തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ സീറ്റായുടെ (സിഇടിഎഎ) സമ്മേളനം ഡിസം. രണ്ട്, മൂന്ന് തീയതികളില്‍ കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടക്കും. 47 രാജ്യങ്ങളിലെ 165 കേന്ദ്രങ്ങളിലായി 16,870 അംഗങ്ങള്‍ സീറ്റായിലുണ്ട്. സമൂഹത്തിന്റെ പുരോഗതി ലക്ഷ്യം വച്ചുള്ള നിരവധി സാമൂഹ്യ, സാങ്കേതിക, സേവന പ്രവര്‍ത്തനങ്ങള്‍ സീറ്റാ നടത്തിവരുന്നു.
സീറ്റായുടെ പദ്ധതികളിലൊന്നാണ് ഹോപ് – ഹെല്പിംഗ് ഔട്ട്സ്റ്റാന്‍ഡിങ് സ്റ്റുഡന്റ്സ് ഇന്‍ എഡ്യുക്കേഷന്‍. ദുബായ് ചാപ്റ്റര്‍ ആരംഭിച്ച പദ്ധതിയില്‍ കേരളത്തിലെ 360ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്കുന്നു.
ലോകമെങ്ങുമുള്ള സീറ്റാ അംഗങ്ങള്‍ രണ്ടു വര്‍ഷത്തിലൊരിക്കലാണ് ഒത്തുചേരുന്നത്. ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നത് സീറ്റാ യുടെ കൊച്ചി ചാപ്റ്ററാണ്. ‘മെച്ചപ്പെട്ട നാളേയ്ക്കു വേണ്ടിയുള്ള മാറ്റത്തിന്റെ കാറ്റ്’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. വ്യവസായലോകത്തു നിന്നും എഞ്ചിനീയറിങ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്രമുഖര്‍ സാങ്കേതിക സെഷനുകള്‍ കൈകാര്യം ചെയ്യും.
നവീകരണം, ഊര്‍ജലാഭം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച് ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടായിരിക്കുന്നതാണ്.
സമ്മേളനത്തിന്റെ ബ്രോഷര്‍ പ്രകാശനം പ്രസിഡന്റ് ഡി. രഞ്ജിത്തിനു നല്കി കുസാറ്റ് വിസി ഡോ. ജെ. ലത നിര്‍വഹിച്ചു. സെക്രട്ടറി ആര്‍ക്കിടെക്ട് വി. എന്‍. രാമചന്ദ്രന്, ട്രഷറര്‍ ബിനു കെ. ജോസ്, ജോയിന്റ് സെക്രട്ടറി പി. ആര്. ഷാജി, സിഇടിഎഎയിലെ മുതിര്‍ന്ന അംഗങ്ങളും തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആര്‍ക്കിടെക്ട് എസ്. ഗോപകുമാറാണ് സംഘാടക സമിതി ചെയര്മാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: