കട്ടപ്പന: കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിഞ്ഞപ്പോള്‍ വീടിനു മുകളിലേക്ക് കൂറ്റന്‍ പാറ അടര്‍ന്ന് വീണ് യുവാവ് മരിച്ചു. അമ്മയ്ക്ക് ഗുരുതര പരിക്ക്. അച്ഛന് അത്ഭുതകരമായി രക്ഷപ്പെട്ടു. വാഴവര അഞ്ചുരുളി കിഴക്കേപ്പറമ്പില്‍ ജോണിയുടെ മകന് ജോബി(33) ആണ് മരിച്ചത്. മതാവ് ചിന്നമ്മ (52) ഗുരുതരമായി പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെ ആറിനാണ് സംഭവം.
രാത്രിയിലെ കനത്ത മഴയെത്തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വീടിന് മുകളില്‍ 50 അടിയോളം ഉയരത്തില്‍ നിന്ന് മണ്ണും പാറയും അടര്‍ന്ന് വീഴുകയായിരുന്നു. പാറ മരത്തിലിടിച്ച് രണ്ടായി പിളര്‍ന്ന് വീടിന് മുകളിലേക്ക് വീണു. ഉറക്കത്തിലായിരുന്ന ജോബിയും അമ്മയും പാറയ്ക്കടിയില്പ്പെട്ട് 15 അടിയോളം നിരങ്ങി നീങ്ങി. ജോബി പൂര്‍ണമായും പാറയ്ക്ക് അടിയിലായി. അമ്മ ചിന്നമ്മ മണ്ണിനടിയില്‍ പുതഞ്ഞ് വീടിന്റെ ടിന്ഷീറ്റുകള്ക്കിടയില്പ്പെട്ട നിലയിലായിരുന്നു. വീട് പൂര്‍ണമായും തകര്‍ന്നു.
അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അച്ഛന് സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ എത്തി രക്ഷപ്രവര്‍ത്തനം നടത്തി ചിന്നമ്മയെ ആശുപത്രിയിലെത്തിച്ചു. പാറയ്ക്കടിയില്പെട്ട ജോബിയെ പുറത്തെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ സഹായം തേടി.
കട്ടപ്പനയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കുര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ജോബിയെ പുറത്തെടുക്കാനായത്. ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പന മുനിസിപ്പല്‍ മിനി സ്റ്റേഡിയത്തില്‍ പൊതു ദര്‍ശനത്തിന് വച്ചു. സംസ്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: