കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് മേയറായി തോട്ടത്തില്‍ രവീന്ദ്രന് ചുമതലയേറ്റു. 74 കൗണ്‍സിലര്‍മാരില്‍ 71 പേരാണ് വോട്ടു ചെയ്തു. 46 വോട്ടു നേടിയ തോട്ടത്തില്‍ രവീന്ദ്രന് മേയര്‍ പദവിയിലേക്ക് തെരഞ്ഞെ ടുക്കപ്പെട്ടതായി വരണാധികാരിയായ ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് പ്രഖ്യാപിച്ചു.
തുടര്‍ന്ന് തോട്ടത്തില്‍ രവീന്ദ്രന് മേയറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വി.കെ.സി. മമ്മദ്കോയ ബേപ്പൂരില്‍ നിന്ന് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മേയര്‍ സ്ഥാനം രാജിവെച്ചതിനാലാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ അഡ്വ. പി.എം. സുരേഷ്ബാബുവിന് 19 വോട്ടും ബിജെപിയുടെ എന്‍. സതീഷ്കുമാറിന് ആറ് വോട്ടും ലഭിച്ചു.
ക്ഷേമകാര്യസ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അനിതാ രാജന്, ബിജെപി കൗണ്‍സിലര്‍ നവ്യ ഹരിദാസ്, വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായ ജെഡിയു അംഗം പി. കിഷന്‍ചന്ദ് എന്നിവര്‍ വോട്ട് ചെയ്യാനെത്തിയില്ല.
തോട്ടത്തില്‍ രവീന്ദ്രന് ഇതു രണ്ടാം തവണയാണ് മേയറാകുന്നത്. 2000-2005 കാലയളവിലാണ് അദ്ദേഹം ആദ്യമായി മേയര്‍ പദവി യിലിരുന്നത്. അതിനു മുമ്പ് ഡെപ്യൂട്ടി മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് സ്ഥാനവും വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: