കൊച്ചി: മോട്ടോര്‍ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന ഹരിത ട്രൈബ്യൂണല്‍ വിധി സൃഷ്ടിക്കുന്ന പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 20ന് എല്ലാ വിഭാഗം മോട്ടോര്‍ തൊഴിലാളികളും പണിമുടക്കാന്‍ കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ്, മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു.
2000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയോ, പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവ ഓടിക്കുകയോ ചെയ്യരുതെന്ന ഹരിത ട്രൈബ്യൂണല്‍ വിധി സംസ്ഥാനത്തെ മോട്ടോര്‍ വാഹന വ്യവസായത്തെ പ്രതിസന്ധിയിലാക്കി. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് 20 ന് മോട്ടോര്‍ വാഹന പണിമുടക്കിന് ബിഎംഎസ് തീരുമാനിച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. രഘുരാജ് പറഞ്ഞു.
ഫെഡറേഷന് പ്രസിഡന്റ് എ.സി. കൃഷ്ണന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആര്. രഘുരാജ് പ്രമേയം അവതരിപ്പിച്ചു. 15 ന് സമ്പൂര്‍ണ യോഗം കൊച്ചിയില്‍ ചേര്‍ന്ന് അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള സമരപരിപാടികള്‍ ആലോചിക്കാനും ഫെഡറേഷന് തീരുമാനിച്ചു. 21ന് മോട്ടോര്‍ വാഹന സംയുക്ത സമരസമിതിയും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: