ഇരിട്ടി: പഞ്ചായത്തുകള്‍ മുതല്‍ കോര്പ്പറേഷന് വരെയുള്ള എല്ലാ തലങ്ങളിലും മഴക്കാല പൂര്‍വ ശുചീകരണം നടത്തി പകര്‍ച്ചവ്യാധികളെ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് എല്ലായിടങ്ങളിലും ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. നഗരങ്ങള്‍ കേന്ദ്രീകരിച്ചു ഓടകളിലും മറ്റു ജലാശയങ്ങളിലും പട്ടണത്തിന്റെ വിവിധ കേന്ദ്രങ്ങളിലെ മാര്‍ക്കറ്റുകളിലും അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ അതതു സ്വയം ഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റു വിവിധങ്ങളായ സംഘടനകളുടെയും നേതൃത്വത്തിലാണ് ശുചീകരണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ പലയിടങ്ങളിലും നടന്നത് വെറും വഴിപാട് മാത്രമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഉളിക്കല്‍ പഞ്ചായത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനം.
ഉളിക്കല്‍ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, വ്യാപാരി, ചുമട്ട് തൊഴിലാളി സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ പലയിടങ്ങളിലും അടഞ്ഞു കിടക്കുന്ന ഓടകള്‍ ഇവര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. സ്വകാര്യവ്യക്തികള്‍ പലയിടങ്ങളിലും കല്ലും മണ്ണും തള്ളിയും മാലിന്യങ്ങള്‍ നിറഞ്ഞും ഓടകള്‍ മൂടിക്കിടക്കുകയാണ്. ഇത് മൂലം ചെറിയ മഴ പെയ്താല്‍ തന്നെ റോഡില്‍ വെള്ളം നിറയുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്.
ശുചീകരണ സമയത്ത് ടൗണിന്റെ പലയിടങ്ങളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ പട്ടണത്തിലെ നടപ്പാതകളില്‍ കൂട്ടിയിട്ടെങ്കിലും ശുചീകരണ പ്രവര്‍ത്തി കഴിഞ്ഞു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവയൊന്നും മാറ്റിയിട്ടില്ല. മഴ ശക്തിയായി പെയ്യുമ്പോള്‍ ഇവ റോഡിലേക്ക് തന്നെ പരന്നൊഴുകുകുന്ന കാഴ്ചയാണ് കാണാനാവുന്നത്.
ഉളിക്കല്‍ ടൗണില്‍ നിന്നും ഏതാനും വാരയകലെ ഉളിക്കല്‍ നുച്യാട് റോഡില്‍ പതിനഞ്ചു ഏക്കറോളം വരുന്ന പാടശേഖരം ടൗണില്‍ നിന്നും ഓടകളിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങള്‍ നിറഞ്ഞ് മലിനമായി. പ്ലാസ്റ്റിക്ക് കുപ്പികള്‍ അടക്കമുള്ള വിവിധ മാലിന്യങ്ങള്‍ നിറഞ്ഞ് കൊതുക് വളര്‍ത്തുകേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഉളിക്കല്‍ പാടശേഖരസമിതിയുടെ കീഴിലുള്ള മുന്‍പ് മൂന്നു വിളയെടുത്തിരുന്ന ഈ പാടശേഖരത്ത് ഇപ്പോള്‍ യാതൊരുവിധ കൃഷിയും നടക്കുന്നില്ല.
മഴക്കാല പൂര്‍വശുചീകരണത്തിന്റെ പേരില്‍ വെറും വഴിപാട് ശുചികരണം മാത്രമാണ് ഉളിക്കലില്‍ നടത്തിയിരിക്കുന്നതെന്നാണ് ജനങ്ങളുടെ ആരോപണം. ടൗണില്‍ പലയിടങ്ങളിലായി മൂടിക്കിടക്കുന്ന ഓടകളെങ്കിലും വൃത്തിയാക്കുവാനും അതുമൂലം മലിനജലം ടൗണില്‍ റോഡിലൂടെ ഒഴുകുന്നത് തടയാനെങ്കിലും അധികൃതര്‍ മഴക്കാലം ശക്തി ഏറുന്നത്തിനു മുന്‍പ് നടപടി സ്വീകരിക്കണം എന്നാണു നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: