കോട്ടയം: കാലവര്‍ഷം കനത്തതോടെ സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയിലേക്ക്. മഴക്കാലപൂര്‍വ്വ ശുചീകരണ പദ്ധതി പരാജയപ്പെട്ടതാണ് പകര്‍ച്ചപ്പനിയും ജലജന്യരോഗങ്ങളും പടരാന്‍ കാരണമായത്. ഡെങ്കിപ്പനി, എലിപ്പനി, ചെള്ള് പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങളാണ് വ്യാപകമായി കണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏതാണ്ട് നാലിരട്ടി പനിബാധിതരാണ് ഇത്തവണ ഉണ്ടായിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 മെയ്മാസത്തിലെ കണക്കുപ്രകാരം രണ്ടുലക്ഷം പേരാണ് പനിബാധിതരെങ്കില് ഈ വര്‍ഷം ഇത് എട്ടുലക്ഷമായി ഉയര്‍ന്നു.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ 1620 പേര്‍ക്ക് ഡെങ്കിപ്പനിയും 472 പേര്‍ക്ക് എലിപ്പനിയും പിടിപെട്ടിട്ടുണ്ട്. ചെള്ളുപനിക്ക് 274 പേര് ചികിത്സ തേടി. ഔദ്യോഗിക കണക്കുപ്രകാരം 42 പേര്‍ക്കാണ് ചിക്കുന്‍ഗുനിയ ബാധിച്ചിട്ടുള്ളത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയതാണ് രോഗപ്പകര്‍ച്ചയ്ക്ക് ആക്കംകൂട്ടിയത്. ജലാശയങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടായതോടെ കൊതുകുകള്‍ പെരുകാന്‍ ഇടയായി.
ഏപ്രില്‍-മെയ് മാസങ്ങളില്‍ പൂര്‍ത്തിയാക്കേണ്ട മഴക്കാലപൂര്‍വ്വ ശുചീകരണം കാര്യക്ഷമമായി നടത്താന്‍ സര്‍ക്കാരിന് കഴിയാതെവന്നതാണ് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാല്‍ തുക അനുവദിക്കാന്‍ കഴിയില്ലെന്ന വാദമാണ് സര്‍ക്കാര്‍ നിരത്തിയത്. എന്നാല്‍ പ്രതിവര്‍ഷം നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന് മുമ്പായി പണം നീക്കിവയ്ക്കേണ്ടതായിരുന്നു എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഒട്ടുമിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ പരാജയപ്പെട്ടതും കൊതുക് പെരുകുവാന്‍ ഇടയാക്കി.
കേന്ദ്രസര്‍ക്കാരിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള എന്‍ആര്‍എച്ച്എം ഫണ്ടിന്റെ വിനിയോഗം നടത്താന്‍പോലും ശ്രമമുണ്ടായില്ല. പകര്‍ച്ചപ്പനിയും ഫഌവും മിക്ക ജില്ലകളിലും വ്യാപകമായിട്ടുണ്ട്. പ്രതിദിനം ഏതാണ്ട് എണ്ണായിരത്തോളം പനിബാധിതരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. മെയ് മുതല്‍ ഇതുവരെ സംസ്ഥാനത്ത് 1.6 ലക്ഷം പകര്‍ച്ചപ്പനിയാണ് സ്ഥിരീകരിച്ചത്.
ഒരിക്കല്‍ പനി വന്ന് ചികിത്സ തേടിയവര്‍ക്ക് വീണ്ടും പനി ഉണ്ടാകുന്നുണ്ട്. ഒരു മാസത്തിനിടയില്‍ ഡങ്കിപ്പനി ബാധിച്ച് മുന്ന് പേര് മരിക്കാനിടയായി. സംസ്ഥാനത്ത് ഇന്നലെതന്നെ അമ്പതോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമാസത്തിനിടയില്‍ തിരുവനന്തപുരം ജില്ലയില്‍ 27 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ഏഴുപേര്‍ക്ക് മലേറിയ കണ്ടെത്തിയപ്പോള്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് സെറിബ്രല്‍ മലേറിയ ബാധിച്ചിരുന്നു.
പനിബാധിതരുടെ എണ്ണവും അനുബന്ധ മരണങ്ങളും ഏറുമ്പോഴും സര്‍ക്കാരും ആരോഗ്യവകുപ്പും അനാസ്ഥ തുടരുകയാണ്. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മന്ദഗതിയിലാണ്. തുടര്‍ന്നുള്ള നാളുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ അവസ്ഥയില്‍ ആരോഗ്യവകുപ്പിന്റെ കൂടുതല്‍ ശ്രദ്ധയുണ്ടായില്ലെങ്കില്‍ കേരളം പൂര്‍ണമായും പനിയുടെ പിടിയിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: