കൊച്ചി: സോളാര്‍ പദ്ധതിക്കായി സരിതയെ വിളിച്ചിരുന്നെന്നും സരിത അനുകൂലമായാണ് പ്രതികരിച്ചതെന്നും മുന്‍മന്ത്രി കെ.സി. ജോസഫ് സോളാര്‍ കമ്മീഷന് ജസ്റ്റിസ് ജി. ശിവരാജന് മുമ്പാകെ മൊഴി നല്കി. തന്റെ ഫോണില്‍ നിന്നും സരിതയുടെ ഫോണിലേക്കും തിരിച്ചും നാല് തവണ കോളുകള്‍ വന്നതായും കെ.സി. ജോസഫ് മൊഴി നല്കി.
ദല്‍ഹി വിജ്ഞാന്‍ഭവനില്‍ നടന്ന ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെവെച്ച് സരിതയെ കണ്ടിട്ടില്ല. തിരികെ എയര്‍പോര്‍ട്ടിലേക്ക് കാറില്‍ പോവുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ദല്‍ഹിയിലെ സഹായി തോമസ് കുരുവിള കൂടെയുണ്ടായിരുന്നോ എന്ന് ഓര്‍മയില്ല. വിജ്ഞാന്‍ഭവനില്‍ വച്ച് ഉമ്മന്‍ചാണ്ടി സരിതയെ കണ്ടുവെന്ന് ഒരു ചാനലിനോട് തോമസ് കുരുവിള സമ്മതിച്ചുവെന്ന പിണറായി വിജയന്റെ മൊഴി അടിസ്ഥാനരഹിതമാണ്.
സരിതയെ രണ്ടുതവണ കണ്ടിട്ടുണ്ട്. 2012 ജൂണില്‍ തന്റെ ഓഫീസില്‍ വന്ന് സരിതയും മറ്റ് രണ്ടുപേരുംകൂടി കാണുകയായിരുന്നു. ലക്ഷ്മി നായരെന്ന് പരിചയപ്പെടുത്തിയ സരിത കടുത്തുരുത്തിയില്‍ ടീം സോളാര്‍ കമ്പനിയുടെ പദ്ധതി ഉദ്ഘാടനം ചെയ്യാനായി തന്നെ ക്ഷണിക്കാനാണ് വന്നത്.
അസൗകര്യം അറിയിച്ചപ്പോള്‍ ടീം സോളാറിന്റെ ബിസിനസ് പ്രമോഷനുവേണ്ടി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓരോ പട്ടികവര്‍ഗ്ഗ കോളനിയില്‍ വീതം സൗജന്യ സോളാര്‍ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനമാണെന്ന് പറഞ്ഞു. നല്ല കാര്യമല്ലെ എന്ന് കരുതിയാണ് ഉദ്ഘാടനത്തിന് പോയത്.
ആരെങ്കിലും പരിപാടിക്ക് ക്ഷണിച്ചാല്‍ അവരെപ്പറ്റി കൂടുതല്‍ അന്വേഷിക്കാറില്ല. തനിക്കൊപ്പം കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സി.എല്‍.ആന്‍േറാ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച സൗരോര്‍ജ്ജ-മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും വീതിച്ചെടുത്തുവെന്ന പി.സി.ജോര്‍ജ്ജ് എംഎല്‍എയുടെ മൊഴി അവിശ്വസനീയമാണെന്ന് അഡ്വ. ജോണ്‍ ജോസഫിന്റെ ചോദ്യത്തിന് മറുപടിയായി മുന്‍മന്ത്രി മറുപടി നല്കി. ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനെ മുന്‍ നിര്‍ത്തി ഒരു സഹകരണ സംഘം രൂപീകരിക്കാന്‍ സരിതയുടെ സഹായം തേടിയതിനെക്കുറിച്ച് തനിക്കറിയില്ലെന്നും ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: