കൊല്ലം: സിപിഎം നേതൃത്വം നല്കുന്ന ഇടതുപക്ഷം അക്രമം അവസാനിപ്പിച്ച് ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രനിയമമന്ത്രി സദാനന്ദഗൗഡ പറഞ്ഞു.
കൊല്ലം ആനന്ദവല്ലീശ്വരം എന്‍എസ്എസ് ആഡിറ്റോറിയത്തില്‍ ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മോദിസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം നോക്കാറില്ല. രാജ്യപുരോഗതിക്ക് സംസ്ഥാനങ്ങളുടെ വളര്‍ച്ചയാണ് പ്രധാനം. അതിനാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ വളരണമെന്നാണ് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യവും. ഒരു മാസത്തെ ഭരണം കൊണ്ട് അക്രമത്തെ തുടച്ച് നീക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. പക്ഷേ മാസങ്ങള്‍ പിന്നീടുമ്പോഴും ഭരണ മറവില്‍ അക്രമം തുടരാനാണ് ഇടതു പക്ഷം ശ്രമിക്കുന്നതെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്നും കൈകെട്ടി നോക്കിനില്ക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. രാജ്യം വളരുകയാണ് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അഭിമാനം അടിയറവയ്ക്കാന്‍ പോകുന്ന പ്രധാനമന്ത്രിയല്ല ഇന്നുള്ളത്. രാജ്യത്തിന്റെ അഭിമാനവും അന്തസും ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മറ്റു രാഷ്ട്രങ്ങളിലെത്തുന്നത്. വാഗ്ദാനങ്ങള്‍ നല്കി വിജയിച്ച ശേഷം അടുത്ത തെരഞ്ഞെടുപ്പില്‍ മാത്രം കാണുന്ന നേതാക്കള്‍ രാഷ്ട്രീയത്തിലുണ്ട്. എന്നാല്‍ നരേന്ദ്രമോദി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. അധികാരത്തിലെത്തുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞ ഓരോ കാര്യങ്ങളും നടപ്പിലാക്കുകയാണ്. രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തി, രാജ്യം അഴിമതിമുക്തമാണ്. സാമ്പത്തികരംഗത്ത് കുതിച്ചുചാട്ടം ഉണ്ടായി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കി. കര്‍ഷകരുടെ പ്രശ്നത്തിന് പരിഹാരം കണ്ടു. യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷക്കാലത്ത് അഴിമതി മാത്രമായിരുന്നു. കല്‍ക്കരി, ടൂജി ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അഴിമതിയെന്നായിരുന്നുവെങ്കില് ഇന്ന് അത് മാറിയിരിക്കുന്നു.
കല്‍ക്കരി ഇടപാടിലൂടെ ഈ സര്‍ക്കാര്‍ 3.1 ലക്ഷം കോടി രൂപയുടെ വരവ് സമ്പാദിച്ചു. ടൂജിയിലൂടെയും ഫോര്ജിയിലൂടെയും വന്‍സാമ്പത്തിക വരുമാനമാണ് രാജ്യത്തിന് ഉണ്ടായത്. സാമ്പത്തിക അച്ചടകം രാഷ്ട്രത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. ചൈനയേക്കാള്‍ വളരുന്ന ജിഡിപിയാണ് ഇന്ന് ഭാരതത്തിന്റേത്. അടുത്ത വര്‍ഷത്തോടെ ലോകത്ത് ജിഡിപി വളര്‍ച്ചയില്‍ ഭാരതം ഒന്നാമത് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ജന്‍ധന്‍ യോജനയിലൂടെ 21.5 കോടി സാധാരണക്കാര്‍ക്ക് ഗുണം ലഭിച്ചുവെന്നും അതിലൂടെ 38000 കോടി രൂപയുടെ വരുമാനം ലഭിച്ചതായും ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ ശാക്തീകരണവും സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണ്. വനിതാ സംരംഭകര്‍ക്ക് 1.75 ലക്ഷം കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതില്‍ 71 ശതമാനം വിതരണം ചെയ്തു കഴിഞ്ഞു. രാജ്യത്തിന്റെ പ്രധാന ശക്തിയായ യുവാക്കളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്ന പദ്ധതികള്‍ വിജയകരമായി മുന്നോട്ട് പോകുന്നു. സര്വമേഖലകളിലൂം വളര്‍ത്തിയാണ് സര്‍ക്കാരിന്റെ മുന്നേറ്റമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ വിനയ് സഹസ്രബുദ്ധെ, കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി നിഹാല്ഛന്ദ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, വെളിയാംകുളം പരമേശ്വരന്, ദക്ഷിണമേഖലാ ജനറല്‍സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, ജില്ലാ ജനറല്‍ സെക്രട്ടറി സുജിത് സുകുമാരന്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍, രൂപാബാബു, നെടുമ്പന ഓമനക്കുട്ടന്, പി.സി.തോമസ് വിഭാഗം നേതാവ് വിശ്വജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: