തിരുവനന്തപുരം: കായിക മന്ത്രി ഇ.പി. ജയരാജന് അപമാനിച്ചെന്ന ആരോപണവുമായി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും ലോങ്ജംപിലെ ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേത്രിയുമായ അഞ്ജു ബോബി ജോര്‍ജ്. സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടിയോടൊപ്പം മന്ത്രിയെ ഔദ്യോഗികമായി സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് മോശം പെരുമാറ്റം ഉണ്ടായതെന്ന് അഞ്ജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ഇതേക്കുറിച്ച് പരാതി പറഞ്ഞതായും അഞ്ജു.
കായികതാരങ്ങള്‍ക്ക് സ്പോര്‍ട്സ് കൗണ്‍സിലില്‍ പ്രധാന്യമില്ലെന്നും അഴിമതിക്കാരെ കുത്തിത്തിരുകിയെന്നു മന്ത്രി ആക്ഷേപിച്ചതായായി അഞ്ജു പറഞ്ഞു. ആറു മാസത്തിനകം കൗണ്‍സില്‍ ഉടച്ചുവാര്‍ക്കും. കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ വിമാന യാത്രാക്കൂലിയിനത്തില്‍ അഞ്ജു സര്‍ക്കാരില്‍ നിന്ന് വാങ്ങിയ 40,000 രൂപ തിരിച്ചുപിടിക്കമെന്നും മന്ത്രി പറഞ്ഞതായി അഞ്ജു ആരോപിച്ചു.
എന്നാല്‍, കായിക സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി എന്നിവരുടെ അനുമതിയോടെയാണ് യാത്രാക്കൂലി വാങ്ങിയത്. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ സ്ഥാനമൊഴിയേണ്ടത് രാഷ്ട്രീയ നിയമനം നേടിയവരാണ്. കായിക രംഗത്തെ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഈ പദവിയിലേക്ക് തന്നെ ക്ഷണിച്ചു കൊണ്ടുവന്നതാണ്. അല്ലാതെ താന്‍ വലിഞ്ഞുകയറി വന്നതല്ല. എന്നിട്ട് ആക്ഷേപിച്ച് ഇറക്കി വിടുന്നത് ശരിയല്ലെന്നും അഞ്ജു തുറന്നടിച്ചു.
പുതിയ കായിക മന്ത്രിയുടെ തീരുമാനം നോക്കിയാല്‍ കേരളത്തിലെ കായികരംഗം മെച്ചപ്പെടില്ല. സ്പോര്‍ട്സ് കൗണ്‍സില്‍ ആനുകൂല്യങ്ങള്‍ താന്‍ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല. അവാര്‍ഡിനോ സ്ഥാനമാനങ്ങള്‍ക്കോ ഇതുവരെ ആരുടെയും പിന്നാലെ പോയിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അഞ്ജു പറഞ്ഞു. അഞ്ജുവിനോടുള്ള കായികമന്ത്രിയുടെ പെരുമാറ്റം പൊറുക്കാന്‍ കഴിയാത്തതെന്നായിരുന്നു മുന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. എന്നാല്‍, അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും അവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അറിയില്ലെന്നും കായികമന്ത്രി ഇ.പി. ജയരാജന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: