ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയില്‍ ഏഴു വയസ്സുകാരനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്സില്‍ മൂന്നു സിപിഎം പ്രവര്‍ത്തകരെ ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു . മുഴക്കുന്ന് ഗ്രാമം സ്വദേശികളായ മനോജ് എന്ന മനു (26), ഷൈജു (35), സുധീഷ് (23) എന്നിവരെയാണ് ഇരിട്ടി ഗ്രേഡ് എസ്ഐ ഉമ്മര്‍ അറസ്റ്റു ചെയ്തത്.
ഒരാഴ്ചക്ക് മുന്‍പായിരുന്നു കേസ്സിനാസ്പദമായ സംഭവം. കാക്കയങ്ങാട് പാലപ്പുഴയിലെ രാഹുല്‍-രമ്യ ദമ്പതികളുടെ മകന് രണ്ടാം ക്ലാസ്സുകാരന് കാര്‍ത്തിക്കിനെ മനുവിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിയ സിപിഎം ക്രിമിനല്‍ സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കാര്‍ത്തിക്കിന്റെ പിതാവ് ബിജെപി പ്രവര്‍ത്തകനായ രാഹുലിനെ അന്വേഷിച്ചു എത്തിയതായിരുന്നു സംഘം. രാഹുലിനെ കിട്ടാതായപ്പോള്‍ കുട്ടിയെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി കുട്ടിയുടെ അമ്മ രമ്യ ഇവിടെ മത്സരിച്ചിരുന്നു . കാലാകാലമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ രണ്ടു വാര്‍ഡുകളില്‍ ബിജെപി ജയിക്കുകയും പല വാര്‍ഡുകളിലും നല്ല വോട്ടുകള്‍ നേടി നേട്ടമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതില്‍ വിറളി പൂണ്ട സിപിഎമ്മുകാര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ വ്യാപകമായ അക്രമം അഴിച്ചു വിട്ടു. ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ ബൈക്കില്‍ യാത്ര ചെയ്യവേ തടഞ്ഞു നിര്‍ത്തി ഇരുമ്പുകമ്പികള്‍ കൊണ്ടും മറ്റും അടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. അപകട നില തരണം ചെയ്ത സന്തോഷ് ഇപ്പോഴും ചികിത്സയിലാണ്.
സന്തോഷിനെ കൊല്ലാന്‍ ശ്രമിച്ച കേസ്സില്‍ പ്രതിയാണ് കാര്‍ത്തിക്കിനെ വെട്ടി പരിക്കേല്‍പ്പിച്ച ഇപ്പോള്‍ പോലീസ് അറസ്റ്റു ചെയ്ത മനു. വധശ്രമത്തിനു കേസ്സെടുത്ത മനു റിമാണ്ട് കാലാവധി കഴിഞ്ഞു ഇറങ്ങി വന്നതിനു ശേഷമാണ് ഈ കേസിലും പ്രതിയാവുന്നത്. കുട്ടിയുടെ പിതാവ് രാഹുലാണ് സന്തോഷ് വധശ്രമത്തില്‍ തന്നെ പ്രതിയാക്കാന്‍ കാരണമായത് എന്നായിരുന്നു ആരോപണം. റിമാന്റിലിറങ്ങിയ മനു രാഹുലിനെ വധിക്കുമെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞ ശേഷമാണ് ഇവരുടെ വീട്ടില്‍ എത്തുന്നത്.
സംഭവം സംസ്ഥാന തലത്തില്‍ ചര്‍ച്ചയായതോടെ ഇത് കുടുംബ വഴക്കാണെന്ന് പറഞ്ഞു സിപിഎം ഇതിനെ നിസ്സരവല്ക്കരിക്കാന് ശ്രമിച്ചു. വെട്ടേറ്റ കാര്‍ത്തിക്കിന്റെ അമ്മാവനാണ് മനു. എന്നാല്‍ ബന്ധുക്കളെ കൊണ്ട് ആക്രമണം നടത്തി അത് കുടുംബ വഴക്കാണെന്ന് വരുത്തി തീര്‍ക്കുവാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും പ്രതികള്‍ ഭരണത്തിന്റെ തണലില്‍ സിപിഎം സംരക്ഷണത്തില്‍ കഴിയുകയാണെന്നും പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അനാസ്ഥ കാണിക്കുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ബിജെപി പേരാവൂര്‍ മണ്ഡലം കമ്മിറ്റിയും കുട്ടിയുടെ മാതാപിതാക്കളും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: