ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങ്ങിനെ സിബിഐ ചോദ്യം ചെയ്തു. ദല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലില്‍ അനധികൃത സമ്പാദ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ 81കാരനായ മുഖ്യമന്ത്രിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞു. 2009-12 കാലത്ത് യുപിഎ മന്ത്രിസഭാംഗമായിരുന്നപ്പോള് 6.03 കോടിരൂപയുടെ അനധികൃത സ്വത്തുക്കള്‍ സമ്പാദിച്ചെന്നാണ് മുഖ്യമന്ത്രിക്കെതിരായ കേസ്.
ദല്‍ഹിയിലെ കോടതിയില്‍ അഴിമതി നിരോധന നിയമപ്രകാരമാണ് വീരഭദ്രസിങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീരഭദ്രസിങ്, ഭാര്യ പ്രതിഭാ സിങ്, എല്‍ഐസി ഏജന്റ് ആനന്ദ് ചൗഹാന്, ചുന്നിലാല്‍ ചൗഹാന് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസിലെ അന്വേഷണം ത്വരിത ഗതിയിലാണെന്ന് സിബിഐ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
വീരഭദ്രസിങ്ങിനെതിരെ സിബിഐ ശേഖരിച്ച ശക്തമായ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കൈമാറിയിരുന്നു. രജിസ്റ്ററുകള്‍ തിരുത്തിയതും പഴയ തീയതിയിലുള്ള സ്റ്റാമ്പുകള്‍ ഉപയോഗിച്ചും പഴയ തീയതികളില്‍ കരാറുകള്‍ ഉണ്ടാക്കിയും വീരഭദ്രസിങ് നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്തതായി മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി. 2011 ഡിസംബറില്‍ 47.35 ലക്ഷം വരുമാനം ഉണ്ടെന്ന് വെളിപ്പെടുത്തിയ വീരഭദ്രസിങിന് 6.57 കോടി വരുമാനം ഉണ്ടെന്ന് ആദായനികുതി വകുപ്പ് റെയ്ഡില്‍ കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം വീരഭദ്രസിങിന്റെ ദല്‍ഹി ഗ്രേറ്റര്‍ കൈലസിലുള്ള ഫഌറ്റും ബാങ്ക് നിക്ഷേപങ്ങളും എല്‍ഐസി പോളിസികളും അടക്കം 8 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടുകയും ചെയ്തു.
വീരഭദ്രസിങിനെതിരെ അനധികൃത സ്വത്ത് സമ്പാദിച്ച കുറ്റത്തിന് സിബിഐ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമം അനുസരിച്ച് ഹിമാചല്‍ മുഖ്യമന്ത്രിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിബിഐക്ക് ലഭിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറിയിരുന്നു. കള്ളപ്പണം വീരഭദ്രസിങ് കൈകാര്യം ചെയ്തിട്ടുണ്ടെന്നതിന്റെ രേഖകളും സിബിഐ എന്‍ഫോഴ്സമെന്റിന് നല്‍കിയിട്ടുണ്ട്.
അനധികൃത വഴികളിലൂടെ വീരഭദ്രസിങും അനുയായികളും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ സുപ്രധാന രേഖകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. കേന്ദ്രത്തില്‍ സ്റ്റീല്‍ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് അനധികൃത മാര്‍ഗ്ഗത്തില്‍ സമ്പാദിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഈ തുക എല്‍.ഐ.സി പോളിസിയില്‍ നിക്ഷേപിച്ചതോടെയാണ് വിവരം പുറത്തായത്. 2012ലെ ഇന്‍കം ടാക്സ് റിട്ടേണില്‍ ഈ പണം കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനമായാണ് കാണിച്ചത്.
സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയ അന്വേഷണ ഏജന്‍സികളെല്ലാം വീരഭദ്രസിങിനെതിരെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: