ന്യൂദല്‍ഹി: കേരളത്തിലെ സിപിഎം ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ ഇടപെടലിനൊരുങ്ങുന്നു. സ്ത്രീകളെയും കുട്ടികളെയും വരെ അക്രമികള്‍ ലക്ഷ്യം വെയ്ക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്നതിന്റെ ഉദാഹരണമാണെന്ന് വിവിധ കേന്ദ്രമന്ത്രിമാര്‍ പ്രതികരിച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ നടന്ന ആക്രമണങ്ങളെപ്പറ്റി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടും.
ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിതാ കുമാരമംഗലം ജൂണ്‍ 13ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്താനും തീരുമാനിച്ചു. ദേശീയ വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ നടപടികള്‍ ആലോചിക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ അറിയിച്ചു.
വടക്കന്‍ ജില്ലകളില്‍ നടക്കുന്ന അക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് ഉത്കണ്ഠയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. അധികാരത്തിന്റെ മറവില്‍ സിപിഎം ആരംഭിച്ച അക്രമങ്ങള്‍ക്കെതിരെ ജനാഭിപ്രായം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. വീടുകള്‍ നഷ്ടപ്പെട്ട അമ്മമാരെയും കൈക്ക് വെട്ടേറ്റ ഏഴുവയസ്സുകാരനെയും കേന്ദ്രകമ്മീഷനുകള് സന്ദര്‍ശിക്കും.
സംസ്ഥാനത്ത് ഏഴുവയസ്സുകാരനെ വെട്ടിയ സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്തുതി കക്കര്‍ സംസ്ഥാന ബാലാവകാശ കമ്മീഷനും ചീഫ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: