തിരുവനന്തപുരം: മതവിദ്വേഷം കൊണ്ട് അന്ധകാരത്തിലായ സമൂഹത്തിന് വെളിച്ചമാണ് ശ്രീഎം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാനവ ഏകതാമിഷനും തിരുവന്തപുരം പൗരാവലിയും സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സംവാദവും ശ്രീഎമ്മിന് നല്കിയ സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ആത്മീയ നേതാക്കള്‍ ആത്മീയതയെ മതവുമായി ബന്ധിപ്പിക്കുന്നു. മതാധിഷ്ടിതമായ ആത്മീയത സ്വീകാര്യമല്ല. ഒരു മതവും വിദ്വേഷം പറയുന്നില്ലെങ്കിലും ചില മതവക്താക്കള്‍ അവരുടെ താത്പര്യപ്രകാരം മതവിദ്വേഷം വളര്‍ത്തുന്നു. സമൂഹത്തെ കലുഷിതമാക്കുന്നു. അങ്ങനെയുള്ളവരില്‍ നിന്നും വ്യത്യസ്ഥനായ ആത്മീയ നേതാവാണ് ശ്രീഎം. സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെട്ട് ജീവിതത്തെ ഗുണകരമായി മാറ്റി.’പലമതവും ഏകമെന്ന’ ശ്രീനാരായണ ഗുരുവചനം ലോകത്ത് മുഴുവന്‍ പ്രചരിപ്പിച്ചു.
മതവിദ്വേഷം വളര്ത്താന്ശ്രമിക്കുന്ന സമൂഹത്തില്‍ ഒരുമ വളര്‍ത്താന്‍ ശ്രീഎം മതാതീത ജീവിതം നയിക്കുന്നു. ഇത്തരം വ്യക്തിത്വങ്ങള്‍ സമൂഹത്തിന് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ മാനവ ഏകതയ്ക്കായി പദയാത്ര നടത്തിയ ശ്രീഎമ്മിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
ശ്രീഎം നടത്തിയ പദയാത്രയില്‍ നാനാമതവിശ്വാസികളും ഒന്നടങ്കം അണിനിരന്നത് ഭാരതസംസ്കാരം ഇന്നും നിലനില്കുന്നതുകൊണ്ടാണെന്ന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ച ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. ഭാരതത്തിലെ ജനങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്ന മുദ്രാവാക്യം ഉയര്‍ത്തി മാനവീകതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് ശ്രീഎമ്മിന്റേതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ.ജയകുമാര്‍ ഐഎഎസ് അദ്ധ്യക്ഷത വഹിച്ചു.വി.എസ്.ശിവകുമാര്‍ എംഎല്‍എ, മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ബിഷപ്പ് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ്, ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് മോക്ഷവ്രതാനന്ദ, ഡോ.കെ.ജ്യോതീന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീ.എമ്മിന്റ പദയാത്രയുടെ അനുഭവങ്ങള്‍ ചിത്രീകരിച്ച ‘വാല്‍ക്ക് ഓഫ് ഹോപ്’ ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: