ആലപ്പുഴ: നഗരത്തിലെ കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഇരുചക്രവാഹനക്കാരും തെരുവുനായ്ക്കളും കയ്യടക്കുന്നു. ഇതുമൂലം ബസ് കാത്തുനില്ക്കുന്ന വൃദ്ധരുള്പ്പെടെയുള്ളവര് മഴയും വെയിലുമേറ്റ് റോഡരികില്‍ നില്‍ക്കേണ്ടിവരുന്നു.
രാവിലെയും വൈകിട്ടും സ്കൂള്‍, കോളേജ് ഓഫീസ് സമയങ്ങളിലെ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കാത്തിരിപ്പു കേന്ദ്രത്തിന് സമീപമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വാഹനങ്ങളാണ് ഇതിനുള്ളില്‍ കയറ്റിവയ്ക്കുന്നതെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി.
ചില കാത്തിരിപ്പു കേന്ദ്രങ്ങളില്‍ തെരുവുനായ്ക്കള്‍ കയ്യടക്കിയിരിക്കുകയാണ്. റോഡരികില്‍ തള്ളുന്ന മാലിന്യങ്ങള്‍ കടിച്ചെടുത്ത് ഇവിടെ എത്തിച്ച് കഴിക്കുന്നതും പതിവാണ്. ഈ സമയങ്ങളില്‍ യാത്രക്കാരെത്തുമ്പോള്‍ ഇവരെ ആക്രമിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
പാര്‍ക്കിങ് കേന്ദ്രങ്ങളിലെ അനധികൃത പാര്ക്കിങിനെതിരെയം നായ്ക്കളുടെ ശല്യത്തിനെതിരെയും നിരവധി പരാതികള്‍ നാട്ടുകാരും യാത്രക്കാരും അധികൃതര്‍ക്ക് നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപവും നിലനില്ക്കുന്നു. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചിട്ടും പോലീസോ നഗരസഭയോ നടപടികള്‍ സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: