ആലപ്പുഴ: സര്‍ക്കാര്‍ നോക്കുകുത്തിയായി, പച്ചക്കറികള്‍ക്കും, പയര്‍വര്‍ഗങ്ങള്‍ക്കും പലവ്യജ്ഞനങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നു. വില പിടിച്ചു നിര്‍ത്താന്‍ പൊതുവിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഹോര്‍ട്ടികോര്‍പ്പില്‍ പോലും പൊതുവിപണിയേക്കാള്‍ വിലയീടാക്കുന്നത് സാധാരണക്കാരെ വലയ്ക്കുന്നു. അരി, ഉഴുന്ന്, പരിപ്പ്, ചെറുപയര്‍ എന്നിവയ്ക്കും പൊതുവിപണിയില്‍ തീവിലയാണ്. ഉള്ളിക്കും വെളുത്തുള്ളിക്കും വില ഗണ്യമായി ഉയര്‍ന്നു. കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തിക്കുന്ന അന്യസംസ്ഥാനങ്ങളില്‍ കാര്യമായ വിലവര്ധനയില്ലാഞ്ഞിട്ടും സംസ്ഥാനത്ത് പച്ചക്കറി വില കൂടിയതിന് പിന്നില്‍ ഇടനിലക്കാരാണെന്ന് കച്ചവടക്കാര്‍ പറയുന്നു. തങ്ങള്‍ അധികാരമേറ്റാല്‍ അഞ്ചുവര്‍ഷക്കാലത്തേക്ക് വിലവര്ദ്ധനവുണ്ടാകില്ലെന്ന് പറഞ്ഞവര്‍ പക്ഷെ മൗനത്തിലാണ്.
കിഴങ്ങുവര്‍ഗങ്ങള്‍ക്ക് 40 ശതമാനം വരെയാണ് വര്‍ധന. അരിക്ക് മൂന്നുരൂപ മുതല്‍ അഞ്ചുരൂപ വരെ കൂടി. ബ്രാന്‍ഡ് അരിക്ക് പായ്ക്കറ്റിന് 10 രൂപവരെ വര്‍ധിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് കിലോയ്ക്ക് 12രൂപയായിരുന്ന തക്കാളിക്ക് 60-80 രൂപയായി ഉയര്‍ന്നു. പച്ചമുളകിന് 120 രൂപ മുതല്‍ 150 രൂപവരെയും വെണ്ടയ്ക്ക് 80-90 രൂപവരെയുമാണ് വില. തമിഴ്നാട്ടില്‍ തക്കാളിക്ക് 30 രൂപ മാത്രമാണ് വില. പച്ചപ്പയറിന് 30 രൂപയില്‍ നിന്ന് 100 രൂപയായി ഉയര്‍ന്നു. ബീന്‍സിന് 120 രൂപയാണ് വില. നോമ്പുകാലമായതിനാല്‍ സവാളയ്ക്കും വില ഉയരുകയാണ്. 30 രൂപയായിരുന്ന കാരറ്റിന്റെ വില 80 രൂപയായി. മുരിങ്ങായ്ക്ക് 100 രൂപയാണ് വില. എറ്റവും ഞെട്ടിപ്പിക്കുന്നത് വെളുത്തുള്ളിയുടെ വിലയാണ്. 70 രൂപയില്‍ നിന്ന് 180 രൂപയായി ഉയര്‍ന്നു.
പച്ചക്കറിയുടെ വില ക്രമാതീതമായി ഉയര്‍ന്നതോടെ ഭക്ഷണസാധനങ്ങളുടെ വിലവര്‍ധിപ്പിക്കാന്‍ ഹോട്ടലുടമകളും തീരുമാനിച്ചിട്ടുണ്ട്. പല ഹോട്ടലുകളും ഭക്ഷണവില ഇതിനകം തന്നെ ഉയര്‍ത്തിയിട്ടുണ്ട്.
ഉഴുന്ന്, ചെറുപയര്‍, തുവരപരിപ്പ്, കടല എന്നിവയുടെ വിലയിലും വര്‍ധനയുണ്ടായി. മുമ്പേ ഉഴുന്നിന്റെ വില 142ല്‍ നിന്ന് 200രൂപയായി. തുവരപ്പരിപ്പിന്റെ വില ഒറ്റയടിക്ക് 150ലേക്കെത്തി. മുളകിന്റെ മൊത്തവില 160 രൂപ, ചില്ലറ വിപണിയില്‍ 200. ജീരകം 180, വെള്ളക്കടല 140 രൂപയിലെത്തി. മല്ലി 110, പരിപ്പ് 76, വന്‍പയര്‍ 74, ചെറുപയര്‍ 120, കടുക് 100 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്. 36.50 രൂപയായിരുന്ന പഞ്ചസാരയ്ക്ക് അഞ്ചു രൂപ വരെയാണ് കൂട്ടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: