കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ കടയ്ക്കല്‍ പോലീസിന്റെ പിടിയിലായി. ചിതറ വട്ടക്കരിക്കോണം സ്വദേശിനി സുമി(26), മൂന്നുമുക്ക് സ്വദേശി സജിന്‍(26), വര്‍ക്കല സ്വദേശി ശ്രീജിത്ത്(24), പെരിങ്ങമല സ്വദേശി അഖില്‍(26) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെതുടര്‍ന്ന് തിരുവനന്തപുരം സ്വദേശി കിരണ്‍ ഒളിവിലാണ്. പോലീസ് ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.
പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ കാണാനില്ലെന്ന കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പുനലൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സജിന്റെ വെഞ്ഞാറമ്മൂട്ടിലെ ബന്ധുവീട്ടില്‍നിന്ന് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കടയ്ക്കല്‍ സ്റ്റേഷനിലെത്തിച്ച് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് കൂടുതല്‍ പീഡനവിവരങ്ങള്‍ പുറത്തായത്.
രണ്ടുമാസംമുമ്പാണ് അറസ്റ്റിലായ സജിന്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. കഴിഞ്ഞമാസം അവസാനത്തോടെ ഇയാള്‍ സ്വന്തംവീട്ടില്വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുമായി നാടുവിട്ട സജിന്‍ വെഞ്ഞാറമ്മൂട്ടിലുള്ള ബന്ധുവീട്ടില്‍ താമസിച്ചുവരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുടെ ബന്ധുവായ സിമിയാണ് മറ്റു പ്രതികള്‍ക്ക് പീഡനത്തിനുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുത്തതെന്ന് പോലീസ് പറഞ്ഞു.
ഇവരുടെ വീട്ടില്‍വച്ചാണ് അറസ്റ്റിലായ അജിന് ഒഴികെയുള്ളവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
രണ്ടുമാസം മുമ്പ് നടന്ന കടയ്ക്കല്‍ തിരുവാതിര ഉത്സവത്തിന് ചെണ്ടകൊട്ടുന്നതിനായി കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെത്തിയ അവസരത്തിലാണ് ശ്രീജിത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മറ്റു പ്രതികള്‍ നടത്തിയ പീഡനവിവരം അറിയാതെയാണ് പെണ്‍കുട്ടിയെ സജിന്‍ അയാളുടെ ബന്ധുവീട്ടില്‍ താമസിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
പുനലൂര്‍ ഡിവൈഎസ്പി എസ്.മധുസൂദനന്, കടയ്ക്കല്‍ സിഐ ദിലീപ് കുമാര്‍ ദാസ്, കടയ്ക്കല്‍ എസ്ഐ റിന്‍സ് എം.തോമസ്, എസ്സിപിഒമാരായ ശ്രീകുമാര്‍, ജഹാംഗീര്‍, ഷാജഹാന് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.
മുഖ്യമന്ത്രി
ഇടപെടണം: കേന്ദ്രമന്ത്രി
കൊല്ലം: കേരളത്തില്‍ വ്യാപകമായി തുടരുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കേന്ദ്രനിയമമന്ത്രി സദാനന്ദഗൗഡ കൊല്ലത്ത് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ദളിത് ജനതയോട് പുലര്‍ത്തുന്ന സമീപനവും തുടര്‍ച്ചയായ പീഡനങ്ങളും ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. കടക്കല്‍ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: