത്മഹത്യ ചെയ്യുന്നതിനായി ആതിര തയ്യാറെടുപ്പ് നടത്തിരുന്നതായും ഈ കുറിപ്പില്‍ നിന്നു വ്യക്തം. ആത്മഹത്യ ചെയ്യുന്ന രീതിയേപ്പറ്റിയും എങ്ങനെ ചെയ്യും എന്നതിനെപ്പറ്റിയും ഈ ബുക്കില്‍ വ്യക്തമായി കുറിച്ചിട്ടുണ്ട്.
കൈത്തണ്ട മുറിച്ച് കോളേജ് കെട്ടിടത്തില്‍ നിന്നു ചാടി ജീവനൊടുക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ ബുക്കില്‍ കുറിച്ചിരുന്നു. പ്രേമനൈരാശ്യമില്ലെന്ന് പറയുന്നുവെങ്കിലും മരണകാരണം ഇതില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടില്ല. കഴിഞ്ഞ ആറ്, ഏഴ് തീയതികളിലാണ് കുറിപ്പ് തയ്യാറാക്കിയതെന്നാണ് സൂചന.
ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.ആര്. ശിവസുതന്‍പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ആതിരയുടെ അടുത്ത സുഹൃത്തുക്കളേയും സഹപാഠികളേയും ബന്ധുക്കളേയും ചോദ്യം ചെയ്തെങ്കില്‍ മാത്രമെ മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്ങന്നൂര്‍ താലൂക്ക് തഹസീല്‍ദാര്‍ ആര്. സദാശിവന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന ആതിര കഴിഞ്ഞ യൂണിവേഴ്സിറ്റി പരീക്ഷയില്‍ രണ്ടുവിഷയങ്ങളില്‍ വിജയിച്ചിരുന്നില്ല. ക്ലാസില്‍ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിനിയായിരുന്നു ആതിരയെന്ന് അദ്ധ്യാപകര്‍ പറയുന്നു. അമ്മ ഗീതാകുമാരി. സഹോദരങ്ങള്‍: അഞ്ജലി, അര്‍ച്ചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: