കൊച്ചി: അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് എറണാകുളത്ത് ചേര്‍ന്ന തപസ്യ കലാസാഹിത്യവേദി സംസ്ഥാന കാര്യസമിതി യോഗം അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള മുറവിളികളെ മൗലികവാദമെന്ന് വിശേഷിപ്പിച്ച് ഒറ്റപ്പെടുത്തി തള്ളിക്കളയാനുള്ള അധികാരകേന്ദ്രങ്ങളുടെ നീക്കം അപകടകരമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും പുഴയുടെ നിലനില്‍പ്പിനും അതോടുചേര്‍ന്നുള്ള വനവാസി ഊരുകളുടെ അതിജീവനത്തിനും ആകണം ജനങ്ങളുടെ അംഗീകാരം തെരഞ്ഞെടുപ്പിലൂടെ ആര്‍ജിച്ച സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. വികസനം ത്വരിതപ്പെടുത്തുക എന്ന അജണ്ടയുടെ പേരില്‍ വനജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് തകരാറുണ്ടാക്കുന്നത് അപലപനീയമാണ്.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമൊക്കെ ലോകം നേരിടുന്ന ഭീഷണികളായി മുന്നിലുള്ളപ്പോഴാണ് വിവേചനബുദ്ധിയില്ലാത്ത പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നതെന്നത് ദൗര്‍ഭാഗ്യകരമാണ്. സൗരോര്‍ജ്ജമടക്കമുള്ള ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഇതരസംസ്ഥാനങ്ങള്‍ വ്യാവസായിക മേഖലയില്‍ മുന്നേറുമ്പോഴാണ് പ്രകൃതിക്ക് വിനാശകരമാകുമെന്ന് ഉറപ്പുള്ള ജലവൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ ഒരുക്കം കൂട്ടുന്നതെന്നും തപസ്യ കാര്യസമിതി ചൂണ്ടിക്കാട്ടി.
തപസ്യയുടെ നാല്പതാം വാര്‍ഷികോത്സവം ആഗസ്റ്റ് 12, 13, 14 തീയതികളില്‍ കോഴിക്കോട് നടക്കും. വികസനം, കൃഷി, സംസ്കൃതി എന്നതാണ് വാര്‍ഷികോത്സവത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം. വാര്‍ഷികോത്സവത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം ഇന്ന് വൈകിട്ട് 5ന് കോഴിക്കോട് അളകാപുരിയില്‍ നടക്കും.
കാര്യസമിതി യോഗത്തില്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്. രമേശന് നായര്‍, രക്ഷാധികാരി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി പി.കെ. രാമചന്ദ്രന്, സംഘടനാ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണന്, ട്രഷറര്‍ കെ. ലക്ഷ്മിനാരായണന്, എം.എ. കൃഷ്ണന്, ആര്. സഞ്ജയന്, അഡ്വ.കെ.പി. വേണുഗോപാല്‍, സി. രജിത്കുമാര്‍, എം. സതീശന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: