ഹരിപ്പാട്/അരൂര്‍: തീരദേശ മേഖലയായ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, രാമഞ്ചേരി ഭാഗത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ശക്തമായ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ വെള്ളത്തിലായി. രാമഞ്ചേരിയില്‍ സാധുപരുത്തുവീട്ടില് ഗോമതി, ഇടച്ചിറയില്‍ കുമാരി എന്നിവരുടെ വീടുകളിലേക്ക് വെള്ളം കയറി കടലെടുക്കുന്ന അവസ്ഥയിലാണ്.
ഇവിടെ മുക്കാല്‍ കിലോമീറ്ററോളം കടല്‍ഭിത്തിയില്ലാത്തതാണ് കടല്‍ക്ഷോഭം രൂക്ഷമാകാന്‍ കാരണം. കടല്‍ഭിത്തി കെട്ടി അടിയന്തരമായി ഈ കുടുംബങ്ങളെ സംരക്ഷിക്കണമെന്നും ഇവര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്നും തീരദേശവാസികള്‍ ആവശ്യപ്പെട്ടു. തൃക്കുന്നപ്പുഴ പാനൂരിന് തെക്കുഭാഗത്തായി എട്ട് വീടുകള്‍ കടലെടുക്കുമെന്ന ഭീഷണിയിലാണ്. ശക്തമായ തിരമാലയില്‍ നിരവധി തെങ്ങുകളും കടപുഴുകി വീണിട്ടുണ്ട്.
പുതിയതായി നിര്‍മ്മിച്ച തീരദേശ റോഡ് തകര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. കടല്‍വെള്ളം റോഡ് മുറിച്ച് കിഴക്ക് ഭാഗത്തേക്ക് ഒഴുകുന്നതിനാല്‍ നിരവധി വീടുകളിലെ നടീല്‍ വസ്തുക്കള്‍ നശിച്ചു. വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിച്ചിരുന്ന തൊഴുത്തുകളിലേക്കും വെള്ളം ഇരച്ച് കയറുകയാണ്.
ഇതേ സ്ഥിതിതുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ നൂറ്കണക്കിന് വീട്ടുകാരെ മാറ്റിപാര്‍പ്പിക്കേണ്ടിവരും. ഇതിനിടെ കാര്‍ത്തികപ്പള്ളി താലൂക്കിന്റെ മറ്റ് പ്രദേശങ്ങളായ വീയപുരത്ത് നാല് വീടുകള്‍ കാറ്റിലും മഴയിലും ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. എഴുപത്തിഅയ്യായിരത്തോളം രൂപ നഷ്ടം സംഭവിച്ചതായി റവന്യു അധികൃതര്‍ പറഞ്ഞു.
താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിലാണ്. കരുവാറ്റ, കുമാരപുരം, ചെറുതന, പള്ളിപ്പാട് ഭാഗങ്ങളിലെ കപ്പ, ചേന തുടങ്ങിയ കരക്കൃഷികളും മഴക്കെടുതിയിലാണ്.
അരൂരിലും കടല്‍ക്ഷോഭം രൂക്ഷമായി തീരദേശ നിവാസികള്‍ ആശങ്കയിലായി. കുത്തിയതോട് പഞ്ചായത്തില്‍പ്പെട്ട പള്ളിത്തോട് ചാപ്പക്കടവ് മേഖലയിലെ തീരദേശവാസികളാണ് ദുരിതത്തിലായത്. മഴക്കാലം ശക്തമാകുന്നതോടെപ്പം കടല്‍ക്ഷോഭവും ശക്തിപ്പെടുകയാണ്. ഇതുമൂലം കരയിലേക്ക് വെള്ളം കയറുകയും ജീവിതം ദുസഹമാകുകയും ചെയ്യുന്ന സ്ഥിതിയാണ്്. ഇതിന് ശാശ്വത പരിഹാരം കാണണെമന്ന തീരദേശ നിവാസികള്‍ക്ക് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കടല്‍ക്ഷോഭത്തിനിടയില്‍ കരയിലേക്ക് വെള്ളം കയറുന്നത് തടയുവാനായി കടല്‍ഭിത്തി നിര്മിക്കണെമന്ന ആവശ്യമാണ് കാലങ്ങളായി ഇവര്‍ ഉന്നയിക്കുന്നത്. അധികൃതരുടെ അവഗണയെ തുടര്‍ന്ന് ഭീതിയോടെയാണ് കടലോര നിവാസികള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. പള്ളിത്തോട് ഭാഗത്ത് കടല്‍ഭിത്തി നിര്‍മാണം ആരംഭിച്ചുവെങ്കിലും പാതിവഴിയില്‍ നിലച്ചു. അന്ധകാരനഴി മുതല്‍ ചെല്ലാനം വരെയുള്ള പ്രദേശത്ത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ ചെലവിട്ട് കടല്‍ഭിത്തി നിര്‍മാണം ആരംഭിച്ചെങ്കിലും പൂര്‍ത്തിയായിട്ടില്ല. ചിലയിടങ്ങളില്‍ ശക്തിയായി തിരമാല അടിച്ചുകയറുന്നതു മൂലം കടല്‍ ഭിത്തി നാശത്തിന്റെ വക്കിലാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഏറെ പ്രതീക്ഷയാണ് തങ്ങല്ക്കുള്ളതെന്ന് തീരദേശ നിവാസികള്‍ പറഞ്ഞു. കടല്‍ക്ഷോഭം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന പള്ളിത്തോട് മേഖലയിലാണ്. ഇതിന് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എറണാകുളം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ചെല്ലാനം മുതല്‍ അന്ധകാരനഴി വരെയുള്ള വിവിധ സ്ഥലങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിച്ചാല്‍ കടല്‍ഭിത്തിക്ക് സംരക്ഷണം ഉറപ്പാക്കാന്‍ കഴിയുമെന്നും കടലോര നിവാസികള്‍ ചൂണ്ടികാട്ടുന്നു. കടല്‍ഭിത്തി നിര്‍മാണത്തിനായി മുടക്കുന്ന കോടികള്‍ പുലിമുട്ട് നിര്‍മാണത്തിനായി ഉപയോഗിച്ചാല്‍ കടല്‍ഭിത്തി തകരുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നും ഇറിഗേഷന്‍ വകുപ്പ് അതിന് തയാറാകണമെന്നുമാണ് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: