കൊച്ചി: ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വാഹന സബ്ഡീലര്ഷിപ്പുകള് നിയമവിരുദ്ധമാണെന്നും അവ അടച്ചുപൂട്ടണമെന്നുമുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേരള ഓട്ടോമൊബീല്‍ ഡീലേഴ്സ് അസോസിയേഷന്, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്, സബ് ഡീലേഴ്സ് അസോസിയേഷന് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
രജിസ്ട്രേഷന് നല്കുന്ന ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമായിട്ടുള്ള ഖ്വാസി ജുഡീഷ്യല്‍ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവെന്നും അതുകൊണ്ടു തന്നെ ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ജസ്റ്റിസ് ഷാജി പി. ചാലി വിധിന്യായത്തില്‍ പറഞ്ഞു.
കോടതി വിധിയോടെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിവിധ ആര്‍ടിഒമാര്‍ സബ് ഡീലര്‍മാര്‍ക്ക് നല്കിയ കാരണം കാണിക്കല്‍ നോട്ടീസുകള്‍ അസാധുവാകും.
ട്രേഡ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളയാള്‍ക്ക് തന്റെ കൈവശമുള്ള വാഹനങ്ങളുടെ എണ്ണത്തേക്കാള്‍ കുറഞ്ഞ ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ റോഡിലിറക്കാമെന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.
ഡീലര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ട്രേഡ് സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ സബ് ഡീലര്‍മാരുടെ സ്ഥലത്ത് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മോട്ടോര്‍ വാഹന നിയമത്തിന് അനുസൃതമാണെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: