കോട്ടയം: മഴക്കാലമെത്തിയതോടെ വീടുകളില്‍ മലിനജലം നിറഞ്ഞ് ജനജീവിതം ദുസ്സഹമാകുന്നു. നഗരഹൃദയഭാഗത്ത് വൈഎംസിഎ ലെയ്നിലെ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നഗരത്തിലെ ഒരു പ്രമുഖ വനിതാഹോസ്റ്റലിലെ താമസക്കാര്‍ക്കുമാണ് ഈ ദുരവസ്ഥ. വെറും വെള്ളമാണെങ്കില്‍ സഹിക്കാം. ഓടയിലെ മാലിനജലമാണ് കനത്ത മഴയില്‍ മുറികളിലേക്കിരച്ചെത്തുക.
ഇതുമൂലം പകര്‍ച്ചവ്യാധി ഭീഷണിയും ശക്തമാണ്. തൊട്ടടുത്തുള്ള വമ്പന്മാര്ക്കായി നിര്‍മ്മാണച്ചട്ടങ്ങള്‍ കാറ്റില്‍ പറത്തി നഗരസഭ നല്കിയ അനുമതിയാണ് ഇപ്പോള്‍ പ്രദേശത്തെ താമസക്കാരുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നത്. പലപ്പോഴും ശക്തിയായ മഴപെയ്താല്‍ പ്രദേശത്തെ താമസക്കാര്‍ ഒരുനിമിഷം കൊണ്ട് മറ്റ് എവിടേക്കെങ്കിലും മാറുകയാണ് പതിവ്. ഇലക്ട്രോണിക്സ് സാധനങ്ങള്‍ അടക്കമുള്ള വീട്ടുപകരണങ്ങള്‍ നശിച്ച് പോകുകയും ചെയ്യും.
നഗരസഭാധികൃതരോട് പരാതിപ്പെട്ടാല്‍ കൈമലര്‍ത്തുകയാണ് പതിവ്. വൈഎംസിഎ ലെയ്നിലുള്ള സ്ഥാപനങ്ങളിലെ വിലയേറിയ കമ്പ്യൂട്ടറുകളും, ടിവിയും ഓടയിലെ വെള്ളത്തില്‍ മുങ്ങി നശിച്ചിട്ട് അധികം നാളുകളായിട്ടില്ല. ഈയാഴ്ച മാത്രം ഇത് രണ്ടാം തവണയാണ് ഈ പ്രദേശത്തെ വീടുകളില്‍ മലിനജലം നിറയുന്നത്. നഗരത്തില്‍ ശാസ്ത്രി റോഡിന് സമീപമുള്ള വനിതാഹോസ്റ്റലിലും സമീപത്തെ വീടുകളിലും കഴിഞ്ഞദിവസം മഴപെയ്ത് ഓടയിലെ മലിനജലം നിറഞ്ഞിരുന്നു.
അശാസ്ത്രിയ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ച് ശരിയായ രീതിയില്‍ ഡ്രയിനേജ്സിസ്റ്റം പുനസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അശാസ്ത്രിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ച നഗരസഭാ അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. വേണ്ടരീതിയില്‍ ആസൂത്രണമില്ലാതെ സമീപത്ത് കെട്ടിടങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: