കൊച്ചി: എസ്എന്‍സി ലാവ്ലിന് കേസില്‍ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. എസ്എന്‍സി ലാവ്ലിന് കേസില്‍ സിബിഐ ഒഴികെയുള്ളവരുടെ റിവിഷന്‍ ഹര്‍ജികള്‍ നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി ഇന്നു ഹര്‍ജികള്‍ പരിഗണിക്കാനാരിക്കെയാണ് കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് രണ്ടു മാസം കൂടി നീട്ടി വെയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പരംജിത് സിംഗ് പഠ്വാലിയ കേസില്‍ ഹാജരാകുമെന്നും ഈ സാഹചര്യത്തില്‍ അപേക്ഷ അനുവദിക്കണമെന്നും സിബിഐ സമര്‍പ്പിച്ച ഉപഹര്‍ജിയില്‍ പറയുന്നു.
അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പരംജിത് സിങ് ഹാജരാകുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നതെന്നും സിബിഐയുടെ അഭിഭാഷകന് പി. ചന്ദ്രശേഖരന്‍പിള്ള അറിയിച്ചു. ഇതിനിടെ ഭരണങ്ങാനം സ്വദേശി ജീവന് നല്കിയ ഹര്‍ജിയെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയില്‍ അപേക്ഷ നല്കി. സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും ഇത്തരം കീഴ്വഴക്കം നിലനില്‍ക്കുന്നില്ലെന്നും പിണറായി വിജയന് നല്കിയ എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ദുഷ്ടലാക്കോടെയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ക്രിമിനല്‍ പ്രോസിക്യൂഷന് ഹര്‍ജിയില്‍ അപരചിതര്ക്ക് അവകാശമില്ല. അന്വേഷണത്തിലോ കോടതി നടപടികളിലോ മറ്റ് വ്യക്തികളെ പങ്കെടുപ്പിക്കാനാവില്ല.
ഇരകള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കു മാത്രമാണ് ഹര്‍ജിയുമായി ബന്ധപ്പെട്ട് ഇടപെടുന്നതിനു നിയമപരമായി അവകാശമുള്ളത്. ലാവ്ലിന് കേസ് 2007ലാണ് രജിസ്റ്റര്‍ ചെയ്തത്. സിബിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഇത്രയേറെ വൈകി ഇത്തരം ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാനാവില്ല. മാത്രമല്ല കേസില്‍ വാദം കേട്ട സിബിഐ കോടതി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയിരുന്നു. കേസില്‍ സിബിഐ റിവിഷന്‍ ഹര്‍ജി 2014 ല്‍ നല്‍കിയെങ്കിലും 2016 മേയ് 18നാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇത്തരം ഹര്‍ജി അനുവദിക്കരുതെന്നും എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
മുമ്പ് ഹര്‍ജി പരിഗണിക്കവെ ഹര്‍ജി തെരഞ്ഞെടുപ്പിനു മുമ്പു പരിഗണിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അംഗീകരിച്ചിരുന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കക്ഷി ചേര്‍ക്കുന്നതിനു കോടതി അനുമതി നല്കി. എന്നാല്‍ പ്രോസിക്യൂഷന് എജന്‍സിയായ സിബിഐ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ കക്ഷി ചേരുന്നതിനെ എതിര്‍ക്കുകയാണ്.
ടി.പി. നന്ദകുമാര്‍, വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന കെ.എം. ഷാജഹാന് തുടങ്ങിയവരാണ് റിവിഷന്‍ ഹര്‍ജികള്‍ നല്‍കിയിട്ടുള്ളത്. ഇന്നു ഹൈക്കോടതി ഹര്‍ജികള്‍ പരിഗണിക്കും. ജസ്റ്റീസ് ബി. കെമാല്‍പാഷയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: