മെക്സിക്കോ സിറ്റി: ആണവ വിതരണ സംഘത്തിലെ (എന്‍എസ്ജി) അംഗത്വത്തിന് ഭാരതത്തിന് മെക്സിക്കോയുടെയും പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെക്സിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് എന്റിഖ് പെന നെയ്റ്റോ ആണാവായുധങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള സംഘത്തിലേക്ക് ഭാരതത്തെ പിന്തുണച്ചു. രണ്ടു ദിവസം മുന്‍പ് മോദിയുടെ സന്ദര്‍ശനത്തിനിടെ സ്വിറ്റ്സര്‍ലന്‍ഡും യുഎസും ഈ സംഘത്തിലേക്ക് ഭാരതത്തെ പിന്താങ്ങിയിരുന്നു. മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ വ്യവസ്ഥയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചതിനു പിന്നാലെയാണ് എന്‍എസ്ജിയിലേക്കുള്ള പ്രവേശനം.
പിന്തുണയ്ക്ക് മോദി മെക്സിക്കന്‍ പ്രസിഡന്റിന് നന്ദി അറിയിച്ചു. ഭാരതത്തിന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞ ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമാണ് മെക്സിക്കോയെന്ന് മോദി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മൂന്നുവട്ടം കൂടിക്കാഴ്ച നടത്തി. താങ്കളുടെ സൗഹൃദത്തെ വളരെയേറെ വിലമതിക്കുന്നു. ഊര്‍ജ്ജ സുരക്ഷിതത്വത്തിന് ഭാരതത്തിന്റെ ഏറ്റവും വലിയ പങ്കാളിയാണ് മെക്സിക്കോ. വെറും വാങ്ങല്‍-വില്ക്കല് പങ്കാളിയെന്നതില്നിന്ന് സുദൃഢമായ ദീര്‍ഘകാല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. 1986ല്‍ രാജീവ് ഗാന്ധിക്കു ശേഷം മെക്സിക്കോയില്‍ ഉഭയകക്ഷി സന്ദര്‍ശനത്തിനെത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2012ല്‍ മന്മോഹന് സിങ് എത്തിയത് ജി 20 യോഗത്തില്‍ പങ്കെടുക്കാന്‍.
മെക്സിക്കോ സിറ്റിയില്‍ വിദേശകാര്യ മന്ത്രി ക്ലൗഡിയ റൂയിസ് മസേയു സാലിനാസിന്റെ നേതൃത്വത്തില്‍ മോദിക്ക് വന്‍ സ്വീകരണം ലഭിച്ചു. ഭാരത് മാതാ കി ജയ് വിളികളുമായി ഭാരത സമൂഹവും പ്രധാനമന്ത്രിയെ വരവേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നത് ബഹുമതിയായി കരുതുന്നുവെന്ന് പ്രസിഡന്റ് പെന നെയ്റ്റോ ട്വീറ്റ് ചെയ്തു. സ്വീകരണത്തിന് മെക്സിക്കോയിലെ ഭാരത സമൂഹത്തിന് മോദി ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി. ഗംഭീര സ്വീകരണമാണ് മെക്സിക്കന്‍ ഭരണകൂടം ഒരുക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും ട്വീറ്റ് ചെയ്തു. പ്രസിഡന്റ് പെന നെയ്റ്റോ നല്കുന്ന അത്താഴവിരുന്നിനു ശേഷം മോദി ഫ്രാങ്ക്ഫര്‍ട്ട് വഴി ഭാരതത്തിലേക്കു മടങ്ങും.
മെക്സിക്കന്‍ പ്രസിഡന്റുമായി യുഎന്‍ ജനറല്‍ അസംബ്ലിയിലടക്കം നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയാണ് പ്രധാനമന്ത്രിയുടെ മെക്സിക്കന്‍ സന്ദര്‍ശനമെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ന്യൂദല്‍ഹിയില്‍ പറഞ്ഞു. മെക്സിക്കോയുമായുള്ള വ്യാപാര ബന്ധം വളര്‍ച്ചയുടെ പാതയില്‍. ആറ് ബില്യണ്‍ ഡോളര്‍ വ്യാപാരമാണ് നിലവില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍. നമ്മുടെ ഫാര്‍മസ്യൂട്ടിക്കല്‍, ഓട്ടൊമൊബൈല്‍ മേഖലയിലെ വിദഗ്ധര്‍ അവിടെ പ്രവര്‍ത്തിക്കുന്നു. നാം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് അവിടെ നിന്നാണ്. മെക്സിക്കോയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഏഷ്യയില്‍ ഒന്നാമതും ലോകത്ത് മൂന്നാമതുമാണ് ഭാരതം. ഭാരത കമ്പനികള്‍ മെക്സിക്കോയിലും തിരിച്ചും പ്രവര്‍ത്തിക്കുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി, പ്രത്യേകിച്ച് മെക്സിക്കോയുമായി സഹകരണം വര്‍ധിപ്പിക്കുക ലക്ഷ്യമെന്നും ജയശങ്കര്‍ പറഞ്ഞു.
പാക്കിസ്ഥാനും ചൈനയും എതിര്‍പ്പുമായി രംഗത്ത്
ന്യൂദല്‍ഹി: ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വവുമായി ബന്ധപ്പെട്ട് ചൈനയും പാക്കിസ്ഥാനും സമ്മര്‍ദ്ദങ്ങള്‍ ശക്തമാക്കുന്നു. എന്‍എസ്ജി അംഗത്വ അപേക്ഷയുമായി പാക്കിസ്ഥാന് വീണ്ടും മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. അംഗത്വ വിഷയം അമേരിക്കയോട് വീണ്ടും അഭ്യര്‍ത്ഥിക്കാനാണ് പാക്കിസ്ഥാന്റെ പുതിയ നിലപാട്. ഭാരതത്തിന്റെ അംഗത്വം സംബന്ധിച്ച് എതിര്‍പ്പ് ശക്തമാക്കാന്‍ ചൈനയും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
വിയന്നയില്‍ കഴിഞ്ഞ മാസം പാക് അംബാസഡര്‍ എന്‍എസ്ജി അംഗത്വത്തിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇസ്ലമാബാദിന്റെ ആവശ്യം അമേരിക്ക അംഗീകരിച്ചില്ല. പാക് അംബാസഡര്‍ ജലീല്‍ അബ്ബാസ് ജിലാനി യുഎസ് സെനറ്റിന്റെ വിദേശകാര്യ വിഭാഗത്തിന് നല്കിയ കത്തില്‍ പാക്കിസ്ഥാന് എന്‍എസ്ജി അംഗത്വം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്്, തുര്‍ക്കി, സൗത്താഫ്രിക്ക, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഭാരതത്തിന്റെ അംഗത്വത്തിന് പൂര്‍ണ്ണ പിന്തുണ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, എന്‍എസ്ജി നിയമങ്ങളില്‍ 2008ല്‍ വരുത്തിയ ഇളവുകള്‍ മൂലം ഭാരതത്തിന് നിരവധി പ്രയോജനങ്ങള്‍ ലഭിച്ചിരുന്നു.
പാക് വിദേശകാര്യ ഉപദേശകന് സര്‍താസ് അസീസ് റഷ്യ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഫോണില്‍ സംസാരിച്ച് പക്ഷപാതപരമായ നിലപാട് സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനു കൂടി അംഗത്വം നല്‍കണമെന്ന ആവശ്യവുമായി എല്ലാ അംഗരാജ്യങ്ങളേയും പാക് നയതന്ത്ര പ്രതിനിധികള്‍ സമീപിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: