കണ്ണൂര്‍: തോട്ടട ഇഎസ്ഐയില്‍ പട്ടികവിഭാഗക്കാരനായ ജീവനക്കാരനോട് ഓഫീസിലെ ചിലര്‍ വൈരാഗ്യ പൂര്‍വം പെരുമാറുകയും പിഎഫ് ലോണിനു നല്കിയ അപേക്ഷ വച്ചു താമസിപ്പിക്കുകയുമാണെന്നു കാണിച്ചു മകന് കളക്ടര്‍ക്കു പരാതി നല്കി. കഴിഞ്ഞ 20 വര്‍ഷമായി ഇഎസ്ഐയില്‍ ജോലിചെയ്യുന്ന തന്റെ പിതാവ് മാതാവിന്റെ ചികിത്സയ്ക്കു വേണ്ടി നല്കിയ ലോണ്‍ അപേക്ഷ ഓഫീസില്‍ വച്ചു താമസിപ്പിക്കുന്നുവെന്നാണ് പരാതി. കടുത്ത സാമ്പത്തീക പ്രയാസം നേരിടുന്നതിനൊപ്പം സഹജീവനക്കാരുടെ പെരുമാറ്റം കാരണം പിതാവ് കടുത്ത മാനസീക സമ്മര്‍ദം അനുഭവിക്കുകയാണ്. പിതാവിന്റെ പെരുമാറ്റത്തില്‍ നിന്നും ലോണ്‍ വിഷയം സംബന്ധിച്ചു അമ്മയോടുള്ള സംസാരത്തില്‍ നിന്നുമാണ് ഇക്കാര്യം തനിക്കു മനസിലാക്കാന്‍ കഴിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. ലോണ്‍ ലഭിക്കാത്ത പക്ഷം കുടുംബത്തിനു മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റു വഴിയില്ല. ഒരുപക്ഷേ കുടുംബം അത്തരംഎന്തെങ്കിലും കടുംകൈ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം ലോണ്‍ അപേക്ഷ വച്ചു താമസിപ്പിക്കുന്ന ജീവനക്കാര്‍ക്കു മാത്രമായിരിക്കുമെന്നും ആദര്‍ശ് എന്ന വിദ്യാര്‍ഥി കളക്ടര്‍ക്കു നല്കിയ പരാതിയില്‍ പറയുന്നു. ലോണ്‍ അനുവദിക്കുന്നതു താമസിപ്പിക്കുന്നതു സംബന്ധിച്ചു അന്വേഷണം നടത്തണമെന്നും എരുവട്ടി സ്വദേശിയായ വിദ്യാര്‍ഥി പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വിഷുവോടനുബന്ധിച്ചു മറ്റു ജീവനക്കാര്‍ക്കെല്ലാം ശമ്പളം നല്‍കിയിട്ടും ചില ജീവനക്കാരുടെ ശമ്പളബില്‍ എഴുതിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ശമ്പളം കിട്ടാത്ത ജീവനക്കാര്‍ തോട്ടട ഇഎസ്ഐ ആശുപത്രിയില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. പിഎഫ് ലോണിന് അപേക്ഷിച്ച ജീവനക്കാരനും കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തിരുന്നു. ഇതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഓഫീസിലെ ചിലര്‍ ലോണ്‍ അപേക്ഷ വച്ചു താമസിപ്പിക്കുന്നതെന്ന് ഇഎസ്ഐയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്കിടയില്‍ സംസാരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: