തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സിപിഎമ്മുകാര്‍ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസ് നടത്തുന്ന നുണപ്രചരണം മാത്രമാണിതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
വര്‍ഗീയ കലാപങ്ങള്‍ക്ക് വേണ്ടി ആര്‍എസ്എസ് നടത്തുന്ന നുണപ്രചരണത്തിന്റെ ഭാഗമായുള്ളതാണ് സിപിഎം ആക്രമണങ്ങള്‍. നുണപ്രചരണം നടത്താന്‍ ആര്‍എസ്എസ് ബഹുമിടുക്കരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.
രാഷ്ട്രീയ പകപോക്കലിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കേസുകളെ ഉപയോഗിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കേസുകളുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വി.എസ്.അച്യുതാനന്ദന് സര്‍ക്കാരില്‍ എന്ത് പദവി നല്‍കുമെന്ന കാര്യത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ബിടി ബാങ്ക് നിലനില്ക്കണമെന്ന് കേരളത്തിന്റെ പൊതുസമൂഹം ആഗ്രഹിക്കുന്നതുപോലെ തന്നെയാണ് സര്‍ക്കാരും ആഗ്രഹിക്കുന്നത്. കേരള ബാങ്ക് പദ്ധതിയെ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയം രൂപീകരിക്കുന്നതിലേക്ക് ഇടതു സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. നയം രൂപീകരിച്ച ശേഷം അക്കാര്യം അറിയിക്കും. 1,54,057 കോടി രൂപയാണ് സംസ്ഥാനത്തിന്റെ മൊത്തം കടം. 1,970 കോടി രൂപ പെന്ഷന് ഇനത്തിലും കൊടുത്തുതീര്‍ക്കാനുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമല്ലെന്നും പ്രതിസന്ധി മറികടക്കാന്‍ ഭാവനാ പൂര്‍ണമായ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: