തിരുവനന്തപുരം: ദേശീയ അധ്യാപകപരിഷത്ത് (എന്‍ടിയു) നേതാക്കള്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനെ നേരില്‍ കണ്ട് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം നല്കി. കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ പരിഷ്കരണം കൊണ്ടുവരുന്നതിന് എന്‍ടിയു നേതാക്കള്‍ പരിപൂര്‍ണമായ പിന്തുണ അറിയിച്ചു. എന്‍ടിയു സംസ്ഥാന പ്രസിഡന്റ് ടി.എ. നാരായണന്, ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍, ട്രഷറര്‍ എം. ശിവദാസ് എന്നിവരാണ് ഇന്നലെ മന്ത്രിയുടെ ചേംബറിലെത്തി നിവേദനം നല്‍കിയത്. എന്‍ടിയു ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ പഠിച്ച് അനുകൂലമായ സമീപനം സ്വീകരിക്കുമെന്നും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
തസ്തിക നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ തസ്തിക നഷ്ടപ്പെട്ട നാലായിരത്തോളം അധ്യാപകരെ പുനര്‍വിന്യസിക്കുക, അദ്ധ്യാപകരുടെ ശമ്പളത്തുടര്ച്ച ഉറപ്പുവരുത്തുക, ലാഭകരമല്ലാത്ത അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന എയിഡഡ് വിദ്യാലയങ്ങള്‍ ആസ്തിവില നല്കി സര്‍ക്കാര്‍ ഏറ്റെടുക്കുക, കെഇആര്‍ ചട്ടപ്രകാരം വിദ്യാഭ്യാസ അവകാശ നിയമത്തിന് വിധേയമായി തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുക, പാഠപുസ്തകങ്ങള്‍ സമയബന്ധിതമായി വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുക എന്നീ ആവശ്യങ്ങളാണ് നേതാക്കള്‍ പ്രധാനമായും ഉന്നയിച്ചത്.
എയിഡഡ് സ്കൂള്‍ മാനേജര്‍മാരുടെ അന്യായമായ ശിക്ഷണ നടപടികള്‍ ഒഴിവാക്കാന്‍ മന്ത്രി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കാരണം കൂടാതെ വാളകം ആര്‍വിഎച്ച്എസിലെ അദ്ധ്യാപകന് കൃഷ്ണകുമാറിനെ സ്കൂള്‍ മാനേജര്‍ ആര്. ബാലകൃഷ്ണപിള്ള സസ്പെന്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ഭരണം മാറിയപ്പോള്‍ സ്കൂള്‍ മാനേജരായ ബാലകൃഷ്ണപിള്ള പകവീട്ടുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരും ഇടതു അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയും എന്തു നിലപാട് സ്വീകരിക്കുന്നുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്.
പ്രൈമറി തലം മുതല്‍ സംസ്കൃതപഠനം ആരംഭിച്ചെങ്കിലും കാര്യക്ഷമമാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. സംസ്കൃത പാഠപുസ്തകങ്ങള്‍ ലഭ്യമാണെങ്കിലും പഠിപ്പിക്കാന്‍ അദ്ധ്യാപകരില്ലാത്ത സ്ഥിതിയാണ്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി അടിയന്തരമായി ഇടപെടണം. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കലാകായിക അദ്ധ്യാപകരെ നിയമിക്കണം. നിലവില്‍ കായിക സിലബസ് ഉണ്ടെങ്കിലും ഒട്ടുമിക്ക സ്കൂളുകളിലും ഈ തസ്തിക ഒഴിഞ്ഞു കിടക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: