ചാത്തന്നൂര്‍: കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ ജനമാകെ മഴക്കാലരോഗങ്ങളുടെ ഭീതിയില്‍. നാട് മുഴുവന്‍ മാലിന്യംകൊണ്ട് കൂമ്പാരമായിട്ടുണ്ട്. ബ്ലോക്ക്ഗ്രാമ പഞ്ചായത്തുകള്‍ നടത്തുന്ന അവലോകനയോഗങ്ങളും സെമിനാറുകളും മുറപോലെ നടക്കുകയാണ്. മഴക്കാല രോഗങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രചാരണം മാത്രം ബാക്കിയായി. മഴ പെയ്തു തുടങ്ങിയിട്ടെ ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ പ്രതിരോധപ്രവര്‍ത്തനം നടത്തൂ എന്ന വാശിയിലാണ് ആരോഗ്യവകുപ്പ്. ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടന യോഗങ്ങള്‍ പഞ്ചായത്ത് ഹാളുകളിലും പത്രപരസ്യങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുകയാണ്.
നാട്ടിന്‍പുറങ്ങളിലും നഗരപ്രദേശങ്ങളിലും ഒരു ജാഗ്രതാ പ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചിട്ടില്ല. കൊതുകുജന്യ രോഗങ്ങളാണ് അധികവും മഴക്കാലത്ത് പിടികൂടുന്നത്. കൊതുകുകള്‍ പെരുകാന്‍ ഇടയാക്കുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്നും മാലിന്യത്തില്‍നിന്നും. ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് തുടക്കമായില്ല. മഴക്കാലത്ത് ഡെങ്കിപ്പനിയാണ് ഏറ്റവുമധികം ഭീഷണി. ചിക്കുന്‍ ഗുനിയയും വൈറല്‍പനിയും കൂടെയുള്ളതാണ്. ഇത് ചെറുക്കാനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണപരിപാടി നടത്തുന്നത്. ഇതിനായി ജീവനക്കാരെ നിയോഗിക്കുമെന്ന് പറയുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും ഉള്‍പ്പെടെ ചാത്തന്നൂര്‍ മേഖലയില്‍ നിരവധി ആതുര സേവന കേന്ദ്രങ്ങളുണ്ട്. പക്ഷെ ഇവിടങ്ങളില്‍ ജീവനക്കാരെ ഉറപ്പാക്കുന്നതില്‍ കാര്യമായ ഗൗരവം കാണിച്ചിട്ടില്ല. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അടങ്ങുന്ന ഫീല്‍ഡ് സ്റ്റാഫിനെ ബോധവല്‍ക്കരണത്തിന് നിയോഗിച്ചിട്ടുണ്ടെന്ന് പറയുന്നതല്ലാതെ യാതൊന്നും നടക്കുന്നില്ല. മാലിന്യപ്രശ്നം പരിഹരിക്കാനും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ല. പല പഞ്ചായത്തുകളിലും ഉദ്ഘാടന മാമാങ്കം നടത്തിയതല്ലാതെ പിന്നീടൊന്നും നടന്നില്ല. ജപ്പാന് കുടിവെള്ള പദ്ധതികളുടെ പൈപ്പുകള്‍ ദിവസവും രണ്ടുമൂന്ന് എന്ന നിലയില്‍ പൊട്ടുന്നു. കാലാവസ്ഥാ മാറ്റം മൂലം രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: