കണ്ണൂര്‍: കാസര്‍കോട് ജില്ലയിലാകെ മതതീവ്രവാദികള്‍ അത്യന്തം ഭീതീദമായ നിലയില്‍ അക്രമങ്ങളഴിച്ച് വിട്ടും ഹൈന്ദവ ക്ഷേത്രങ്ങള്‍ മലീമസപ്പെടുത്തിയും അഴിഞ്ഞാടുമ്പോള്‍ ഭരണകൂടവും പോലീസും പുലര്‍ത്തുന്ന നിസ്സംഗതയും നിഷ്ക്രിയത്വവും ജനങ്ങളില്‍ അരാജകത്വ ഭീതിയുണര്‍ത്തുന്നു. ഭൂരിപക്ഷ മതവികാരത്തെ വ്രണപ്പെടുത്തുന്ന സംഭവങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതിന് പകരം പ്രശ്നങ്ങളെ നിസ്സാരവല്ക്കരിക്കാന് പോലീസ് അധികാരികളടക്കമുള്ളവര്‍ നടത്തുന്ന ശ്രമങ്ങള്‍ മതതീവ്രവാദികള്‍ക്ക് കരുത്തുപകരുകയാണ്.
ഏകപക്ഷീയമായ നിരവധി അക്രമസംഭവങ്ങള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ജില്ലയിലെരങ്ങേറിയിട്ടും സംഭവങ്ങളിലെ പ്രധാന പ്രതികളെ പോലും നിയമത്തിന്റെ വരുതിയില്‍ കൊണ്ടുവരാനായിട്ടില്ലെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്‍കാലങ്ങളിലുണ്ടായ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമായ സംഭവങ്ങള്‍ക്ക് സമാനമായ കാര്യങ്ങളാണ് സമീപനാളുകളില്‍ കാസര്‍കോടിന്റെ വിവിധ പ്രദേശങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷ സമുദായവും സംഘടനാ നേതൃത്വവും അവലംബിക്കുന്ന സംയമനമാണ് പ്രശ്നങ്ങള്‍ വഷളാകാതിരിക്കാന്‍ സഹായകമാകുന്നത്.
കഴിഞ്ഞദിവസം കാസര്‍കോട് മധൂരില്‍ അരങ്ങേറിയ സംഭവം ഹൈന്ദവ ജന വികാരത്തെ അങ്ങേയറ്റം വ്രണപ്പെടുത്തുന്നതായിട്ടും അനിഷ്ട സംഭവങ്ങളുണ്ടാവാതിരുന്നത് അവര്‍ അങ്ങേയറ്റം സംയമനം പാലിച്ചത് കൊണ്ടുമാത്രമാണ്. മറിച്ചായിരുന്നു സംഭവമെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന കാര്യം ജനങ്ങള്‍ തികഞ്ഞ ഭയപ്പാടോടെയാണ് നിരീക്ഷിക്കുന്നത്.
മധൂര്‍ മീപ്പുഗുരി ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭത്തിന് മുകളില്‍ അറുത്ത പോത്തിന്റെ തല കയറ്റിവെച്ചതറിഞ്ഞ് സ്ത്രീകളടക്കം ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിന് മുന്നില്‍ തടിച്ചുകൂടിയത്. സംഭവം അത്യന്തം വികാരപരമായതായിട്ടും പ്രതികരിച്ചാല്‍ തുടര്‍ന്നുണ്ടാകുന്ന ഭവിഷ്യത്തുകളോര്ത്തും അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ചും ഹൈന്ദവ സംഘടനകള്‍ തങ്ങളുടെ പ്രതിഷേധം ഹര്‍ത്താലില്‍ ഒതുക്കുകയായിരുന്നു. ക്ഷേത്ര ദീപസ്തംഭത്തില്‍ പോത്തിന് തല വെച്ച മതതീവ്രവാദികളുടെ ലക്ഷ്യം വര്‍ഗ്ഗീയ സംഘര്‍ഷം തന്നെയായിരുന്നുവെന്ന് വ്യക്തമായിരുന്നുവെങ്കിലും ഭൂരിപക്ഷം വിഭാഗം ഭൂമിയോളം ക്ഷമിച്ചതിനാല്‍ തീവ്രവാദികളുടെ നീക്കം നടക്കാതെ പോവുകയായിരുന്നു. എന്നാല്‍ ക്ഷമക്കും ഒരതിരുണ്ടെന്ന കാര്യം മതതീവ്രവാദികളും അവര്‍ക്ക് ഓശാന പാടുന്ന കപട മതേതരവാദികളും ഭരണകൂടവും ഓര്‍ക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന് മധൂര്‍ സംഭവം ഓര്‍മ്മപ്പെടുത്തുന്നു. ഇതിന് മുമ്പും ജില്ലയില്‍ തദൃശമായ സംഭവങ്ങള്‍ ഒട്ടേറെ തവണ അരങ്ങേറിയിട്ടുണ്ട്.
നബി ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാസര്‍കോട് നഗരം കേന്ദ്രീകരിച്ച് മതതീവ്രവാദി സംഘം മോട്ടോര്‍ ബൈക്ക് റെയ്സിംഗ് നടത്തുന്നത് ഒട്ടേറെ അനിഷ്ട സംഭവങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പ്രശ്നത്തില്‍ ചില പോലീസ് മേധാവികള്‍ കര്‍ശന വിലക്കേര്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതിനെയൊക്കെ വെല്ലുവിളിക്കാനുള്ള മതതീവ്രവാദികളുടെ ശ്രമം പോലീസ് വെടിവെപ്പിലും ഒരാളുടെ മരണത്തിലും കലാശിക്കുകയായിരുന്നു. മുസ്ലിംലീഗ് സംസ്ഥാന നേതാക്കള്‍ക്ക് ജില്ലയില്‍ നല്കുന്ന സ്വീകരണങ്ങളും പലപ്പോഴും ഏകപക്ഷീയമായ അക്രമങ്ങളിലും ലക്ഷക്കണക്കിന് രൂപയുടെ സ്വത്ത് നാശത്തിലും കലാശിക്കുകയായിരുന്നു. അക്രമികള്‍ക്കെതിരെ കേസെടുത്തുവെന്ന് പോലീസ് അധികാരികള്‍ പറയുമ്പോഴും സംഭവങ്ങളിലെ പ്രധാന പ്രതികള്‍ നിയമത്തിന്റെ വലകള്‍ പൊട്ടിച്ച് ഇപ്പോഴും വിലസി നടക്കുകയാണ്.
കഴിഞ്ഞ നവംബറില്‍ കാഞ്ഞങ്ങാട്ട് നടന്ന അക്രമസംഭവങ്ങളിലെയും കഴിഞ്ഞ നബി ദിനത്തില്‍ കാഞ്ഞങ്ങാട് ആഭ്യന്തര സുരക്ഷിതത്വത്തിന് പോലും വെല്ലുവിളിയുണര്‍ത്തും വിധം വര്‍ഗ്ഗീയവാദികള്‍ പട്ടാളവേഷം ധരിച്ച് മാര്‍ച്ച് നടത്തിയ സംഭവത്തിലെയും പ്രതികളും പോലീസിനെയും നിയമത്തെയും വെല്ലുവിളിച്ച് വിലസുമ്പോഴാണ് ജനങ്ങളെ ഭയവിഹ്വലരാക്കി കഴിഞ്ഞദിവസം മധൂരിലെ മീപ്പുഗുരി ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ മതതീവ്രവാദികള്‍ ആസൂത്രിതമായി മതനിന്ദ നടത്തി അഴിഞ്ഞാടിയത്. മുസ്ലിം സംഘടനകള്‍ തമ്മിലുള്ള കിട മത്സരവും അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് സൂചന.
മതതീവ്രവാദികളുടെ പിന്തുണ ആര്‍ജ്ജിക്കാനുള്ള കിട മത്സരം മൂലം അക്രമികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സംഘടനകളൊന്നും തയ്യാറാവുന്നില്ലെന്ന് മാത്രമല്ല, അവര്‍ക്ക് ഒത്താശ ചെയ്യുകയുമാണ് ചെയ്യുന്നത്. വീണ്ടും അധികാരത്തില്‍ വന്നശേഷം കാസര്‍കോട് മുസ്ലിംലീഗിലുണ്ടായ പടലപ്പിണക്കങ്ങള്‍ കഴിഞ്ഞദിവസം കയ്യാങ്കളിയോളമെത്തിയിരുന്നു. ഇതും മതതീവ്രവാദികളുടെ ധ്രുവീകരണത്തിന് കാരണമാകുന്നുണ്ടെന്നാണ് സൂചന. കാസര്‍കോടും പരിസരത്തുമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ കസ്റ്റഡിയിലെടുത്തതായിരുന്നുവെങ്കിലും ഗ്രൂപ്പടിസ്ഥാനത്തില്‍ ലീഗ് നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തി അറസ്റ്റിലായവരെയൊക്കെ വിട്ടയച്ചുകൊണ്ടിരിക്കുകയാണ്. മുഖംനോക്കാതെ നടപടിയെടുക്കുമെന്ന പോലീസ് അധികൃതരുടെ പ്രഖ്യാപനങ്ങളും ഇതോടെ വീണ്വാക്കായി മാറുകയാണ്. പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസും ഭരണകൂടവും അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ അഗ്നിപര്‍വ്വതം പോലെ പുകയുന്ന കാസര്‍കോട് മേഖലയെ അത് അശാന്തി പര്വ്വതത്തിലാഴ്ത്തിയേക്കും. അങ്ങിനെയാകാതിരിക്കാനുള്ള മുഖ്യചുമതല സംസ്ഥാന ഭരണകൂടത്തിനും ആ ഭരണത്തെ നിയന്ത്രിക്കുന്ന മുസ്ലിംലീഗിനും മാത്രമായിരിക്കും.
ദൈവം തെറ്റുചെയ്താലും അതിനെ ചോദ്യം ചെയ്യുമെന്ന് ഉദ്ഘോഷിച്ച സ്വദേശാഭിമാനിയുടെ പിന്മുറക്കാരും ഇവിടെ സത്യം തുറന്നുപറയാന്‍ ധൈര്യം കാണിക്കുന്നില്ലെന്നതാണ് ഖേദകരം. ഗുജറാത്ത് സംഭവം നടന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടുവെങ്കിലും നരേന്ദ്രമോഡിയുടെ രക്തത്തിനായി മുറവിളി കൂട്ടുന്നവര്‍ സത്യം കണ്ടില്ലെന്ന് നടിച്ച് വര്‍ഗ്ഗീയവാദികള്‍ക്ക് പരോക്ഷമായെങ്കിലും ഓശാന പാടുകയാണ്.
എ.ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: