രാജാവ് വധൂവരന്മാരെ സമ്മാനങ്ങളോടെ യാത്രയാക്കി. സുബാഹു തന്റെ പടയുമായി അവരെ അനുഗമിച്ചു. യുദ്ധരഥങ്ങളുടെ നടുവിലൊരു കമനീയരഥത്തില് കുമാരനും വധുവും യാത്രചെയ്യുമ്പോള്‍ രാജാക്കന്മാരുടെ സൈന്യത്തെ കണ്ടു. സുബാഹു ചിന്താകുലനായപ്പോള് സുദര്ശനന് പ്രസന്നചിത്തനായി ജഗദംബികയെ ശരണം പ്രാപിച്ചു.
ഏകാക്ഷരകാമരാജമന്ത്രം ജപിക്കെ അവനിലെ ശോകങ്ങള്‍ എല്ലാം അവസാനിച്ചു. രാജാക്കന്മാരുടെ കോലാഹലം തുടങ്ങി. അവരോടു യുദ്ധത്തി്ന് തുനിഞ്ഞ സുബാഹുവിനെ കുമാരന് ഒരുവിധത്തില്‍ അനുനയിപ്പിച്ചു. പൊരുതാന്‍ തയ്യാറായി നില്ക്കുന്ന സൈന്യങ്ങള്‍ ജയജയഘോഷം മുഴക്കി. ശംഖും കുഴലും പെരുമ്പറയും ഉച്ചത്തില്‍ കേള്‍ക്കായി. ശത്രുജിത്തും കൂടെ യുധാജിത്തും പോരിനെത്തി.
അവര്‍ സുദര്‍ശനന്റെ നേരെ നില്‍പ്പായി. തന്റെ ജ്യേഷ്ഠനെ വകവരുത്താന്‍ ശത്രുജിത്ത് അസ്ത്രവര്ഷം തുടങ്ങി. അതിഭയങ്കരമായ യുദ്ധത്തില്‍ കാശിരാജാവും തന്റെ സൈന്യങ്ങളോടോപ്പം പങ്കെടുത്തു. യുദ്ധം കൊടുമ്പിരിക്കൊള്കേ, സിംഹവാഹിനിയായ ദേവി അവിടെ പ്രത്യക്ഷയായി. അനേകദിവ്യായുധങ്ങളും മാലകളും ധരിച്ച ദേവി നാനാരത്നങ്ങള്‍ പതിച്ച ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. രാജാക്കന്മാര് ആ കാഴ്ച കണ്ടു മോഹിതരായി.
‘ആരാണീ സിംഹാസനാരൂഢ?’ എന്ന് സുബാഹു ചോദിച്ചപ്പോള്‍ സുദര്ശനന് ഇങ്ങനെ പറഞ്ഞു: ‘രാജാവേ, മഹാദേവി എഴുന്നള്ളിയിരിക്കുന്നു. ആ ദേവിയുടെ ആവിര്‍ഭാവം എന്നെ അനുഗ്രഹിക്കാന്‍ തന്നെയാണ്. എന്നിലെ ഭയങ്ങളെല്ലാം ഇല്ലാതായിരിക്കുന്നു.’ രാജാവും സുദര്‍ശനനും ദേവിയെ കൈകൂപ്പി തൊഴുതു. അപ്പോള്‍ സിംഹം ഉച്ചത്തില്‍ ഒന്നലറി. ആനകള്‍ പേടിച്ചരണ്ടു. കൊടുങ്കാറ്റു വീശി, ആകാശം ഇരുണ്ടു.
ആ സമയം സുദര്ശനന് തന്റെ സേനാപതിയോട് രാജാക്കന്മാരുടെ മദ്ധ്യത്തിലേയ്ക്ക് തേര് തെളിക്കാന്‍ ആവശ്യപ്പെട്ടു. ‘സാക്ഷാല്‍ പരാശക്തി നമ്മെ തുണയ്ക്കാനുള്ളപ്പോള് യാതൊരു ശങ്കയും വേണ്ട’. യുധാജിത്ത് തന്റെ കൂട്ടാളികളോട് ‘പേടിച്ചു നില്‍ക്കാതെ ആ കുമാരനെയും കന്യകയും കൊന്നുകളയാന്‍’ കല്പ്പിച്ചു. ‘സിംഹത്തിന്റെ പുറത്തൊരു പെണ്ണ് വന്നു നില്‍ക്കുന്നത് കണ്ട് എല്ലാവരും ഭയന്ന് പോയോ? വധ്യനായ ഒരുവനെ എങ്ങിനെയാണ് വെറുതെവിടുക? സിംഹം കണ്ണുവച്ചതിനെ കുറുക്കന് കൊണ്ട് പോവുകയോ? അവനെക്കൊന്ന് നമുക്ക് കന്യകയെ പിടിച്ചുകൊണ്ടുപോകാം.’
ചെവിയോളം വില്ല് വലിച്ചു കുലച്ച് കൂര്‍ത്ത് മൂര്‍ത്ത ശരങ്ങള്‍ കുമാരന് നേരെ എയ്തു. ആ അമ്പുകളെല്ലാം സുദര്ശനന് തന്റെ ബാണം കൊണ്ട് തടുത്തു. ഈ കാഴ്ച കണ്ടു ചണ്ഡികയായ ദേവിയും യുധാജിത്തിന്റെ നേരെ അമ്പുകള്‍ വര്‍ഷിച്ചു. ദേവി നാനാരൂപങ്ങള്‍ കൈക്കൊണ്ടും വിവിധങ്ങളായ അസ്ത്രങ്ങള്‍ ധരിച്ചും യുദ്ധം ചെയ്തു. യുധാജിത്തും ശത്രുജിത്തും കാലപുരിയെത്തി. എങ്ങും ജയജയാരവം മുഴങ്ങി. സുബാഹുവും കുമാരനും ദുര്‍ഗ്ഗയെ വാഴ്ത്തി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: